Monday, August 27, 2007

പ്രേരണ നാടകക്കളരി







പ്രേരണ നാടകക്കളരിയുടെ ആഭിമുഖ്യത്തില്‍ നടന്ന നാടക പരിശീലന്നത്തിന്റെ ഭാഗമായി കേരളീയ തനതു കലകളും നാടകവും എന്ന വിഷയത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 'കഥകളി അഭിനയത്തിന്റെ സാദ്ധ്യതയും പ്രയോഗവും നാടകത്തില്‍' എന്ന വിഷയമാണ്‌ കഴിഞ്ഞ നാലു ശനിയാഴ്‌ചകളിലായി പ്രമുഖ കഥകളി നടന്‍ സുരേഷ്‌ നഗരൂര്‍ അവതരിപ്പിച്ചത്‌. ഓണപ്പരിപാടികളുടെ തിരക്കിന്റെ കാലമായിരിന്നിട്ടുകൂടി കളരി പ്രതീക്ഷക്ക്‌ വക നല്‍കുന്നതരത്തില്‍ നടന്നു. നവരസങ്ങളും ശരീര സാധകങ്ങളും സുരേഷ്‌ അവതരിപ്പിച്ചു. ഒരു നാടക നടന്‌ ശരീരഭാഷ നാടകത്തില്‍ വേണ്ടുവണ്ണം ഉപയോഗിക്കുന്നതിന്‌ സാധകം അത്യന്താപേക്ഷിതമാണെന്ന് കളരിയില്‍ എല്ലാവര്‍ക്കും ബോധ്യമായി. സെപ്റ്റംബര്‍ ഒന്നു മുതല്‍ എല്ലാ ശനിയാഴ്‌ചകളിലും ചിട്ടയോടുകൂടിയ സാധകം സുരേഷ്‌ പരിശീലിപ്പിക്കുന്നതാണ്‌. രണ്ടു മാസത്തേക്കാണ്‌ ഈ കോഴ്‌സ്‌. പരിശീലനം സൗജന്യമാണ്‌. നാടകവും കഥകളിയും തമ്മിലെ വ്യത്യാസങ്ങളും സാമ്യങ്ങളും വിശദമായി ചര്‍ച്ചചെയ്യപ്പെട്ടു. ഏതൊരുകാലത്തിനേയും ഉള്‍ക്കൊള്ളന്‍ കഴിയുന്നതാണ്‌ നാടകം എന്ന രംഗകല. അതുകൊണ്ടാണ്‌ അത്‌ കാലത്തെ അതിജീവിച്ച്‌ എന്നും സമകാലീനതയുടെ കലയായി നിലനില്‍ക്കുന്നത്‌. മാറികൊണ്ടിരിക്കുന്ന കാലത്തിന്റെ രംഗാവിഷ്ക്കാരത്തിന്‌ പുതുരൂപങ്ങള്‍ തേടേണ്ടതുണ്ട്‌. അതിന്‌ കഴിഞ്ഞകാല രംഗകലകളെ അറിയുകയും സ്വാംശീകരിക്കേണ്ടതുമാണ്‌. ചിട്ടയോടെയുള്ള ദീര്‍ഘകാല പരിശീലനം കൊണ്ടാണ്‌ ഒരു കഥകളി നടന്‍ രൂപപ്പെടുന്നത്‌. അതേസമയം നാടകാഭിനയത്തിന്‌ പ്രത്യേക പരിശീലനമൊന്നും ആവശ്യമില്ല എന്നാണ്‌ പൊതുവേയുള്ള ധാരണ. നാടകാഭിനയത്തിനെ ഇങ്ങനെ ലാഘവത്തോടെ കാണാന്‍ പാടുള്ളതല്ല എന്ന് കളരിയംഗങ്ങങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടു.. യഥാര്‍ഥത്തില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ ആവിഷ്ക്കരിക്കാന്‍ നാടകനടന്‌ വളരെയധികം നിരീക്ഷണവും അഭ്യാസവും ആവശ്യമാണ്‌. ഇതൊക്കെയാണ്‌ കളരിയില്‍ ചര്‍ച്ചചെയ്യപ്പെട്ടത്‌. കീചകവധത്തിലെ കീചകന്റെ മരണം, കര്‍ണ്ണശപഥത്തില്‍ കര്‍ണ്ണന്‍ കുന്തിയെ സന്ധിക്കുന്നതിനു മുന്‍പുള്ള ആത്മഭാഷണം എന്നിവയും സുരേഷ്‌ അവതരിപ്പിച്ചു. ചില നാടക മുഹൂര്‍ത്തങ്ങളെ കളരി അംഗങ്ങളും അവതരിപ്പിക്കുകയുണ്ടായി. സെപ്റ്റംബര്‍ ഒന്നിന്‌ തുടങ്ങുന്ന സാധക പരിശീലനത്തോടൊപ്പം സെപ്റ്റംബര്‍ ഏഴുമുതല്‍ നാടകക്കളരിയിലെ അടുത്തവിഷയത്തിന്റെ ക്ലാസ്സുകള്‍ തുടങ്ങുന്നതാണ്‌ താല്‍പര്യമുള്ളവര്‍ക്ക്‌ ഇനിയും കളരിയില്‍ ചേരാവുന്നതാണ്‌. ബന്ധപ്പെടേണ്ട നമ്പര്‍: 39870397

No comments: