Thursday, May 24, 2007

മുഖ്യമന്ത്രിക്കൊരു പൂച്ചെണ്ട്‌.

കഴിഞ്ഞ നൂറ്റാണ്ടിന്റെ കേരളചരിത്രം മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്‍ ഭൂമിക്കുവേണ്ടി നടത്തിയ സമരങ്ങളുടെ ചരിത്രം കൂടിയാണ്‌. കേരളത്തില്‍ ജന്മിത്തം അവസാനിച്ചു എന്ന് നമ്മള്‍ ഊറ്റം കൊള്ളുമ്പോള്‍ തന്നെ, സകല ജീവജാലങ്ങളുടേയും ആത്യന്തികമായി മനുഷ്യന്റേയും ജീവന്‌ ഭീഷണിയാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകും വിധം ജലാശയങ്ങളും ചതുപ്പുകളും കണ്ടല്‍ക്കാടുകളും വനനിബിഡമയ മലനിരകളും വര്‍ഷങ്ങളായി , സാമ്പത്തിക ലാഭം മുന്‍ നിര്‍ത്തി കയ്യേറിക്കൊണ്ടിരിക്കുകയാണ്‌. അനധികൃത കയ്യേറ്റങ്ങള്‍ എന്ന ഈ കൊള്ളക്കും, ശേഷമുണ്ടായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുത്തത്‌ ഭരണ-പ്രതിപക്ഷഭേദമന്യേ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉദ്യോഗസ്ഥ വൃന്ദവുമാണ്‌.ഇപ്പോള്‍ മൂന്നാറില്‍ നടക്കുന്ന ഭൂമി ഒഴിപ്പിക്കല്‍ നടപടികള്‍ക്ക്‌ സര്‍വവിധ പിന്തുണയും കൊടുത്തുകൊണ്ട്‌ രാഷ്ട്രീയത്തിന്‌ അതിന്റെ യഥാര്‍ഥ വ്യാഖ്യാനവുമായി ജനകീയ ബദല്‍ രാഷ്ട്രീയം ശക്തിപ്പെടുത്തേണ്ടതാണെന്ന് പ്രേരണ ബഹ്‌ റൈന്‍ പൊതുയോഗം ആഹ്വാനം ചെയ്യുന്നു.

നാടെങ്ങും ഉണ്ടായിട്ടുള്ള ഇത്തരം കയ്യേറ്റങ്ങളെ പുറത്തുകൊണ്ടുവരാന്‍ പ്രാദേശികമായി ജനകീയ സേനകള്‍ ഉണ്ടായിവരേണ്ടതാണ്‌. വികസനത്തെ കുറിച്ചും വികസനവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പുതിയ അവബോധം ഉണ്ടാകുന്നതിലേക്ക്‌ ഇത്തരം മുന്നേറ്റങ്ങള്‍ നയിക്കുന്നു. ഉദ്യോഗസ്ഥരുടെ സാമൂഹ്യ പ്രതിബദ്ധത സ്ഥാപിക്കാന്‍ ജനകീയ ശക്തികള്‍ പ്രേരകമാകണം. ഇന്ന് ഒതുക്കപ്പെട്ട സാമുഹ്യ പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥര്‍ ക്രിയാത്മകമായും ഇഛാശക്തിയോടെയും കര്‍മ്മനിരതരാകുവാന്‍ അന്തരീക്ഷം ഉണ്ടാകേണ്ടതാണ്‌.

അധിനിവേശം സമൂഹത്തില്‍ ഒരു ക്യാന്‍സര്‍ പോലെ പടര്‍ന്നുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിന്‌ തിരികൊളുത്താന്‍ സഹായിച്ച ഒരു ഇടപെടല്‍ എന്ന നിലയില്‍ക്കൂടി ഞങ്ങള്‍ സര്‍ക്കാര്‍ നടപടിക്ക്‌ പിന്തുണ നല്‌കുന്നു. കയ്യേറ്റക്കാരെ ഒഴിപ്പിക്കുക മാത്രമല്ല കയ്യേറിവരേയും കൂട്ടുനിന്നവരേയും ശിക്ഷിക്കുകയും ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രാവര്‍ത്തികമാകുമെന്നും പ്രത്യാശിക്കുന്നു.

പിടിച്ചെടുക്കുന്നഭൂമിയില്‍ പാരിസ്ഥിതിക സംതുലനത്തിന്‌ നിലനിര്‍ത്തേണ്ടത്‌ ഒഴിച്ചുള്ള ഭൂമി ഭൂരഹിത കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്യേണ്ടതാണെന്നും പ്രേരണ ബഹ്‌റൈന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു..

Wednesday, May 16, 2007

ഭൂമി കയ്യേറ്റങ്ങളും മനുഷ്യന്റെ ഭാവിയും.

(അന്യാധീനപ്പെടുന്ന ഭൂമി എന്ന ലേഖനത്തിന്റെ രണ്ടാംഭാഗം. )
കേരളത്തില്‍ നടന്നഭൂപരിഷ്ക്കരണം ജനാധിപത്യപരമോ അടിയാളവര്‍ഗ്ഗ പ്രതിബദ്ധിതമോ ആയിരുന്നില്ല. നാണ്യവിളകളെ പ്രോത്‌സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ മൂലം നെല്‍കൃഷിയുടെ അവിഭാജ്യ ഘടകമായിരുന്ന അടിയാള വര്‍ഗ്ഗത്തെ ഭൂബന്ധങ്ങളില്‍ നിന്നും കൃഷിയില്‍ നിന്നും ഒഴിവാക്കിയതാണ്‌ കേരളത്തില്‍ നെല്‍കൃഷിയുടേയും നെല്‍ വയലുകളുടേയും തിരോധാനത്തിനു പ്രധാന കാരണം. കേരളത്തിലെ കാര്‍ഷികഘടനയിലെ മധ്യവര്‍ത്തികളായ കാണക്കുടിയാന്മാരും പാട്ടക്കുടിയാന്മാരും കാര്‍ഷിക പരിഷ്‌കരണത്തിലൂടെ ഭൂവുടമകളായി മാറിയപ്പോള്‍ നെല്‍കൃഷിയുടേയും തോട്ട കൃഷിയുടേയും അവിഭാജ്യ ഘടകവും കൃഷിയില്‍ നേരിട്ട്‌ കായികാദ്ധ്വാനം വിനിയോഗിച്ചിരുന്നവരുമായ അടിയാളവിഭാഗം ഭൂമിയില്‍ നിന്നും കൃഷിയില്‍ നിന്നും ഭൂപരിഷ്കരണത്തിന്റെ പുറം പോക്കുകളിലേക്ക്‌ ആട്ടിയോടിക്കപ്പെട്ടു. ഈ അടിയാള വിഭാഗം ഇന്ന് കാര്‍ഷികമേഖലയില്‍ നിന്നും പ്രതിവര്‍ഷം അന്‍പതു തൊഴില്‍ ദിനം പോലും ലഭിക്കാത്ത കര്‍ഷകത്തൊഴിലാളികളാണ്‌. ഭൂമിയില്‍ ഉടമസ്ഥതാവകാശം ലഭിച്ച മധ്യവര്‍ഗ്ഗമാകട്ടെ വിദ്യാഭ്യാസ ഉദ്ദ്യോഗമണ്ഡലങ്ങളിലും വണിജ്യ വ്യാപാര മേഖലകളിലും വിദേശ ജോലികളിലും നിര്‍ണ്ണായക സ്ഥാനമുറപ്പിച്ചു. നെല്‍കൃഷിയെപ്പോലെ ദൈനംദിന ശ്രദ്ധ ആവശ്യമായ ഹ്രസ്വ വിള കൃഷിയില്‍ ശ്രദ്ധിക്കാനോ കൃഷി നടത്താനോ ഈ വിഭാഗത്തിന്‌ സമയമോ താല്‍പര്യമോ ഇല്ല. നെല്‍കൃഷി നഷ്ടമാണെന്ന അഭിപ്രായം കാര്‍ഷികേതര വരുമാനമുള്ള ഇവരുടേതാണ്‌. യഥാര്‍ഥത്തില്‍ മണ്ണും കൃഷിയുമായി ജൈവബന്ധം ഒട്ടുമില്ലാത്ത ഈ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള നെല്‍ വയലുകളില്‍ ഏറെയും ഇപ്പോള്‍ തരിശ്‌ വിളയുകയാണ്‌.
കാര്‍ഷികപരിഷ്കരണത്തിന്റെ ബാക്കിപത്രമായി കാര്യങ്ങള്‍ മറ്റൊരുതരത്തിലും സംഭവിച്ചുകൊണ്ടിരിക്കയാണ്‌. കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും പണം നിക്ഷേപിക്കാനുള്ള ഒരു വസ്തുവായും നിരന്തരം മാറ്റപ്പെട്ടുകൊണ്ടിരിക്കയാണ്‌. ഗല്‍ഫ്‌ മേഖലയില്‍ നിന്ന് വരുന്ന വിദേശ മലയാളികളുടെ സമ്പത്തിന്റെ വലിയൊരുഭാഗം ഉപയോഗിക്കപ്പെടുന്നത്‌ ഒരു നിക്ഷേപവസ്തുവായി ഭൂമി വാങ്ങിക്കൂട്ടുന്നതിലാണ്‌. (കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗല്‍ഫ്‌ വരുമാനമുള്ള തൃശൂര്‍ ജില്ലയിലെ ചാവക്കാട്‌ നടത്തിയ പഠനത്തില്‍ നിന്ന് മനസ്സിലാക്കുന്നത്‌ ഗല്‍ഫ്‌ വരുമനത്തിന്റെ 79% ശതമാനം നിക്ഷേപിക്കുന്നത്‌ ഭൂമിവാങ്ങുന്നതിനു വേണ്ടിയാണ്‌ എന്നാണ്‌. കേരളത്തിലെ കൃഷിഭൂമിയുടെ സിംഹഭാഗവും കാര്‍ഷികവൃത്തിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കേണ്ടതല്ലാത്ത ഒരു പുത്തന്‍ ഭൂവുടമാ വിഭാഗത്തിന്റെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ കാര്‍ഷിക രംഗം മുച്ചൂടും മുരടിച്ചുനില്‍ക്കയും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഭൂരഹിത കര്‍ഷക വിഭാഗത്തിന്റെ ജീവിതം ദുരിതപൂര്‍ണ്ണമാവുകയും ചെയ്‌തിരിക്കുന്നു. ഈ പശ്‌ചാത്തലത്തില്‍ വേണം ആഗോളീകരണത്തിന്റെ ഫലമായി വര്‍ത്തമാന കേരളത്തില്‍ ഭൂബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കൂടി കൂട്ടി വായിക്കേണ്ടത്‌.നിയമം മൂലം എല്ലാ ജനാധിപത്യ സമൂഹങ്ങളിലും നിരോധിക്കപ്പെട്ട പാട്ട കൃഷി സ്ഥാപനവല്‍ക്കരിക്കാനും പിന്തിരിപ്പന്‍ ഭൂബന്ധങ്ങള്‍ തിരിച്ചുകൊണ്ടുവരാനും ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കയാണ്‌. ആഗോളീകരണത്തിന്റെ ഘടനാ ക്രമീകരണ പദ്ധതികള്‍നടപ്പാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യക്ഷേമ പദ്ധതികളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്‍ വാങ്ങുന്നതുമൂലം രൂപപ്പെടുന്ന ശൂന്യത നികത്താന്‍ അയല്‍ക്കൂട്ടങ്ങള്‍, സ്വയം സഹായസംഘങ്ങള്‍, കുടുംബശ്രീകള്‍ മുതലായവയിലൂടെ ക്ഷേമപ്രവര്‍ത്തനങ്ങളെ ജനങ്ങളുടെ ചിലവില്‍ അവരെക്കൊണ്ട്‌ തന്നെ നിര്‍വഹിക്കപ്പെടുന്ന പങ്കാളിത്ത വികസന പദ്ധതികള്‍ സാമ്രാജ്യത്വം ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ട്‌. ആഗോളീകരണത്തെ സൂക്ഷ്‌മതലത്തിലേക്കുകൂടി വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്‌ നടപ്പിലാക്കപ്പെടുന്ന ഇത്തരം പോസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പദ്ധതികളുടെ നിര്‍വഹണാത്തില്‍ കേരളത്തില്‍ ഏറെ മുന്നേറിയിട്ടുള്ള കുടുംബശ്രീ യൂണിറ്റുകളുടെ മുഖ്യ ദൗത്യം വീണ്ടും പാട്ട കൃഷിയെ കേരളത്തില്‍ പുനസ്ഥാപിക്കുക എന്നതാണ്‌. 1970 ലെ ഭൂപരിഷ്ക്കരണത്തിന്റെ ഫലമായി ആകെ വിതരണം ചെയ്തത്‌ അര ലക്ഷത്തോളം ഏക്കര്‍ ഭൂമിയായിരുന്നെങ്കില്‍ ഇന്ന് കുടുംബശ്രീ നടത്തുന്ന പാട്ടകൃഷി 5700 ഏക്കര്‍ സ്ഥലത്ത്‌ വ്യാപിച്ചിരിക്കുന്നു. ഭൂപരിഷ്ക്കരണത്തിനു ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെയാണ്‌ കുടുംബശ്രീ ചെയ്തുകൊണ്ടിരിക്കുന്നത്‌ എന്നാണ്‌ നവലിബറല്‍ വാദികളും നാലാം ലോകവാദക്കാരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ഏക്കറിന്‌ 10,000 രൂപവരെ കൂലി നല്‍കി പാട്ടകൃഷി നടക്കുന്ന കേരളത്തില്‍ കൃഷി ആദായകരമല്ലെന്നും കാര്‍ഷിക വൃത്തിക്ക്‌ ആളെ കിട്ടാനില്ലെന്നും മട്ടും പ്രചരിപ്പിക്കുന്നത്‌ വളരെ ആസൂത്രിതമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ സമ്പത്ത്‌ വ്യവസ്ഥയില്‍ പിടിമുറുക്കികൊണ്ടിരിക്കുന്ന റീയല്‍ എസ്റ്റേറ്റ്‌ ലോബിയും മതസ്ഥാപനങ്ങളും എല്ലാം ഭൂമിവര്‍ദ്ധിച്ച തോതില്‍ വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുകയാണ്‌. സര്‍ക്കാരാകട്ടെ ടൂറിസം, ഐ. ടി മേഖലകളില്‍ വിദേശ മൂലധന ശക്തികള്‍ക്കുവേണ്ടി വന്‍ തോതില്‍ കൃഷിഭൂമി അക്വയര്‍ ചെയ്തുകൊണ്ടിരിക്കയാണ്‌. ദുബൈ ഇന്റര്‍നെറ്റ്‌ സിറ്റിക്കുവേണ്ടി 30 വര്‍ഷത്തെ പാട്ടത്തിനു 300 ഏക്കര്‍ സ്ഥലം കര്‍ഷകറില്‍ നിന്നും അക്വയര്‍ ചെയ്യാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോകുന്നു. മാത്രമല്ല ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പുതിയ നയം റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതാണ്‌. വ്യവസായം, ടൂറിസം, ഐ. ടി മെഖലകളിലെ ആഭ്യന്തര വിദേശ സം രംഭകര്‍ക്ക്‌ നേരിട്ട്‌ യഥേഷ്ടം ഭൂമി ഇടപാടു നടത്താവുന്നരീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച്‌ നല്‍കുന്നു. കോട്ടയം ,എറണാകുളം ആലപ്പുഴ എന്നീ ജില്ലകളില്‍ നൂറുകണക്കിനേക്കര്‍ തീരദേശഭൂമികളും കായലോരങ്ങളും പാടശേഖരങ്ങളും കരഭൂമികളും റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്‍മാര്‍ മുഖേന അജ്ഞാത ഉടമസ്ഥതയിലേക്ക്‌ കൈമാറിക്കഴിഞ്ഞിരിക്കുന്നു. വാഗമണ്ണിലും മൂന്നാറിലും നൂറുകണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി റവന്യൂ വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജപട്ടയങ്ങളുണ്ടാക്കി ടൂറിസ്റ്റ്‌ മാഫിയകളും സമ്പന്ന വിഭാഗവും കൈവശപ്പെടിത്തിക്കഴിഞ്ഞിരിക്കുന്നു. മൂന്നാറില്‍ കണ്ണന്‍ ദേവന്‍ കമ്പനിക്കുണ്ടായിരുന്ന 65000 ഏക്കര്‍ തരിശ്‌ ഭൂമി 1970 ല്‍ ഭൂപരിഷ്ക്കരണ നിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായതാണ്‌. കേരളത്തിലെ ഭൂരഹിത വിഭാഗങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട ഈ ഭൂമി ടാറ്റാ അനധികൃതമായി കൈയ്യടക്കി വചിരിക്കുന്നതിനെതിരേയും വാഗമണ്ണിലെ പുല്‍മേടുകള്‍ അന്നത്തെ റവന്യൂ മന്ത്രിയുടെ ബന്ധുക്കള്‍ കയ്യടക്കി വചിരിക്കുന്നതിനെതിരേയും മാധ്യമ പരിവാരങ്ങളോടെ പ്രക്ഷോഭയാത്രകള്‍ നടത്തിയ പ്രതിപക്ഷ നേതാവ്‌ മുഖ്യമന്ത്രിയായപ്പോള്‍ നിശബ്ദനായിരിക്കുന്നു. (ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ക്ക്‌ മുന്‍പ്‌ എഴുതിയതാണ്‌ ഈ ലേഖനം)
കേരളത്തില്‍ വരുന്ന ഹവാലപ്പണത്തിന്റെ സിംഹഭാഗവും നിക്ഷേപിക്കപ്പെട്ടത്‌ ഭൂമി ഇടപാടുകളിലാണ്‌. അടുത്തനാളിലാണ്‌ അമേരിക്കന്‍ ബന്ധമുള്ള പ്രമുഖ സുവിശേഷ പ്രാസംഗികന്‍ കെ. പി. യോഹന്നാന്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ 3000 ഏക്കറോളം വരുന്ന എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ്‌ വാങ്ങി ബിലീവേര്‍സ്‌ എസ്റ്റേറ്റ്‌ എന്ന് നാമകരണം ചെയ്തത്‌. സുനാമി ദുരന്തം കശക്കി എറിഞ്ഞ ആലപ്പാട്ടു പഞ്ചായത്തിലും കായലിനു കിഴക്കുള്ള കുപ്പന പഞ്ചായത്തിലും ഏക്കര്‍ കണക്കിനു ഭൂമി അമൃതാനന്ദമയി മഠം മോഹവില നല്‍കി വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കയാണ്‌. അങ്ങിനെ കേരളത്തിലെ കൃഷിഭൂമി റിയല്‍ എസ്റ്റേറ്റ്‌ ലോബിയുടേയും പള്ളിയുടെയും മഠത്തിന്റേയുമെല്ലാം നേതൃത്വത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം കേന്ദ്രീകരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്‌.ഇന്ത്യയില്‍ ഏറ്റവും പുരോഗമനപരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭൂപരിഷ്ക്കരണത്തിനു ശേഷവും കേരളത്തിലെ ഭൂകേന്ദ്രീകരണം അഖിലേന്ത്യാ ശരാശരിക്കൊപ്പമാണ്‌. മാത്രമല്ല, ഭൂകേന്ദ്രീകരണ പ്രവണത അനുദിനം ശക്തിപ്പെടുകയുമാണ്‌. സംസ്ഥാന വരുമാനത്തിന്റെ നാല്‍പതു ശതമാനം കയ്യടക്കിയിട്ടുള്ള ഏറ്റവും മുകള്‍ത്തട്ടിലുള്ള പത്തു ശതമാനം പേരുടെ കയ്യിലാണ്‌, മുഖ്യ ഉല്‍പാദനോപാധിയായ, എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടേയും ദിശ നിര്‍ണ്ണയിക്കുന്ന ഭൂമിയുടെ 60% കേന്ദ്രീകരിച്ചിരിക്കുന്നത്‌. അതേ സമയം തല ചായ്ക്കാന്‍ ഒരു തുണ്ടു ഭൂമിപോലുമില്ലാതെ ലക്ഷം വീടു കോളനികളിലും സെറ്റില്‍മന്റ്‌ കോളനികളിലും പുറമ്പോക്കുകളിലും കഴിയുന്ന 15% വരുന്ന യാചക സമാനരായി ജീവിക്കുന്നവരടക്കം അന്‍പതു ശതമാനത്തോളം ജനങ്ങള്‍ ദാരിദ്ര്യ രേഖയുടെ താഴെ കഴിയുന്നു. കാര്‍ഷിക രംഗത്തെ ജീര്‍ണ്ണിച്ച ഭൂബന്ധങ്ങളെ അഴിച്ചുപണിഞ്ഞുകൊണ്ടു മാത്രമേ ഇത്തരം ദുരവസ്ഥയില്‍ അവശേഷിക്കുന്ന കൃഷിയിടങ്ങളെയെങ്കിലും സംരക്ഷികാനാവൂ. ഭൂമിയില്‍ അദ്ധ്വാനിക്കുന്ന യഥാര്‍ത്ഥ കര്‍ഷകന്റെ ഉടമസ്ഥത കൃഷി ഭൂമിയില്‍ സ്ഥാപിക്കുകയും അങ്ങനെ കാര്‍ഷിക രംഗത്തെ ഉല്‍പ്പാദന ശക്തികളെ കെട്ടഴിച്ചുവിടാന്‍ പര്യാപ്തമായ രീതിയില്‍ ഭൂമിയുടെ പുനര്‍വിന്യാസം നടത്തേണ്ടതുമാണ്‌. ഭൂബന്ധങ്ങളെ ജനധിപത്യവല്‍ക്കരിക്കുന്നതും, അതുമായി ബന്ധപ്പെട്ട്‌ വികസനത്തിന്റെ സമസ്ത മേഖലകളേയും പുനസംഘടിപ്പിക്കുന്നതുമായ ഒരു ജനകീയ വികസന അജണ്ട രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ആ വികസന നയം സ്വാശ്രിതവും ആഭ്യന്തര വിഭവ സമാഹരണത്തിലൂന്നുന്നതുമായിരിക്കണം. സാമ്രാജ്യത്വ മൂലധനത്തേയും വികസനപദ്ധതികളേയും പൂര്‍ണമായും നിരാകരിക്കുന്നതായിരിക്കണം. ഈ മാറ്റങ്ങള്‍ കേരളത്തിനെ അടിസ്ഥാന ജനാധിപത്യവല്‍ക്കരണത്തിലേക്ക്‌ നയിക്കും.
അന്യാധീനപ്പെടുന്നഭൂമിയുടെ പ്രശ്നവുമായി ബന്ധിപ്പിക്കേണ്ട വളരെ കാലികവും പ്രസ്ക്തവുമായ വിഷയം എക്കോ രാഷ്ട്രീയത്തിന്റേതാണ്‌. മനുഷ്യ വര്‍ഗ്ഗത്തിന്റെ അധീനതയില്‍ നിന്നും മൊത്തമായിത്തന്നെ ഭൂമി അന്യധീനപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ പ്രവണതകള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഈയിടെ യൂറോപ്പില്‍ നടന്ന ശാസ്ത്രജ്ഞന്മാരുടെ വേദിയില്‍ സ്റ്റീഫന്‍ ഹോക്കിന്‍സ്‌ നല്‍കിയ താക്കീത്‌ വളരെയേറെ ഗൗരവ സ്വാഭാവമുള്ളതാണ്‌. ഭൂമിക്ക്‌ അതിന്റെ മൊത്തം ആവാസ വ്യവസ്ഥയുടെ ഇക്വിലിബ്രിയം (സമതുലിതാവസ്ഥ) നിലനില്‍ക്കണമെങ്കില്‍ മനുഷ്യ വംശം ഭൂമിയുടെ ആവാസ വ്യവസ്ഥയില്‍ നിന്നും ബഹിഷ്ക്കരിക്കപ്പെടുക അനിവാര്യമായിത്തീരുന്ന ഘട്ടം സംജാതമയിക്കൊണ്ടിരിക്കുന്നു എന്നാണ്‌ പഠനം നല്‍കുന്ന സൂചന. ഭൂമിയില്‍ അധിവസിക്കുന്ന ദശലക്ഷക്കണക്കിനു സ്പീഷീസുകളുടെ ചരിത്രം വ്യക്തമാക്കുന്നത്‌, ഇതില്‍ ഏതെങ്കിലും ഒരു ശൃംഖല ഭൂമിയുടെ സംതുലിതാവസ്ഥക്ക്‌ വിഘാതമാവുന്ന രീതിയില്‍ വികസിച്ച്‌ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ഭൂമി അതിനെ ഒഴിവാക്കുന്നു എന്ന പ്രകൃതി നിയമമാണ്‌. മനുഷ്യ വംശത്തിന്റെയും വിധി താമസിയാതെ അതായിത്തീരാനുള്ള സാദ്ധ്യത ശാസ്ത്ര ലോകം നല്‍കുന്നു. മനുഷ്യന്റെ അധിവാസം ഭൂമിയില്‍ അസാദ്ധ്യമാക്കുന്ന രീതിയില്‍ ഭൗമാന്തരീക്ഷം മാറിക്കൊണ്ടിരിക്കുകയാണ്‌.
ഒരു വംശം എന്ന നിലയില്‍ ഐശ്വര്യപൂര്‍ണ്ണമായ നിലനില്‍പ്‌ സാദ്ധ്യമാക്കുന്ന ആവശ്യത്തിനു വേണ്ടിയുള്ള ഉല്‍പാദനം എന്ന നൈസര്‍ഗ്ഗികവും പ്രാകൃതവും ആയ ഉല്‍പാദന സമ്പ്രദായത്തില്‍ നിന്നും മനുഷ്യ സമൂഹം ലാഭത്തിനു വേണ്ടിയുള്ള ഉല്‍പാദനം എന്ന മുതലാളിത്ത ഉല്‍പാദന സമ്പ്രദായത്തിലേക്ക്‌ മാറിയതോടെയാണ്‌ ഇത്തരം ഒരു ദുരന്തം ആരംഭിക്കുന്നത്‌.വികസനത്തിന്റെ നൈസര്‍ഗ്ഗികതയും പ്രകൃത്യോന്മുഖതയും പുനസ്ഥാപിക്കുന്ന, എക്കോ സൌഹൃദ വികസന പരിപ്രേക്ഷ്യങ്ങള്‍, സാമൂഹ്യ വികസന പരികല്‍പനകളുമായി കണ്ണിചേര്‍ക്കപ്പെടേണ്ടതുണ്ട്‌. ഇത്‌ വെറുമൊരു പ്രകൃതി സ്നേഹത്തിന്റെ പ്രശ്നം മാത്രമല്ലെന്നും, ആജീവനത്തിന്റെ ഗൗരതരമായ പ്രശ്നമാണെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്‌.

Thursday, May 3, 2007

തൊഴിലനുഭവങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍...

മെയ്‌ ദിനത്തോടനുബന്ധിച്ച്‌ സാധാരണ കണ്ടുവരാറുള്ളതില്‍ നിന്നും വ്യത്യസ്‌തമായ ഒരു പരിപാടിയായിരുന്നു ബഹ്‌റൈന്‍ പ്രേരണ സംഘടിപ്പിച്ചത്‌. തൊഴിലാളികള്‍ തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട്‌ നേരിടേണ്ടിവരുന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കുക എന്നതായിരുന്നു ആ പരിപാടി. മെയ്‌ദിന പ്രസംഗം, മെയ്‌ദിന ചരിത്രം, മെയ്‌ദിന പ്രതിജ്ഞ എന്നിങ്ങനെ കാലങ്ങളായി ആവര്‍ത്തിക്കുന്ന ചടങ്ങുപരിപാടികളില്‍ നിന്നും ഏറെ വ്യത്യസ്‌തമായിരുന്നു തൊഴിലാളികളുടെ ജീവിതം അവരില്‍ നിന്ന് നേരിട്ട്‌ കേള്‍ക്കുക എന്ന അനുഭവം. തങ്ങളുടെ ജീവിതത്തിലെ ഏറെ ദുരിതങ്ങളും വല്ലാത്ത ആധികളും നിറഞ്ഞ സങ്കടങ്ങളും ഇത്തിരി സന്തോഷങ്ങളും മറ്റുള്ളവരുമായി തുറന്ന് പങ്കുവച്ചതിലൂടെ ഈ തുരുത്തില്‍ താന്‍ ഒറ്റയ്ക്കല്ലെന്നും സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന നിരവധിപേര്‍ തനിക്കു ചുറ്റുമുണ്ടെന്ന് തിരിച്ചറിയാനും ഈ ഒത്തുകൂടലിലൂടെ സാധിച്ചു.
ബഹ്‌റൈനിലെ മാത്രമല്ല, ഗള്‍ഫിലെവിടെയുമുള്ള സാധാരണക്കാരായ തൊഴിലാളികള്‍ നേരിടുന്നത്‌ ഒരേ തരം പ്രശ്‌നങ്ങളാണ്‌ എന്നാണ്‌ ഈ പങ്കുവയ്ക്കലിലൂടെ ഉരുത്തിരിഞ്ഞുവന്ന പ്രധാന ആശയം. തങ്ങളുടെ തൊഴില്‍ സമയം എട്ടു മണിക്കൂര്‍ ആയി നിജപ്പെടുത്തിക്കിട്ടിയതിന്റെ ആഹ്ലാദമായിട്ടാണ്‌ ലോകമെമ്പാടും തൊഴിലാളികള്‍ മെയ്‌ദിനം ആഘോഷിക്കുന്നത്‌. എന്നാല്‍ ഇന്ന് ഗള്‍ഫില്‍ വ്യാപകമായ നിലയില്‍ ആ സമയപരിധി ലംഘിക്കപ്പെടുന്നുണ്ട്‌ എന്നാണ്‌ അനുഭവങ്ങള്‍ പങ്കുവച്ച എല്ലാപേരും ഒരുപോലെ പറഞ്ഞത്‌. എട്ടുമണിക്കൂര്‍ തൊഴില്‍ എട്ടുമണിക്കൂര്‍ വിനോദം എട്ടുമണിക്കൂര്‍ വിശ്രമം എന്ന ആശയം തന്നെ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പരമാവധി സമയം പണി എടുപ്പിക്കുക എന്നാല്‍ അതിന്‌ തുല്യമായ വേതനം കൊടുക്കാതിരിക്കുക എന്നത്‌ ഇന്ന് മിക്ക മാനേജുമെന്റുകളുടെയും ശീലമായി മാറിയിരിക്കുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ഇവിടുത്തെ നിയമങ്ങള്‍ അപര്യാപ്‌തമാണ്‌. കരാര്‍ പണിക്കാരായാണ്‌ നമ്മളിവിടെ എത്തപ്പെട്ടിരിക്കുന്നത്‌ എന്നതുകൊണ്ട്‌ മാനേജുമെന്റുകള്‍ക്കെതിരെ ഏതുതരത്തിലുള്ള വെല്ലുവിളി ഉയര്‍ത്തിയാലും ഉടന്‍ നമ്മള്‍ കുറ്റക്കാരായി മുദ്ര ചാര്‍ത്തപ്പെടുകയും കള്ളക്കേസുകളില്‍ കുടുക്കപ്പെടുകയും അങ്ങനെ ഇവിടുന്ന് കയറ്റി അയപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്‌. അതിന്‌ നിരവധി ഉദാഹരണങ്ങള്‍ തൊഴിലനുഭവങ്ങള്‍ പങ്കുവച്ചവര്‍ നിരത്തുകയുണ്ടായി. ഇത്തരം തൊഴില്‍ ചൂഷണത്തിന്‌ മുന്നില്‍ നില്‌ക്കുന്നത്‌ മലയാളികളും ഇന്ത്യാക്കാരും മുതലാളിമാരായോ മാനേജുമെന്റിലോ ഉള്ള കമ്പിനികളിലാണ്‌ എന്നത്‌ ഒരു പ്രധാനപ്പെട്ട വസ്‌തുതയായി എടുത്തു പറയുകയുണ്ടായി. സ്വദേശികളായ മുതലാളിമാര്‍ എന്തെങ്കിലും ആനുകൂല്യങ്ങള്‍ തൊഴിലാളിക്ക്‌ കൊടുക്കാം എന്നു തീരുമാനിച്ചാലും ഈ ഇന്ത്യക്കാരായ മാനേജുമെന്റുവിഭാഗം അതിനെ ശക്‌തമായി എതിര്‍ക്കുകയും ആ ആനുകൂല്യങ്ങള്‍ അവര്‍ പിടിച്ചു പറിക്കുകയും ചെയ്യുന്നത്‌ സ്ഥിര അനുഭവമായി മാറിയിട്ടുണ്ട്‌. നാട്ടിലെ ജീവിത സാഹചര്യങ്ങള്‍കൊണ്ടാണ്‌ പലപ്പോഴും ഈ വിഭാഗത്തിനെതിരെ പ്രതികരിക്കാന്‍ കഴിയാതെ പോകുന്നത്‌ എന്നാണ്‌ മിക്കപേരും പറഞ്ഞത്‌. ഇവിടുന്ന് പറഞ്ഞുവിടപ്പെട്ടാല്‍ നാളെ എന്ത്‌ എന്നൊരു ചോദ്യം എല്ലാം നിശബ്ദം സഹിച്ച്‌ ജീവിക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. മനേജുമെന്റിന്‌ അത്‌ തിരിച്ചറിയാവുന്നതുകൊണ്ട്‌ അവര്‍ നമ്മളെ കൂടുതല്‍ ചൂഷണത്തിന്‌ വിധേയമാക്കിക്കൊണ്ടിരിക്കുന്നു.
തൊഴിലാളികള്‍ക്ക്‌ അനുകൂലമായ നിലപാടെടുക്കുന്നതില്‍ ഇന്ത്യന്‍ എംബസികള്‍ പരാജയപ്പെടുന്നു എന്ന് വ്യാപകമായ പരാതി ഉയര്‍ന്നു. ഫിലിപ്പിയന്‍സ്‌ ബംഗ്ലാദേശ്‌ തുടങ്ങിയ രാജ്യങ്ങളുടെ എംബസികളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ എംബസിയുടെ പ്രവര്‍ത്തനം വളരെ മോശം നിലവാരത്തിലുള്ളതാണ്‌. എന്തെങ്കിലും പരാതി പറയാന്‍ ചെല്ലുന്നവരെ ആട്ടിയോടിക്കുന്ന സംഭവം പോലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.
മാനേജുമെന്റുകളെയും എംബസികളെയും കുറ്റം പറയുന്നതിലൂടെ മാത്രം ഈ പ്രശ്നത്തിന്‌ പരിഹാരമാകുമോ എന്നൊരു ചോദ്യം അതിനിടെ ഉയരുകയുണ്ടായി. നമ്മുടെ നാട്ടിലെ പരിതപകരമായ അവസ്ഥയാണ്‌ നമ്മെ ഇവിടെ അടിമപ്പണി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകമെങ്കിലും നമ്മുടെ നാട്ടില്‍ ഇന്ന് കൂലിപ്പണി ചെയ്യാന്‍ ആളെക്കിട്ടാത്ത ഒരവസ്ഥയില്ലേ..? തമിഴ്‌നാട്ടില്‍ നിന്നും ബീഹാറില്‍ നിന്നും ആന്ധ്രയില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവന്ന് പണിചെയ്യിപ്പിക്കേണ്ട സാഹചര്യം കേരളത്തിനുണ്ട്‌. ഇവിടെ കഠിനമായ വെയിലില്‍ക്കിടന്ന് ചെയ്യുന്ന അതേ പണിക്ക്‌ സത്യത്തില്‍ ഇവിടുത്തേതിനേക്കാള്‍ വേതനം നാട്ടില്‍ കിട്ടും എന്ന അവസ്ഥയുണ്ട്‌. ഉദാഹരണത്തിന്‌ മേശന്‍, ആശാരി, മൈക്കാട്‌... നല്ലൊരു പ്ലംബറെയോ ഇലക്ട്രീഷനെയോ കിട്ടാത്ത അവസ്ഥയും നാട്ടിലുണ്ട്‌. എന്നിട്ടും നമ്മളിവിടെക്കിടന്ന് വര്‍ഷങ്ങളോളം കഷ്ടപ്പെടുന്നു. എന്താണ്‌ അതിനു കാരണം..? മിഥ്യാബോധം നിറഞ്ഞ ഒരു തൊഴിലഭിമാനം നമുക്കുള്ളതാണ്‌ അതിനുകാരണമെന്നാണ്‌ മിക്കപേരും പറഞ്ഞത്‌. ഇതേ തൊഴില്‍ നാട്ടില്‍ ചെയ്‌താല്‍ എന്തോകുറഞ്ഞു പോകുന്നതുപോലെ. ഈ മിഥ്യാബോധം നമ്മെ മാനേജുമെന്റുകളോട്‌ വിലപേശുന്നതില്‍ നിന്നും തടയുന്നു. അത്‌ മാറേണ്ടതുണ്ട്‌.
മറ്റൊരു കാര്യം. നമ്മളില്‍ മിക്കപേരും ചെയ്‌തുകൊണ്ടിരിക്കുന്ന തൊഴിലില്‍ വേണ്ടത്ര മിടുക്കരല്ല. മുകളിലുള്ള ഒരാള്‍ പറഞ്ഞുതരുന്നത്‌ അതുപോലെ ചെയ്യാനല്ലാതെ സ്വന്തമായി ഒരു ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ജോലി ചെയ്യാനുള്ള പ്രാവീണ്യം വര്‍ഷങ്ങള്‍ കഴിഞ്ഞാലും നമ്മില്‍ പലരും സ്വായത്വമാക്കുന്നില്ല. ഈ അപൂര്‍ണ്ണത നമ്മെ മാനേജുമെന്റുകളോട്‌ വിലപേശുന്നതില്‍ നിന്നും തടയുന്നു.
ഈ സന്ദേഹങ്ങള്‍ക്കും പങ്കെടുത്തവരുടെ ഇടയില്‍ നിന്നു തന്നെ മറുപടി വന്നു. നമ്മുടെ നാട്ടില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നേടുന്നതിനപ്പുറം ഒരു തൊഴിലഭിമാനം സൃഷ്ടിച്ചെടുക്കുന്നതില്‍ നമ്മുടെ തൊഴിലാളി പ്രസ്ഥാനങ്ങളും ട്രേഡ്‌യൂണിയനുകളും അമ്പേ പരാജയപ്പെട്ടതുകൊണ്ടാണ്‌ നമ്മുടെയുള്ളില്‍ അനാവശ്യമായ മിഥ്യാബോധം വളര്‍ന്നു വന്നത്‌. വൈറ്റ്‌കോളര്‍ ജോലി മാത്രമാണ്‌ മഹത്തരമാര്‍ന്നത്‌ എന്നൊരു ബോധം നമ്മുടെ ഉള്ളില്‍ ഉറച്ചുപോയി. (എത്ര മുതലാളിത്തരാജ്യമാണെങ്കിലും അമേരിക്കയില്‍ നിലനില്‌ക്കുന്ന തൊഴിലഭിമാനം, തൊഴിലിന്റെ അടിസ്ഥാനത്തില്‍ വേറുകൃത്യമില്ലായ്മ - ഓര്‍ക്കേണ്ടതാണ്‌.) പരമ്പരാഗതമായ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തന്നെ അവരുടെ മക്കളെ ആ തൊഴില്‍ പരിശീലിപ്പിക്കുന്നതില്‍ എന്തോ അപാകത കണ്ടെത്തുകയും പിന്തിരിയുകയും ചെയ്‌തു. (എന്റെ ബാക്കി മക്കളെല്ലാം രക്ഷപെട്ടു - ഇവന്‍ മാത്രം ഇങ്ങനെയായിപ്പോയി. പരമ്പരാഗത തൊഴില്‍ ചെയ്യുന്ന പുത്രനെപ്പറ്റി അച്ഛന്റെ കമന്റ്‌! 'രക്ഷപെട്ട' സര്‍ക്കാര്‍ ഗുമസ്ഥപ്പണിക്കാരനെക്കാള്‍ ഈ പുത്രന്‍ സമ്പാദിക്കുന്നുണ്ടാകാം. എന്നിട്ടുമില്ല ഒരഭിമാനം!!) ഈ വൈറ്റ്‌കോളര്‍ മാന്യതയ്ക്ക്‌- സാധരണ തൊഴിലാളി പകരം വയ്ക്കുന്ന മാന്യതയായി 'ഗള്‍ഫ്‌' മാറിയിട്ടുണ്ട്‌. പലരും ഗള്‍ഫിലാണ്‌ എന്നല്ലാതെ അവര്‍ എന്തു തൊഴിലാണ്‌ അവിടെ ചെയ്യുന്നതെന്ന് സ്വന്തം വീട്ടുകാര്‍ക്കുപോലും അറിയാത്ത അവസ്ഥയുണ്ട്‌. നമ്മുടെ മിഥ്യാഭിമാനം കാരണം നമ്മളത്‌ പറയുന്നില്ല. നമ്മള്‍ നമ്മുടെ ജീവിതം ഒരുകള്ളത്തരത്തില്‍ അഘോഷിച്ചു തീര്‍ക്കുന്നു. അതാണ്‌ നമ്മളനുഭവിക്കുന്ന മറ്റൊരു ദുരിതത്തിനു കാരണം.
അതേസമയം മിഥ്യാബോധം മാത്രമല്ല, മിഥ്യാസ്വപനംകൂടിയാണ്‌ നമ്മെ ഇവിടേക്ക്‌ ആട്ടിത്തെളിച്ചത്‌ എന്ന് പലരും പറഞ്ഞു. അങ്ങനെയാണ്‌ സ്ഥിരമായ തൊഴിലും വരുമാനവും ഇല്ലാത്ത അവസ്ഥയില്‍ നിന്നും സ്ഥിരം തൊഴിലും വരുമാനവും ഉള്ള ഗള്‍ഫില്‍ നാം എത്തപ്പെടുന്നത്‌. പക്ഷേ എത്തിക്കഴിയുമ്പോഴാണ്‌ വന്നുചാടിയിരിക്കുന്ന ദുരന്തം ബോധ്യമാകുന്നത്‌ . തങ്ങള്‍ക്ക്‌ ഇന്നലെ വരെയില്ലാത്ത ഒരു ജീവിതസുഖം ഗള്‍ഫ്‌ തരുമെന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ ദുരിതങ്ങളുടെയും സങ്കടങ്ങളുടെയും കടലാണ്‌ തങ്ങളെ കാത്തിരുന്നത്‌. അങ്ങനെ കടങ്ങളുടെ മേല്‍ കടങ്ങളും സ്വപ്നങ്ങളുടെ മേല്‍ സ്വപ്നങ്ങളുമായി നാമിവിടെ അടിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ടു പോകുന്നു.
കഠിനമായ തൊഴില്‍. വിനോദത്തിനും വിശ്രമത്തിനും സമയമില്ലാതിരിക്കല്‍, താമസസ്ഥലത്തെ അപര്യാപ്‌തതകള്‍, തുറന്ന വാ‍ഹനങ്ങളിലെ മൃഗസമാനമായ യാത്രകള്‍, മാനസിക സംഘര്‍ഷങ്ങള്‍ ... തികച്ചും രോഗഗ്രസ്‌തമായ ഒരു സമൂഹത്തെയാണ്‌ ഗള്‍ഫ്‌ ഇന്നു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. അതേ സമയം നാട്ടിലുള്ള ഗള്‍ഫ്‌ മലയാളിയുടെ കുടുംബവും അതേ മാനസിക പിരിമുറുക്കത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്‌. 'ഗള്‍ഫ്‌ സിണ്ട്രോം' എന്ന പേരില്‍ മാനസിക രോഗം തന്നെ കേരളത്തിന്‌ ഗള്‍ഫ്‌ സമ്മാനിച്ചിരിക്കുന്നു. അതിനു കാരണമാകുന്ന മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ സെക്‌സിന്റെ അഭാവത്തെക്കുറിച്ച്‌, അക്കാര്യത്തില്‍ ഗള്‍ഫ്‌ മലയാളിയും അവന്റെ കുടുംബവും നേരിടുന്ന പ്രശ്ങ്ങളെക്കുറിച്ച്‌ മനസ്സു തുറന്ന് ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും ഒരു വേദിയില്ലെന്ന് പങ്കെടുത്തവരില്‍ പലരും തുറന്നു പറഞ്ഞു. (സോണാപ്പൂരിലെ ലേബര്‍ ക്യാമ്പില്‍ കഴിയുന്ന ഒരു തൊഴിലാളിയ്ക്ക്‌ ഒന്ന് സ്വയംഭോഗം ചെയ്യുവാന്‍ ഒരു ദിവസത്തെ അവധി വേണ്ടി വരുന്നു എന്ന അടൂര്‍ സുരേഷിന്റെ കവിതാവാചകത്തിന്റെ തീക്ഷ്‌ണത എത്രപേര്‍ക്ക്‌ മനസ്സിലായി..?!!) ഗള്‍ഫില്‍ ഇതൊക്കെയാണ്‌ സ്ഥിതിയെങ്കില്‍ നാട്ടിലെ അനുഭവവും വ്യത്യസ്‌തമല്ല എന്നു വന്നിരിക്കുന്നു. നിരന്തരമായ സമരത്തിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഒരോന്നായി ഭരണകൂടങ്ങളും തൊഴില്‍സ്ഥാപനങ്ങളും കോടതികളും ചേര്‍ന്ന് കവര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌. നമ്മുടെ നാട്ടിലെ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്‌തുകൊണ്ടിരിക്കുന്നു. തൊഴിലാളി വിരുദ്ധമായ കോടതിവിധികള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. താഴ്‌ന്ന തട്ടിലുള്ള തൊഴിലാളികള്‍ മാത്രമല്ല, ഉന്നതമായ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും തൊഴിലവകാശങ്ങള്‍ അത്രയും കവര്‍ന്നെടുത്തതായി നമുക്ക്‌ കാണാന്‍ കഴിയും. ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യുവാന്‍ അവര്‍ നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുന്നു. ജീവിതത്തിന്‌ അനുപേക്ഷണനീയമായ വിനോദവും വിശ്രമവും അവര്‍ മറന്നു പോകുന്നു. ഇതിനിടയിലാണ്‌ തൊഴിലാളികളെ പല തട്ടുകളിലാക്കി ഭിന്നിപ്പിച്ചു നിറുത്താനുള്ള ശ്രമം. സാധാരണക്കാരുടെ സമരത്തിന്‌ എന്‍.ജി.ഒ മാര്‍ എതിരാവുന്നതും അവരുടെ സമരത്തിനെതിരെ ജനങ്ങള്‍ സംഘടിക്കുന്നതും ഇക്കാരണം കൊണ്ടുകൂടിയാണ്‌. അതേ സമയം ജനോപകാരപ്രദമായി തൊഴിലാളികളെക്കൊണ്ടു പണിയെടുപ്പിക്കുന്നതില്‍ സംഘടന പരാജയപ്പെട്ടതിന്റെ കാരണംകൂടിയാണ്‌ ഇത്തരം സമരങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ എന്ന് വിലയിരുത്തപ്പെട്ടു. തങ്ങളുടെ തൊഴില്‍ നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധവാന്മാരാകുക, അത്‌ നേടിയെടുക്കാന്‍ തക്കവണ്ണം കാര്യപ്രാപ്‌തിയുള്ളവരാകുക, സ്വന്തം നാട്ടിലെ തൊഴിലവസരങ്ങളെക്കുറിച്ച്‌ ബോധവാന്മാരായി അതു ചെയ്യാന്‍ തക്കവണ്ണം മിഥ്യാബോധങ്ങള്‍ അഴിച്ചു കളയുക ഇതിലൊക്കെ ഉപരി തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളെപ്പറ്റി ബോധമുള്ളവരാകുക എന്നിവയൊക്കെയാണ്‌ പങ്കെടുത്തവര്‍ മുന്നോട്ടുവച്ച ചില നിര്‍ദ്ദേശങ്ങള്‍. ഇങ്ങനെയേ ഈ അടിമത്തത്തില്‍ നിന്നും നമുക്ക്‌ പതിയെയെങ്കിലും മോചനം പ്രാപിക്കാന്‍ കഴിയൂ. അതുവരെ ഈ സങ്കടങ്ങള്‍ നാം ഒന്നു ചേര്‍ന്നു നിന്ന് പങ്കുവയ്ക്കുക. അതിനപ്പുറം മെയ്‌ദിനത്തിന്റെ പ്രസക്‌തി അപ്രസക്‌തമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും.. ?!