Wednesday, December 10, 2008

പുസ്‌തകോത്സവം സമാപിച്ചു

പ്രേരണ സംഘടിപ്പിച്ച രണ്ടാമത് പുസ്‌തകോത്സവം വിജയകരമായി സമാപിച്ചു.
ചില ചിത്രങ്ങള്‍ കാണുക

Tuesday, November 25, 2008

പുസ്‌തകോത്‌സവം - 08

`പ്രേരണയുടെ പുസ്‌തകോത്സവം ഈ വര്‍ഷവും വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.
വിശദമായ നോട്ടീസ് കാണുക.
ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

Friday, August 22, 2008

കൃഷി ഭൂമി മണ്ണിൽ പണിയെടുക്കുന്നവന്‌

ടാറ്റ ഉൾപ്പെടെയുള്ള വൻകിടക്കാർ കൈവശം വച്ചിരിക്കുന്ന ഭൂമിയും ഹാരിസൺ പ്ലാന്റേഷൻ ഉൾപ്പെടെ തോട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും തിരിച്ചുപിടിച്ച്‌ ഭൂരഹിത കർഷകതൊഴിലാളികൾക്കും നാമമാത്രഭൂമിയുള്ള മണ്ണിൽപ്പണിയെടുക്കുന്ന കർഷകർക്കും വിതരണം ചെയ്യുന്നതിനുവേണ്ടി അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം ഒന്നിച്ചണിനിരന്ന് പോരാടുന്നതിനുവേണ്ടി സകല പുരോഗമന ശക്‌തികളും തയ്യാറാകണമെന്ന് പ്രേരണ ബഹ്‌റൈൻ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മൂന്നാർ ഒഴിപ്പിക്കൽ തുടങ്ങിവച്ചുകൊണ്ട്‌ മുഖ്യമന്ത്രി ശ്രീ. അച്ചുതാനന്ദൻ നടത്തിയ പ്രഖ്യാപനങ്ങൾ വെറും വാചകമടിയായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. മണ്ണിൽ പണിയെടുക്കുന്നവന്‌ കൃഷിയ്ക്കായി ഭൂമി ലഭ്യമാക്കുന്നത്‌ അരാജകത്വമാണെന്ന് ഭരിക്കുന്ന പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നു. ഭൂമി മാഫിയാകളും റിയൽ എസ്റ്റേറ്റ്‌ മാഫിയാകളും ഭീകരരൂപത്തിൽ വളർന്ന് ഭൂമി കുത്തകവത്കരിക്കുമ്പോൾ താഴ്‌ന്ന വരുമാനക്കാർക്കും ഇടത്തരക്കാർക്കും വീടുവയ്ക്കുന്നതിനുവേണ്ടിയുള്ള ഒരുതുണ്ട്‌ സ്ഥലത്തിന്‌ ഭീമമായ തുക ഇടാനിലക്കാർ വഴി നല്‌കേണ്ടി വരുന്നു എന്ന യാഥാർത്ഥ്യം ഭരണപക്ഷ പാർട്ടികൾ കണ്ടില്ലെന്ന് നടിക്കുന്നു. സെസ്സിന്റെ പേരിൽ ഭൂമി തട്ടിയെടുക്കുവാൻ റിയൽ എസ്റ്റേറ്റ്‌ മാഫിയ നടത്തുന്ന ഉദ്യമങ്ങൾക്ക്‌ ഒത്താശ ചെയ്‌തുകൊടുക്കുംവിധമാണ്‌ സർക്കാർ നടപടികൾ. വൻകിട വ്യവസായങ്ങളുടെ മറവിൽ മണ്ണിൽപ്പണിയെടുക്കുന്ന കർഷകരെയും കർഷകതൊഴിലാളികളെയും ആട്ടിയോടിക്കുന്ന മനുഷ്യത്വഹീനമായ നടപടികളെക്കുറിച്ച്‌ മുഖ്യധാരാ ഇടതുപക്ഷ കമ്യൂണിസ്റ്റ്‌ പ്രവർത്തകരെങ്കിലും ആത്മവിചിന്തനം നടത്തേണ്ടതാണ്‌. ഭൂരഹിതരോ നാമമാത്രഭൂമിയുള്ളതോ ആയ ആദിവാസി, ദളിത്‌, മറ്റ്‌ കീഴാളജനവിഭാഗങ്ങളും തോട്ടം തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടാക്കി പ്രശ്നം ഗുരുതരമാക്കാനുള്ള ശ്രമവും നടക്കുന്നു. തോട്ടങ്ങൾ ദേശസാത്കരിച്ചോ ഭൂപരിധിയിൽ കവിഞ്ഞ തോട്ടങ്ങൾ ഏറ്റെടുത്ത്‌ തോട്ടം തൊഴിലാളികളുടെ സഹകരണസംഘങ്ങൾക്ക്‌ നല്‌കിയോ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ്‌ സർക്കാർ ശ്രമിക്കേണ്ടത്‌. പതിറ്റാണ്ടുകൾ നീണ്ട സമരത്തിലൂടെ ജന്മിത്വം അവസാനിപ്പിക്കാൻ കഴിഞ്ഞെങ്കിലും കൃഷിഭൂമിയുടെ അവകാശം മണ്ണിൽ പണിയെടുക്കുന്നവനും, ഇനിയും പിടിച്ചെടുത്തിട്ടില്ലാത്ത പ്രഖ്യാപിത മിച്ചഭൂമി മുഴുവൻ കണ്ടെത്തി വിതരണം ചെയ്യാനും മൂന്നുസെന്റും ഒരു കൂരയും എന്ന തട്ടിപ്പിന്‌ ഇരയാകാതിരിക്കാൻ ശക്‌തമായ ജനകീയ പ്രതികരണം ഉണ്ടാക്കുന്നതിന്‌ സകല പുരോഗമനരാഷ്ട്രീയ പ്രസ്ഥാനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അണിനിരക്കണമെന്ന് പ്രേരണ അതിന്റെ പ്രമേയത്തിലൂടെ അഭ്യർത്ഥിക്കുന്നു.

Saturday, August 16, 2008

ബ്ലോഗ് ക്ലാസ്

ബ്ലോഗിനെക്കുറിച്ചും ബ്ലോഗ് തുടങ്ങുന്നതും സംബന്ധിച്ചും നാളെ ( 17.08.08 ഞായറാഴ്ച) പ്രേരണ ഹാളില്‍ ക്ലാസ് നടത്തപ്പെടുന്നു. ബ്ലോഗിനെക്കുറിച്ച് കൂടുതല്‍ അറിയാനും സ്വന്തമായി ബ്ലോഗ് തുടങ്ങാനും ആഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം.
സമയം രാത്രി 8 മണി മുതല്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : 39643309

Thursday, August 14, 2008

മടക്കയാത്ര - അലറല്‍

കടമ്മനിട്ട കാവ്യോത്സവത്തില്‍ നിന്നും മറ്റ് രണ്ടു കവിതകള്‍:

മടക്കയാത്ര
മൊയ്‌തീന്‍‌കായണ്ണ


മക്കളെ നിങ്ങളുടെ അച്ഛന്‍
കുടുംബത്തെ പച്ച പിടിപ്പിക്കാന്‍
ഒത്തിരി വേദന സഹിച്ചൊരാള്‍
വീണ്ടും യാത്ര പോകുന്നു
ഇനിയില്ല ഒരു മടക്കയാത്ര
എന്നു കരുതിയ ഒരു മൂഢന്‍

ജനിച്ചു വളര്‍‌ന്ന നാടിന്ന്
വെറുമൊരു അതിഥിയായ്
ആര്‍‌ക്കും വേണ്ടാത്ത ഓട്ട നാണയമായ്
സഹികെട്ടു വീണ്ടും യാത്ര പോകുന്നു

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്
ആദ്യമായ് യാത്ര തിരിക്കവെ
കരഞ്ഞു തളര്‍‌ന്ന അമ്മയിന്ന്
എയര്‍‌പോര്‍‌ട്ടിലേക്കുള്ള യാത്രയ്‌ക്ക്
സാരിയുടെ കളര്‍‌തിരയുകയാണ്.

ശത്രുക്കളായ് മൂട്ടയുണ്ടെങ്കിലും
ഉറങ്ങുവാനാകും മക്കളെ
നാട്ടിലെ പുഴയൊക്കെ
ദിശതെറ്റി ഒഴുകുന്നു
മക്കളെ നിങ്ങള്‍ സ്വയം കാക്കുക
അച്‌ഛന്‍‌ വീണ്ടും യാത്ര പോകുന്നു.



അലറല്‍
സജ്ജീവ് കടവനാട്


രാത്രി ഉറങ്ങാന്‍ ‌കിടക്കുമ്പോഴും
ടിക് ടിക്കെന്ന് മിടിച്ചിരുന്നതാണ്
രാവിലെ നേരത്തിന്
വിളിച്ചുണര്‍‌ത്താഞ്ഞപ്പോള്‍
കട്ടിലോട് കട്ടിലുരുമ്മിക്കിടന്ന
കിടപ്പറയിലെ
കന്യാകുമാരിക്കാരന്‍ ‌പങ്കാളി
തെല്ലമര്‍‌ഷത്തോടെ
ബാറ്ററി വീക്കാണെന്ന്
പല്ലിറുമ്മി പ്രസ്‌താവിച്ച്
ആപ്പീസിലേക്കിറങ്ങി

പ്രഭാതത്തില്‍നിന്നു
പ്രദോഷത്തിലേക്കോടിപ്പോകുന്ന
ആകാശപാതയിലെ
ഓട്ടക്കാരന്‍‌ പയ്യനൊരിക്കല്‍
നിശ്ചലനാകുന്നത് സ്വപ്‌നം കണ്ടു.

മഞ്ഞുരുകി
മലയുടെ വേര്‍‌പ്പുചാലായൊലിച്ച്
മലയന്റെ, പുലയന്റെ കുടിനീരായി
സമുദ്രത്തിലലിയുന്ന
നാണം കുണുങ്ങി പെണ്ണൊരിക്കല്‍
നിശ്ചലയാകുന്നത് സ്വപ്‌നം കണ്ടു.

നഗരത്തില്‍നിന്ന്
നഗരത്തിലേക്കൊഴുകുന്ന
സമയത്തിന്റെ
അതിവേഗ പാതയൊരിക്കല്‍
നിശ്ചലയാകുന്നത് സ്വപ്‌നം കണ്ടു.

സ്വപ്‌നം കണ്ട്
സ്വപ്‌നം കണ്ട് ഉറങ്ങവെ
ഉറക്കറപ്പങ്കാളി
വിരസമായ ആവര്‍ത്തനത്തിന്റെ
ഒരു ജോലിദിനം കൂടി പിന്നിട്ട്
കിടപ്പറയില്‍ ‌തിരിച്ചെത്തി
കയ്യിലെ കൊച്ചു ബാറ്ററി
തിരിച്ചും മറിച്ചും സ്ഥാപിച്ചു
അനക്ക മില്ലെന്നുറപ്പാക്കി
പതുക്കെയെന്നെ പൊക്കിയെടുത്ത്
പാതയരികിലെ
അളിഞ്ഞു നാറുന്ന
കുപ്പതൊട്ടിയിലേക്കെറിഞ്ഞ്
പതിയെ തിരിഞ്ഞു നടന്നു പോയ്.

Monday, August 11, 2008

പ്രേരണ സർഗ്ഗവേദി

ബഹ്‌റൈൻ പ്രേരണ എഴുത്തുകാരുടെയും വായനക്കാരുടെയും ഒത്തുകൂടലിനായി സർഗ്ഗവേദി രൂപീകരിച്ചു. 07.08.08 വ്യാഴാഴ്ച പ്രേരണ ഹാളിൽ കൂടിയ യോഗത്തിൽ ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം സെക്രട്ടറി ശ്രീ. ബിജു.എം. സതീഷാണ്‌ 'സർഗ്ഗവേദി' ഉദ്ഘാടനം ചെയ്‌തത്‌. തുടർന്ന് മോഹൻ പുത്തൻചിറയും പ്രദീപ്‌ ആഡൂരും സ്വന്തം രചനകൾ അവതരിപ്പിച്ചു. തുടർന്ന് സമകാലിക കവിതകൾ വായിക്കുകയും അവയെക്കുറിച്ച്‌ ചർച്ച നടത്തുകയും ചെയ്‌തു. സർഗ്ഗവേദിയുടെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും:
എഴുത്ത്, വായന, ചിന്ത, അന്വേഷണം, പ്രകാശനം എന്നിവയാണ് പ്രേരണ സര്‍‌ഗ്ഗവേദി എന്ന കൂട്ടായ്‌മയിലൂടെ ലക്ഷ്യമാക്കുന്നത്.

സര്‍‌ഗ്ഗാത്മക രചനകള്‍ നടത്തുന്ന ബഹറിനിലുള്ള മലയാളികള്‍ ഒത്തുകൂടുകയും തങ്ങളുടെ രചനകള്‍ ചര്‍‌ച്ച ചെയ്യുകയും ചെയ്യുക.

സമകാലീന സാഹിത്യം കൂട്ടായിരുന്നു വായിക്കുകയും ചര്‍‌ച്ച ചെയ്യുകയും ചെയ്യുക.

ആനുകാലിക ലോകത്തിന്റെ സൂക്‌ഷ്‌മ നേര്‍ക്കാഴ്‌ചകള്‍ക്ക് കൂട്ടായ പരിശ്രമം.

വ്യവസ്ഥാപിത ചട്ടക്കൂടുകളെ വിമര്‍‌ശനാത്‌മകമായ രീതിയില്‍ വിചിന്തനം ചെയ്യുക.

കൂട്ടായ വായനക്കായുള്ള വായനക്കൂട്ടം.

മുന്‍‌കുട്ടി നിശ്ചയിച്ച ഒരു പ്രത്യയശാസ്‌ത്ര ചട്ടക്കൂട്ടില്‍ നില്‍ക്കാതെ അന്വേഷണത്തിലൂടെ കാഴ്‌ചവട്ടം വിസ്‌താരപ്പെടുത്തുക.

ചിന്തകളേയും അന്വേഷണങ്ങളേയും സര്‍‌ഗ്ഗാത്‌മക രചനകളേയും പ്രകാശിപ്പിക്കാന്‍ പ്രേരണബ്ലോഗ്ഗ് കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക.

കവിയരങ്ങും കഥയരങ്ങും നടത്തുക.

ഇതര ഭാഷയിലുള്ള സര്‍‌ഗ്ഗാത്‌മക രചനകള്‍ പരിചയപ്പെടുത്തുകയും വിവര്‍‌ത്തനം ചെയ്യുകയും ചെയ്യുക,

കുട്ടികളുടെ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികള്‍ സംഘടിപ്പിക്കുക.

പ്രേരണ സര്‍‌ഗ്ഗവേദിയുടെ മുന്നോട്ടുള്ള ഗതി മുന്‍‌നിശ്ചയങ്ങളാല്‍യാന്ത്രികമായിപ്പോകാതെ ആത്മവിമര്‍‌ശനത്തിന്റെയും ആത്മപരിശോധനയുടേയും ഇടവേളകള്‍ക്ക് ഈ കൂട്ടത്തെ വിധേയമാക്കിക്കൊണ്ടിരിക്കണം.

ഇത് ചലനാത്മകമാകണമെന്നതാണ് പരമ പ്രധാനമായ മാര്‍‌ഗ്ഗവും ലക്ഷ്യവും.


തുടർന്നു വരുന്ന ആഴ്ചകളിൽ സർഗ്ഗവേദിയുടെ പരിപാടികൾ:
14.08.08 - വ്യാഴം രാത്രി 8.00 മണി
ആധുനിക സാഹിത്യചരിത്രം
ചർച്ച - നയിക്കുന്നത്‌ - ശ്രീ. അനിൽ

21.08.08 - വ്യാഴം രാത്രി 8.00 മണി
ബഷീർ വായന - കഥ - മാന്ത്രികപ്പൂച്ച
വായിക്കുന്നത്‌ - നയൻതാര
തുടർന്ന് ചർച്ച

28.08.08 - വ്യാഴം രാത്രി 8.00 മണി
ബ്ലോഗ്‌ സാഹിത്യ ചർച്ച

Friday, August 1, 2008

കവിതകള്‍ - നായാട്ട് - ഒരു കാറ്റിന്റെ കഥ

കടമ്മനിട്ട കാവ്യോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട കവിതകള്‍

നായാട്ട്
കവിത കെ. കെ.


ഇരുണ്ട കാനനം
അയഞ്ഞ കടിഞ്ഞാ-
ണമര്‍‌ഷമശ്വങ്ങള്‍
ചുരമാന്തുന്നു

ഇരയാണെനിക്ക്
ഭയമാണെന്റെ
നിഴലു പോലും
വളഞ്ഞിരിക്കുന്നു

ഭയമാണ് പുറകിലിരുട്ടാ
ണവിടെയമ്പിന്‍
മുനത്തിളക്കം

പുറകിലെപ്പോഴാ-
ണമ്പുതറച്ചതെന്നെ-
ക്കൊടിയ വേദന
യെതിരേല്‍‌ക്കുന്നത്
ഭയമാണ്

തണലില്‍‌ തളര്‍‌ച്ചയാറ്റാന്‍
ഇലകള്‍ക്കിടയിലൂ-
ടരിച്ചെത്തും വെളിച്ചവും
ഇവിടെയെന്നെ
ക്കാട്ടിക്കൊടുക്കും.

കുതിച്ചിടുമ്പോള്‍
ഹൃദയമിടിപ്പിന്റെ
ഗതിവേഗം തടയുന്നോ ?
തളരുന്നുവോ മനം
വിഫലമോ

ഇരയല്ല നായാടി
യെന്നറിയുമ്പോള്‍
കുതിക്കയാണു കാമന
ഏതൊരിരയ്‌ക്കു പിമ്പെ ?

ഇവിടെ ഞാനെന്റെ
ശക്തിയറിയുന്നു

തളരുമിരയെ കടന്നെടുത്ത്
മുരളും കാമന
കുടഞ്ഞെറിയുന്നു

ഭയമാണുള്ളിലിരുട്ടാണവിടെ
ഇരയായ്, വേടനായ് ഞാ-
നൊരു കുതിക്കാ
യോങ്ങിയിരിപ്പൂ

ഭയമെന്റെ മിഥ്യാ കവചം
അപ്പടം പൊഴിക്കാനു-
മെനിക്കു ഭയം.


ഒരു കാറ്റിന്റെ കഥ
രാജു ഇരിങ്ങല്‍

ഒരു കാറ്റു വന്നപ്പോഴാണ്
തലയിലെ ഇലയനങ്ങിയത്
ഒരു ഇലയനങ്ങിയപ്പോഴാണ്
ഇരകളെല്ലാം ഓടി മാളത്തിലൊളിച്ചത്

ഒരു മാളം തുരന്നപ്പോളാണ്
ദ്രവിച്ചു തീരാത്ത
ഒരസ്ഥി കയ്യില്‍ ‌തടഞ്ഞത്.
ഒരു മനുഷ്യന്റേതാകാം
ഒരു കാട്ടു മൃഗത്തിന്റേതാകാം
ഒരിക്കലും തെളിയാത്ത
ഒരു കൊലപാതകത്തിന്റെ തെളിവുകളാകാം

കടലിന് തീ പിടിച്ചപ്പോഴാണ്
കാറ്റ് ആ തലയില് ഇരിപ്പിടം തേടിയത്
എല്ലാ വൈകുന്നേരങ്ങളിലും
തലക്കുടുക്കയിലൊരു
ഇരമ്പാര്‍‌ന്നൊരു കിളി എത്തുന്നു
കഥ പറയാനോ
അയവിറക്കാനോ

ഏതോ രാക്ഷസന്റെ ഊതലില്‍‌നിന്ന് ഉറ പൊട്ടിയ
നീളമേതെന്നറിയാത്ത ദിക്കു തെറ്റിയ പട്ടം
കുതി കുതിച്ചീ തലപ്പെരുപ്പിലൊരു
ഇടത്താവളം കണ്ടെത്തിയ പോലെ

ഇന്നു മാത്രമല്ലേ...
ഒരു സഹായമല്ലേ...
കരുണയല്ലേ...
എന്നേ കരുതിയുള്ളൂ

തളര്‍‌ന്നിരിക്കാനൊരു ദിവസമെങ്കിലും വേണമല്ലോ
ചാഞ്ഞ കൊമ്പിലല്ലേ കൂടൊരുക്കാന്‍‌പറ്റൂ....

നാളെ ഞാനിവിടെ
ഉണ്ടാകില്ലെന്ന് എങ്ങനെ പറയും ?
അറിയാതെ പറന്നെത്തി എന്റെ തലയന്വേഷിച്ച്
കാണാതെ വട്ടം ചുറ്റുന്ന കാറ്റ്
എന്നെ ശപിക്കുമോ ?
അതോ തിരിച്ചു പോകാന്‍ ‌വഴിയറിയുമോ ?

ഉപ്പു വെള്ളത്തില്‍‌ ലയിക്കുന്ന
കാറ്റിനെ എനിക്ക് സങ്കല്‌പിക്കാന്‍ ‌കഴിയില്ല
ആയതിനാല്
ദ്രവിച്ചു തീരാത്ത
ഒരസ്ഥിയായ്
ഈ മണ്ണില്‍‌ ഞാന്‍
ഒരു കാറ്റിനായ് കാത്തിരിക്കട്ടെ....

Saturday, July 12, 2008

വിതുമ്പുന്ന നാട് - മുല്ലപ്പൂവിനും കോങ്കണ്ണ്

കടമ്മനിട്ട കാവ്യോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട മറ്റു രണ്ടു കവിതകള്‍:

വിതുമ്പുന്ന നാട്
സീനത്ത് (സുല്‍ഫി)


ഒരു പുലര്‍കാല സ്വപ്‌നം പോലെന്റെയീണം
മിടിക്കുന്നതിനു മെന്‍‌സ്വന്തരാജ്യം
അതിലൊരു ചന്ദനക്കുറിയായതുണ്ടല്ലോ
ചൊല്ലുന്നു ഞാനെന്റെ ജന്മനാട്.

അംബയാം നാടിന്നും കരയുന്നു നിത്യവും
പോരൊഴിയാത്തൊരീ മക്കളെയോര്‍‌ത്തവള്‍
മാറു പിളര്‍‌ന്നവള്‍ ‌ചോരയൊലിപ്പിച്ചവള്‍
വീണുപോയ് യുദ്ധക്കളത്തിലായി.

മക്കളെയൊത്തിരി പെറ്റൊരീയമ്മ
യവള്‍‌ക്കിന്നു തുള്ളി നീരേകുവാനാരുമില്ല
വിധിയെ പഴിച്ചവള്‍‌ജന്മം ശപിച്ചവ-
ളിരുളിന്‍‌ കരങ്ങളില്‍‌ ജീവന്‍ ‌തളയ്‌ക്കുന്നു.

നദികളെയൊക്കെയും പങ്കിട്ടെടുത്തു നീ
അമ്മയെപ്പിന്നെയും മൂകയാക്കി
മരങ്ങള്‍‌ തന്‍‌മാറെല്ലാം ചീന്തിയെടുത്തിട്ടു
മാനവനെന്നു നീ ഘോഷിച്ചിടുന്നു.

നൊമ്പര ഭാരത്താല്‍ ‌കേഴുമവളെയോ
ചങ്ങലയിട്ടു നീ പാട്ടിലാക്കി
ഗര്‍‌ത്തം മെനഞ്ഞു നീയുന്നം പിടിച്ചു നീ
യമ്മ തന്‍മാനം കവര്‍‌ന്നെടുത്തു.

അന്ധയെ പ്രാപിച്ച ദുഷ്‌ടയാം നിന്നെ ഞാ-
നേതു പേരില്‍ ‌വിളിച്ചിടേണം ?
ആ പാവം മാറില്‍ ‌നിന്നിറ്റിറ്റു വീണൊരീ
ചോരയും നക്കിക്കുടിച്ചു നീയേ....

കൈവഴി താവഴി യില്ലാതെയാക്കുവാ-
നമ്മതന്‍ ‌ഗര്‍‌ഭവും ചൂഴ്‌ന്നെടുത്തു
നിന്നുടെ ചോരയെ ചാപിള്ളയെന്നു നീ
നോക്കിപ്പറഞ്ഞിട്ടു മാറി നിന്നു.

ഭാഗ്യം പിഴച്ചൊരീ പാവമാം അമ്മയെ
പിന്നെയും നീയിന്നു ചകിതയാക്കിടുന്നു.
വാളുമെടുത്തു നീ ശൂലമെടുത്തു നീ
ബലിക്കല്ലിലമ്മയെ ചേര്‍‌ത്തിടുന്നു

എന്റെയീയമ്മയെ ചണ്ടിയായ് തീര്‍‌ത്തൊരീ
ചണ്ഢാല വേഷങ്ങളെത്ര നിങ്ങള്‍?
മണ്ണോടു മണ്ണായി ചേരും മനുഷ്യാ നീ
പോരെന്തിനായിന്നു കാട്ടുന്നതിത്രമേല്‍?

നാടു മറന്നു നീ വീടു മറന്നു നീ
യമ്മയാം നാടിന്റെ സത്യം മറന്നു നീ
ഉഗ്രപ്രതാപം മറയാക്കി നീയെന്റെ
നാടെന്ന നേരിനെ ചാമ്പലാക്കി

ഞാനും കൊതിക്കുന്നു നീയും കൊതിക്കുക
നമ്മുടെ നാടൊരു സ്വര്‍‌ഗ്ഗമാകാന്‍
ഇനിയൊരു ഗാന്ധി നമുക്കായ് പിറക്കുവാന്‍
നാളിനിയെത്ര നാം കാത്തിടേണം.


മുല്ലപ്പൂവിനും കോങ്കണ്ണ്
ബാജി ഓടംവേലി


എട്ടാം ക്ലാസ്സില്‍ ഒന്നാം വര്‍‌ഷം
പഠിക്കുന്ന മകള്‍മുല്ലപ്പൂവിന്
എന്തോ കുഴപ്പം
കണ്ണുകള്‍ ‌ക്കെന്തോ കുഴപ്പം

പുസ്‌തകത്തില്‍ ‌നോക്കുമ്പോള്‍
ഒരു സുന്ദരന്‍‌ ചെക്കന്‍
വേലിക്കല്‍‌ നിന്ന് ചിരിക്കുന്നത് കാണുന്നു
കൈ കാട്ടി വിളിക്കുന്നത് കാണുന്നു
പുസ്‌തകം അടച്ചാലും
കുതിരപ്പുറത്തു പോകുന്നതും
ഐസ്‌ക്രിം കഴിക്കുന്നതും കാണുന്നു

കറിക്ക് അരിയുമ്പോള്‍
സീരിയല്‍‌ കരയുന്നത് കാണുന്നു
അരികഴുകി അടുപ്പത്തിടുമ്പോള്‍
അടുത്ത വീട്ടില്‍‌ദാമ്പത്യം പുകയുന്നത് കാണുന്നു
കണ്ണുകളടച്ച് സ്‌ക്കൂളില്‍ ‌പോകുമ്പോഴും വരുമ്പോഴും
ആയിരം കണ്ണുകള്‍‌കൊത്തിപ്പറിക്കുന്നത് കാണുന്നു

ഡോക്‌ടറെ കാണിച്ചു
ഈ രോഗം ചികിത്‌സിക്കുന്നത് കുറ്റകരമാണ്
ഇതു പകര്‍‌ച്ച വ്യാധിയാണ്
നാട്ടില്‍‌ പകരുകയാണീ രോഗം

കേസ് പോലീസിലെത്തി
വലിയൊരന്വേഷണം
ചാനല്‍‌ ക്യാമറാമാനിലെത്തിനിന്നു
ഒരു കോങ്കണ്ണന്‍ ‌ക്യാമറാമാന്‍
കോങ്കണ്ണന്‍‌ ക്യാമറകള്‍ ‌പകര്‍‌ത്തിയത്
കണ്ടവര്‍‌ക്കാണ് രോഗം പടരുന്നത്

പ്രതിയുമായി പോലീസ്
അധികാരിക്കു മുന്‍‌പിലെത്തി
മുഖം തിരിഞ്ഞിരുന്ന് അധികാരി മൊഴിഞ്ഞു
കോങ്കണ്ണ് ഒരു രോഗമല്ല
സൌഭാഗ്യമാണ് , അനുഗ്രഹമാണ്
ഒരേ നോട്ടത്തില്‍ ഇരട്ടിക്കാഴ്‌ചകള്‍

കോങ്കണ്ണന്‍‌ ക്യാമറാമാന്
ബഹുമതികള്‍ ‌നല്‍‌കി പറഞ്ഞയച്ചു
അധികാരി വീണ്ടും കിഴക്കോട്ടു നോക്കി
പടിഞ്ഞാറു കണ്ട് ആസ്വദിച്ചിരുന്നു

Wednesday, July 9, 2008

പുറത്താട്ട് - പൂജ്യം - രണ്ടു കവിതകള്‍

കടമ്മനിട്ട കാവ്യോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട രണ്ടു കവിതകള്‍:

പുറത്താട്ട്
എം.കെ. നംമ്പ്യാര്‍


മന്ദത്തെക്കണ്യാര്‍ ‌കൊടിയേറി
ഏഴുവര്‍ണ്ണങ്ങളില്‍ എഴുന്നൂറുകൂറകള്‍
കൊടിമരച്ചില്ലയില്‍ ‌ചാര്‍‌ത്തി
കിഴക്കു പടിഞ്ഞാറു ദിക്കു നോക്കി
കണ്യറോരല്‍‌പ്പം ചരിഞ്ഞു നിന്നാല്‍,
വന്നിടും വ്യാധികളെന്നുമെല്ലാം,
വര്‍ണ്ണിച്ചു ചൊല്ലുന്നു ദേശമെല്ലാം.
നിയതമായ് നീചര്‍‌ക്കു ദോഷമുണ്ടേ...
നിന്നുപോയാല്‍‌ മന്ദതട്ടകത്തില്‍.
ആ ശരവംശത്തിന്‍ ‌ചേഷ്‌ടകളെ,
നാശം വരുത്തിയ മന്ദമാണേ
വംശം നശിക്കരുതെന്നു ചൊല്ലി,
ദേശങ്ങള്‍‌തീര്‍ത്തു പോയ് വേലകള്
മുത്തീടെ കുമ്മാട്ടിപ്പാട്ടുപാടി,
മന്ദത്തെ കന്നിക്കളി തുടങ്ങി.
ദേശത്തെ നായന്മാര്‍ ‌കൂട്ടമായി,
ദേവിയാം മുത്തിതന്‍‌ മന്ദമതില്‍,
വട്ടക്കളിക്കുള്ള പാട്ടുപാടി..
കൊട്ടിത്തിമര്‍‌ത്തു കളി തുടങ്ങി.
തട്ടകം തീണ്ടുവാനര്‍ഹരല്ല-
താഴ്‌ന്നവരെന്നു പറഞ്ഞ കൂട്ടര്‍,
തീര്‍‌ത്തുപോയ് മലയന്‍ ‌കുറവന്‍ ‌കളി.
മലമക്കളി നൂറു കവറക്കളി.
ചെണ്ടയിലുയരുന്ന താളമത്തില്‍,
ദേശത്തെ മങ്കമാര്‍‌ മെയ്‌കുലുക്കി
നായന്മാര്‍‌ പത്തുപേര്‍ ‌കച്ചകെട്ടി
വട്ടക്കളിക്കു തുടക്കമിട്ടു.
മലയഭഗവതി മലയില്‍ ‌നിന്നും,
മാരുതന്‍‌ വന്നു തഴുകിയപ്പോള്‍,
കണ്യാര്‍‌ കിലുങ്ങിക്കലങ്ങിയുള്ളില്‍
ഉള്ളുകൊണ്ടായിരം ഉരു ഉറഞ്ഞു.
മാറത്തടിച്ചു കരഞ്ഞു പാടി...
തട്ടകം തീണ്ടാത്ത താഴ്‌ന്ന കൂട്ടര്‍
മുക്‌തി ലഭിക്കുന്ന നേരം വരെ,
മുത്തിക്കു മുന്‍പില്‍ ‌കരഞ്ഞ കൂട്ടര്‍.
മണമുള്ള കൈതതന്‍ ‌ഘ്രാണവുമായ്
മാരുതന്‍‌ മന്ദത്തു ആട്ടമാടി
പുതിയ കുളത്തില്‍‌കുളി കഴിഞ്ഞ്
പുറത്തു നിന്നാട്ടം തുടങ്ങി കൂട്ടര്‍.
മന്ദത്തെ മിത്തിക്കു മുമ്മാട്ടി...
കുമ്മാട്ടിമാരും കളിച്ചു പാടി.
മന്ദത്തെ മുത്തിടെ കരിവേല..
കരുവാരും കവറയും കൂടിയാടി.
ചാബ്ബല്‍‌ വേല മന്ദമുത്തിക്ക്...
ചെറുമരും പറയരും പാടിയാടി.
പിന്നെപ്പുറത്താട്ടു മേളയായി
മന്ദത്തെ മുത്തിക്കതിഷ്‌ടമായി.
അനതി വ്യാകുല ചിത്തരായി
ആട്ടങ്ങളായിരം ആടിടുന്നു..
നിലയെന്നിയേ പാട്ടു പാടിടുന്നു.


പൂജ്യം
എസ്. അനില്‍‌കുമാര്‍

വെള്ള പൂശിയ ശവ വണ്ടികള്‍
തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടേയിരുന്നു
ഏറുകൊണ്ട നായെപ്പോലെ
അവ നിര്‍‌ത്താതെ മോങ്ങുന്നുണ്ട്
കുഞ്ഞുങ്ങളെ ഒളിപ്പിക്കാന്‍
ചിറകില്ലാത്ത അമ്മമാര്‍‌ഹതാശരായി
ഓര്‍‌ക്കാപ്പുറത്തോ
ഓര്‍‌ത്തിരിക്കുമ്പോഴോ
ഒരു പച്ചോല പൊടുന്നനെ
നിലം പതിച്ചു
ഒറ്റക്കണ്ണുള്ള അമ്മൂമ്മ
മുകളിലേക്കു നോക്കി
‘നാരായണ‘ എന്നു ജപിച്ചുവോ ?
വെറും തോന്നലാണ്
അവര്‍ ‌നാരായണന്റെ പാലം കടന്ന്
പണ്ടേ പോയതാണല്ലൊ
പണ്ടൊക്കെ നല്ല മരണങ്ങളായിരുന്നു
എഴുതി വച്ച മരണ കാവ്യങ്ങളോടെ
എത്രയും കാല്പനികം
ഇന്ന് മരണ കണക്കുകളുടെ പത്രങ്ങള്‍
തീപിടിച്ചും കൊടുംകാറ്റില്‍ ‌കീറിപ്പറിഞ്ഞും
വിലയിടിയുന്നതെന്തിന്
പ്രാണനോ, നാണയത്തിനോ ?
കണക്കിനു പണ്ടേ പൂജ്യമാണെനിക്ക്.

Sunday, July 6, 2008

ഒരു ഇടവേളയ്‌ക്കു ശേഷം വീണ്ടും



പ്രേരണ – ബഹ്‌റിന്‍

ബഹ്‌റിനിലെ ഒരു കൂട്ടായ്‌മയാണല്ലോ ഞങ്ങള്‍. ഒരു കൊച്ചു സംഘം. സംഘടന എന്നതു തന്നെ ഒരു അന്വേഷണമാണ് ഞങ്ങള്‍ക്ക്. അതിനാല്‍‌ വെട്ടും തിരുത്തും സ്വഭാവികം, വിരാമങ്ങളും അനിവാര്യം. സംഘടനകളൊക്കെ അതിന്റെ യാന്ത്രികതയില്‍‌ചലിച്ചു കൊണ്ടേയിരിക്കുന്നു. ജീര്‍‌ണ്ണതയിലും അതിന്റെ വികാസത്തിന് ഒരു കുറവുമില്ല – അരിമ്പാറ!

കഴിഞ്ഞ കുറേ മാസങ്ങള്‍, പ്രതിവാരം നടന്ന സിനിമയ്‌ക്കും അതിന്റെ ചര്‍ച്ചകള്‍ക്കും പുറമേ പുതിയ ചില അന്വേഷണങ്ങള്‍ തുടങ്ങി. വായനക്കൂട്ടവും ചരിത്രാന്വേഷണവുമാണത്. സി. സി. കോസാംബിയുടെ ‘മിത്തും യഥാര്‍‌ത്ഥ്യങ്ങളും‘ വായിച്ചു കൊണ്ടാരംഭിച്ച വായനാക്കൂട്ടം ചരിത്രാന്വേഷണ സംഘത്തിന് രൂപം നല്‍‌കി.

ചരിത്ര ക്ലാസ്സുകള്‍ക്ക് പുറമേ തന്റെ ഗ്രാമത്തിന്റെ ചരിത്രത്തിന്റെ അവതരണവും ഇതിന്റെ ഫലമായിരുന്നു. കഴിഞ്ഞ നൂറോ നൂറ്റമ്പതോ വര്‍ഷത്തെ ചരിത്രം കണ്ടും കേട്ടും അറിഞ്ഞത് ഓര്‍‌മ്മിച്ചു പറയുകയും അതു വഴിയുണ്ടാകുന്ന ചര്‍‌ച്ചയും പുതിയ ഒരു ചരിത്രാവബോധത്തില്‍ എത്തുന്നു.

ലോക പരിസ്ഥിതി ദിനത്തില്‍ നടന്ന ‘ഭക്ഷണം, യുദ്ധം, പരിസ്ഥിതി' എന്നതുള്‍‌പ്പെടെ ഒട്ടനവധി ചര്‍‌ച്ചകള്‍ ഈ കാലയളവില്‍ നടന്നു.

ജൂണ്‍ 23 ന് ബഹ്‌റിന്‍ ഇന്ത്യന്‍ക്ലബ്ബില്‍ വച്ചു നടന്ന കടമ്മനിട്ട കാവ്യോത്സവമാണ് ഈയിടെ പ്രേരണയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി. എം.കെ. നമ്പ്യാര്‍, സീനത്ത് (സുല്‍ഫി), ബാജി ഓടംവേലി , കവിത കെ. കെ., മൊയ്‌തീന്‍ കായണ്ണ , രാജു ഇരിങ്ങല്‍ , എസ്. അനില്‍‌കുമാര്‍, സജ്ജീവ് കടവനാട്, സുധി പുത്തന്‍ ‌വേലിക്കര തുടങ്ങി ബഹ്‌റിനിലെ പത്തു കവികള്‍‌സ്വന്തം കവിതകള്‍ അവതരിപ്പിച്ചു കൊണ്ടു നടന്ന കവിയരങ്ങും ‘ഉത്തരാധുനീകത കാലവും കവിതയും’ എന്ന സിനു കക്കട്ടിലിന്റെ പ്രഭാഷണവുമായിരുന്നു കടമ്മനിട്ട കവിതാലാപനത്തിന് പുറമെയുണ്ടായിരുന്ന പരിപാടികള്‍.

കവിയും - കവിതയും
1. എം.കെ. നമ്പ്യാര്‍ - പുറത്താട്ട്
2. സീനത്ത് (സുല്‍ഫി) - വിതുമ്പുന്ന നാട്
3. ബാജി ഓടംവേലി - മുല്ലപ്പൂവിനും കോങ്കണ്ണ്
4. കവിത കെ. കെ. - നായാട്ട്
5. രാജു ഇരിങ്ങല്‍ - ഒരു കാറ്റിന്റെ കഥ -
6. എസ്. അനില്‍ ‌കുമാര്‍ - പൂജ്യം
7. മൊയ്‌തീന്‍ ‌കായണ്ണ - മടക്കയാത്ര
8. സജ്ജീവ് കടവനാട് - അലറല്‍
9. സുധി പുത്തന്‍‌ വേലിക്കര - കവിത – കറുപ്പും വെളുപ്പും

Thursday, February 28, 2008

ഗ്രൂപ്പ്‌ പെയിന്റിംഗ്‌ എക്‌സിബിഷന്‍





ബഹ്‌റൈനിലെ 5 പ്രമുഖ ചിത്രകാരന്മാരെ സംഘടിപ്പിച്ചുകൊണ്ട്‌ പ്രേരണ 'ഗ്രൂപ്പ്‌ പെയിന്റിംഗ്‌ എക്‌സിബിഷന്‍' നടത്തുന്നു.

ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച്‌ 7 വരെയാണ്‌ പ്രദര്‍ശനം.

എക്‌സിബിഷന്‍ റോഡില്‍ യൂണിയന്‍ സ്റ്റേഷനറി ബില്‍ഡിംഗിലുള്ള 'സായാ ആര്‍ട്ട്‌ ഗാലറി' യില്‍ വച്ചാണ്‌ പ്രദര്‍ശനവും പരിപാടികളും നടത്തുന്നത്‌.

പ്രദര്‍ശന സമയം : രാവിലെ 8 മുതല്‍ രാത്രി 8 വരെ.


ചിത്രപദര്‍ശനത്തോടനുബന്ധിച്ചു നടത്തുന്ന പരിപാടികള്‍

ഫെബ്രുവരി 20 വെള്ളി - വൈകിട്ട്‌ 6 മണി

ഉദ്ഘാടനം : ബാസിം അല്‍ തവാദി ( പ്രമുഖ ബഹ്‌റൈനി സിനിമസംവിധായകന്‍) ആശംസപ്രസംഗം : മെലന പാരഡൈസ്‌ ( പ്രമുഖ ഫിലിപ്പിനി ചിത്രകാരി)


മാര്‍ച്ച്‌ 1 ശനി - രാത്രി 8 മണി

ചര്‍ച്ച : ചിത്രകാരനും ആസ്വാദകനും

അവതരണം : ഷിജു.കെ.കെ


മാര്‍ച്ച്‌ 2 ഞായര്‍ - രാത്രി 8 മണി

ചര്‍ച്ച : ആധുനിക ചിത്രകല

അവതരണം : സതീഷ്‌ പോള്‍


മാര്‍ച്ച്‌ 3 തിങ്കള്‍ - രാത്രി 8 മണി

ചര്‍ച്ച : സിനിമയും ചിത്രകലയും

അവതരണം : സുനില്‍ സിംഗ്‌


മാര്‍ച്ച്‌ 4 ചൊവ്വ - രാത്രി - 8 മണി

ചര്‍ച്ച : തൊഴില്‍ സാഹചര്യവും ചിത്രകാലാനുഭവവും

അവതരണം : അനീഷ്‌. വി


മാര്‍ച്ച്‌ 5 ബുധന്‍ - രാത്രി 8 മണി

ചര്‍ച്ച : ചിത്രകലയും സമൂഹവും

അവതരണം : റഫീക്‌ പി.കെ


മാര്‍ച്ച്‌ 6 വ്യാഴം - രാത്രി 8 മണി

സിനിമാപ്രദര്‍ശനം - ഡ്രീംസ്‌


മാര്‍ച്ച്‌ 7 വെള്ളി - സമാപനദിവസം - രാത്രി 8 മണി

ചര്‍ച്ച : ചിത്രകലയിലെ മാറ്റങ്ങള്‍

അവതരണം : ബിജു.എം സതീഷ്‌


ഏവര്‍ക്കും സ്വാഗതം