Monday, August 27, 2007

പ്രേരണ നാടകക്കളരി







പ്രേരണ നാടകക്കളരിയുടെ ആഭിമുഖ്യത്തില്‍ നടന്ന നാടക പരിശീലന്നത്തിന്റെ ഭാഗമായി കേരളീയ തനതു കലകളും നാടകവും എന്ന വിഷയത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 'കഥകളി അഭിനയത്തിന്റെ സാദ്ധ്യതയും പ്രയോഗവും നാടകത്തില്‍' എന്ന വിഷയമാണ്‌ കഴിഞ്ഞ നാലു ശനിയാഴ്‌ചകളിലായി പ്രമുഖ കഥകളി നടന്‍ സുരേഷ്‌ നഗരൂര്‍ അവതരിപ്പിച്ചത്‌. ഓണപ്പരിപാടികളുടെ തിരക്കിന്റെ കാലമായിരിന്നിട്ടുകൂടി കളരി പ്രതീക്ഷക്ക്‌ വക നല്‍കുന്നതരത്തില്‍ നടന്നു. നവരസങ്ങളും ശരീര സാധകങ്ങളും സുരേഷ്‌ അവതരിപ്പിച്ചു. ഒരു നാടക നടന്‌ ശരീരഭാഷ നാടകത്തില്‍ വേണ്ടുവണ്ണം ഉപയോഗിക്കുന്നതിന്‌ സാധകം അത്യന്താപേക്ഷിതമാണെന്ന് കളരിയില്‍ എല്ലാവര്‍ക്കും ബോധ്യമായി. സെപ്റ്റംബര്‍ ഒന്നു മുതല്‍ എല്ലാ ശനിയാഴ്‌ചകളിലും ചിട്ടയോടുകൂടിയ സാധകം സുരേഷ്‌ പരിശീലിപ്പിക്കുന്നതാണ്‌. രണ്ടു മാസത്തേക്കാണ്‌ ഈ കോഴ്‌സ്‌. പരിശീലനം സൗജന്യമാണ്‌. നാടകവും കഥകളിയും തമ്മിലെ വ്യത്യാസങ്ങളും സാമ്യങ്ങളും വിശദമായി ചര്‍ച്ചചെയ്യപ്പെട്ടു. ഏതൊരുകാലത്തിനേയും ഉള്‍ക്കൊള്ളന്‍ കഴിയുന്നതാണ്‌ നാടകം എന്ന രംഗകല. അതുകൊണ്ടാണ്‌ അത്‌ കാലത്തെ അതിജീവിച്ച്‌ എന്നും സമകാലീനതയുടെ കലയായി നിലനില്‍ക്കുന്നത്‌. മാറികൊണ്ടിരിക്കുന്ന കാലത്തിന്റെ രംഗാവിഷ്ക്കാരത്തിന്‌ പുതുരൂപങ്ങള്‍ തേടേണ്ടതുണ്ട്‌. അതിന്‌ കഴിഞ്ഞകാല രംഗകലകളെ അറിയുകയും സ്വാംശീകരിക്കേണ്ടതുമാണ്‌. ചിട്ടയോടെയുള്ള ദീര്‍ഘകാല പരിശീലനം കൊണ്ടാണ്‌ ഒരു കഥകളി നടന്‍ രൂപപ്പെടുന്നത്‌. അതേസമയം നാടകാഭിനയത്തിന്‌ പ്രത്യേക പരിശീലനമൊന്നും ആവശ്യമില്ല എന്നാണ്‌ പൊതുവേയുള്ള ധാരണ. നാടകാഭിനയത്തിനെ ഇങ്ങനെ ലാഘവത്തോടെ കാണാന്‍ പാടുള്ളതല്ല എന്ന് കളരിയംഗങ്ങങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടു.. യഥാര്‍ഥത്തില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ ആവിഷ്ക്കരിക്കാന്‍ നാടകനടന്‌ വളരെയധികം നിരീക്ഷണവും അഭ്യാസവും ആവശ്യമാണ്‌. ഇതൊക്കെയാണ്‌ കളരിയില്‍ ചര്‍ച്ചചെയ്യപ്പെട്ടത്‌. കീചകവധത്തിലെ കീചകന്റെ മരണം, കര്‍ണ്ണശപഥത്തില്‍ കര്‍ണ്ണന്‍ കുന്തിയെ സന്ധിക്കുന്നതിനു മുന്‍പുള്ള ആത്മഭാഷണം എന്നിവയും സുരേഷ്‌ അവതരിപ്പിച്ചു. ചില നാടക മുഹൂര്‍ത്തങ്ങളെ കളരി അംഗങ്ങളും അവതരിപ്പിക്കുകയുണ്ടായി. സെപ്റ്റംബര്‍ ഒന്നിന്‌ തുടങ്ങുന്ന സാധക പരിശീലനത്തോടൊപ്പം സെപ്റ്റംബര്‍ ഏഴുമുതല്‍ നാടകക്കളരിയിലെ അടുത്തവിഷയത്തിന്റെ ക്ലാസ്സുകള്‍ തുടങ്ങുന്നതാണ്‌ താല്‍പര്യമുള്ളവര്‍ക്ക്‌ ഇനിയും കളരിയില്‍ ചേരാവുന്നതാണ്‌. ബന്ധപ്പെടേണ്ട നമ്പര്‍: 39870397

Tuesday, August 14, 2007

കാണുക ഒരു സമാധാന ശില്‍പം


പ്രകൃതിയുടെയും മനുഷ്യന്റെയും ആകുലത ചിത്രീകരിക്കുന്ന ഒരു ശില്‌പം

പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ഇഴപിരിയാത്ത ജൈവബന്ധത്തെ ചരിത്രവീക്ഷണത്തോടെ സമീപിക്കാനും അത്‌ വര്‍ത്തമാന ജീവിതാവസ്ഥകളുമായി ബന്ധപ്പെടുത്താനും കഴിയുന്ന ശേഷിയുള്ള കലാകാരന്മാര്‍ ദുര്‍ലഭമായിക്കൊണ്ടിരിക്കുന്ന കാലമാണിത്‌. ഇത്തരമൊരു ചരിത്രസന്ദര്‍ഭത്തിലാണ്‌ കോഴിക്കോട്‌ നടുവത്തൂര്‍ സ്വദേശിയായ ഷൈജുവിന്റെയും മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ അനീഷിന്റെയും കലപരമായ കഴിവിന്റെ വ്യാപ്‌തി ബോധ്യപ്പെടുന്നത്‌.
ബഹ്‌റൈന്‍ പ്രേരണ സംഘടിപ്പിച്ച ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഈ രണ്ട്‌ സര്‍ഗ്ഗപ്രതിഭകള്‍ ചേര്‍ന്ന് രൂപം കൊടുത്ത 'സമാധാന ശില്‌പം' കലയുടെ കരുത്തും സൗന്ദര്യവും ഒത്തുകേര്‍ന്നൊരു മഹാനുഭവമായിരുന്നു.
ചിത്രകല പ്രധാന മാധ്യമമായി സ്വീകരിച്ചിട്ടുള്ള ഈ യുവ കലാകാരന്മാരില്‍ അനീഷ്‌ അന്‍പതോളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്‌. ഷൈജുവാകട്ടെ അക്കര്‍ലിക്കും വാട്ടര്‍ കളറും ഉപയോഗിച്ച്‌ നൂറിലേറെ ചിത്രങ്ങള്‍ രചിച്ചിട്ടുണ്ട്‌. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഇവര്‍ ഒഴിവുവേളകളില്‍ യാദൃശ്ചികമായിട്ടാണ്‌ ശില്‌പരചനയിലേക്ക്‌ പ്രവേശിക്കുന്നതെങ്കിലും ഈ രംഗത്ത്‌ പ്രതിഭ തെളിയിക്കുന്ന വിധമാണ്‌ ഇവരുടെ ശില്‌പനിര്‍മ്മിതി!!

ഒരു ശില്പാ‍സ്വാദനം
ഇബ്രാഹിം. എം.
ചരിത്രത്തില്‍ സംഭവിച്ച സമാനതകളില്ലാത്ത ഒരു കൊടുംക്രൂരതയുടെ വിസ്ഫോടനം പ്രകൃതിയിലും മനുഷ്യാവസ്ഥയിലും സൃഷ്ടിച്ച ആഘാതങ്ങളെയും അന്ത:ക്ഷോഭങ്ങളെയും ബിംബീകരിക്കുന്ന ദൃശ്യചാരുത ശില്‌പത്തിന്റെ ആദ്യകാഴ്ചയില്‍ തന്നെ കാഴ്ചക്കാരനിലേക്ക്‌ സംപ്രേക്ഷിക്കുന്നു. അപാരമായ വ്യാകുലതകളും ദൈന്യതയും ഘനീഭവിച്ച ഒരു മുഖം. അര്‍ദ്ധമൃതമായ കണ്ണുകളിലൂടെ അത്‌ ലോകത്തെ, ജീവിതത്തെ തന്നെ നോക്കുകയാണ്‌. അപമാനിതന്റെ പീഢിതന്റെ നോട്ടംപോലെ നേര്‍ക്കുനേര്‍ മുഖാമുഖമാകുവാന്‍ കഴിയാതെ ഭൂമിയിലേക്ക്‌ ചാഞ്ഞുവീഴുന്ന നോട്ടമാണിത്‌. ആന്തരികമായ വിലാപത്തില്‍ പ്രാണന്റെ പിടച്ചിലില്‍ തുറന്നുപോയ വായ, ശൂന്യതയിലേക്ക്‌ അഭിമുഖം നില്‌ക്കുന്ന ഗുഹാകവാടം പോലെ അനിശ്ചിതത്വത്തിലേക്ക്‌ തുറക്കുന്നു. മുമ്പിലുള്ള ജീവിതത്തിന്റെ ശൂന്യതയെ ദ്യോതിപ്പിക്കും പോലെ തായ്‌ത്തടിയില്‍ നിന്നും ജീവന്റെ തുടിപ്പുകള്‍ കരിഞ്ഞുപോയ രണ്ടു ശാഖികള്‍ ആകാശത്തേക്ക്‌ ഉയര്‍ന്നു നില്‌ക്കുന്നത്‌ അശരണന്റെ ആത്മവിലാപത്തെ ദൃശ്യവത്‌കരിക്കുന്നുണ്ട്‌.
തായ്‌തടിയിലും മൃതശാഖിയിലും പൊട്ടുന്ന തളിരിലകളുടെ പൊടിപ്പ്‌ പ്രത്യാശാഭരിതമായ ജീവിതത്തിന്റെ പുതിയ സ്വപ്‌നങ്ങളെ താലോലിക്കുകയാണ്‌. യുദ്ധത്തിന്റെ ആസുരത പ്രകൃതിയിലും മനുഷ്യനിലും സൃഷ്ടിക്കുന്ന ആഘാതത്തെയും പ്രതിസന്ധികളെയും ഭാവസാന്ദ്രതയോടെ ബിംബീകരിക്കുന്നതിലും പ്രകൃതിയും മനുഷ്യനുമെല്ലാം ഉരുകി ഒന്നായിത്തീരുന്ന ഒരവസ്ഥയെ ചിത്രീകരിക്കുന്നതിലും ഈ ശില്‌പം വിജയിച്ചിരിക്കുന്നു.

Friday, August 3, 2007

രണ്ടു കവിതകള്‍

1. നാളികേരത്തിന്റെ നാട്ടില്‍
രചന: അനില്‍കുമാര്‍ എസ്‌.

വിരല്‍ തുമ്പില്‍ നിന്ന്
ഒഴുക്കിലേക്ക്‌ വഴുതിപ്പോയതെന്ത്‌?
വെളുപ്പിനുകണ്ട കിനാവില്‍
കോഴിക്കു മുല വന്നു.
അട്ടയ്ക്കു കൊമ്പുമുളച്ചു
കാക്ക മലര്‍ന്നു പറന്നു
ചങ്ങലയ്ക്ക്‌ ഭ്രന്തു പിടിച്ചു.
എന്റെ രാജ്യം വന്നില്ല
അവന്റെ രാജ്യം വരികയും ചെയ്തു.
മഴത്തുള്ളികളും ആരോ വിലയ്ക്കു വാങ്ങി
ഉറവകളോ?
കുപ്പിയില്‍ ഭദ്രം പതഞ്ഞു.
ആഹ്ലാദം പൊട്ടിത്തെറിച്ചു.
മരിച്ച കുട്ടികള്‍........
മണ്ണിരയുടെ പാട്ട്‌ കേട്ട്‌
മണ്ണിന്റെ മണമറിഞ്ഞ്‌
മയങ്ങുന്നുണ്ടാവണം
ഓര്‍ക്കുക...
കുട്ടികള്‍ക്കാണ്‌ ഭൂമിയുടെ ഗന്ധമറിയുക


2. കവിയും കവിതയും
രചന: സുധി പുത്തന്‍വേലിക്കര

ഈണം പിണങ്ങുന്നു താളം പിഴയ്ക്കുന്നു
പാടട്ടെ ഞാനെന്റെ കവിത
അമ്മതന്‍ മാറില്‍ ചുരത്താത്ത അമൃതിന്റെ
മധുരം നുണയുന്ന..
കരളിലെ മോഹങ്ങള്‍ കനവിന്റെ തന്ത്രിയില്‍
പാഴ്½ശ്രുതി മീട്ടുന്ന...
മിഴിനീരു കൊണ്ടെന്‍ മനസ്സില്‍ കുറിച്ചിട്ട
നോവിന്റെ നനവൂറും കവിത!
ഇരവിന്റെയവസാന യാമത്തിലുയിരാര്‍ന്ന
ഇരുളിന്റെ നിറമോലും..
വിഗതമാമേതോ വിഷാദതീരങ്ങളില്‍
വിരഹമുണര്‍ത്തുന്ന
വ്യര്‍ത്ഥമാം ജീവന്റെയുഷ്ണപ്രവാഹത്തി-
ലര്‍ത്ഥങ്ങള്‍ തേടുന്ന കവിത!
ജനമൃതി ജന്മാന്തരങ്ങളില്‍ ശാശ്വത
സത്യം തിരയുന്ന
ആത്മാവിലെരിയുന്ന ചുടുലയിലഗ്നിയാ-
യാളിയടങ്ങുന്ന
അഴലിന്റെയാഴിയിലലയുന്ന ചിന്ത-
കളലയായലറുന്ന
അകലെയണയാത്ത പകലിന്റെയുലകളി-
ലുരുകിയുറയുന്ന കവിത!
ഇവിടെയുറങ്ങാത്ത ഇടയന്റെ വേണുവി-
ലിനിയുമുണരാത്ത കവിത!
ഈണം പിണങ്ങുന്നു താളം പിഴയ്ക്കുന്നു
എങ്കിലും പാടട്ടെ ഞാനൊരു കവിത
ആരും ഇതുവരെ പാടാത്ത കവിത!!