Saturday, July 12, 2008

വിതുമ്പുന്ന നാട് - മുല്ലപ്പൂവിനും കോങ്കണ്ണ്

കടമ്മനിട്ട കാവ്യോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട മറ്റു രണ്ടു കവിതകള്‍:

വിതുമ്പുന്ന നാട്
സീനത്ത് (സുല്‍ഫി)


ഒരു പുലര്‍കാല സ്വപ്‌നം പോലെന്റെയീണം
മിടിക്കുന്നതിനു മെന്‍‌സ്വന്തരാജ്യം
അതിലൊരു ചന്ദനക്കുറിയായതുണ്ടല്ലോ
ചൊല്ലുന്നു ഞാനെന്റെ ജന്മനാട്.

അംബയാം നാടിന്നും കരയുന്നു നിത്യവും
പോരൊഴിയാത്തൊരീ മക്കളെയോര്‍‌ത്തവള്‍
മാറു പിളര്‍‌ന്നവള്‍ ‌ചോരയൊലിപ്പിച്ചവള്‍
വീണുപോയ് യുദ്ധക്കളത്തിലായി.

മക്കളെയൊത്തിരി പെറ്റൊരീയമ്മ
യവള്‍‌ക്കിന്നു തുള്ളി നീരേകുവാനാരുമില്ല
വിധിയെ പഴിച്ചവള്‍‌ജന്മം ശപിച്ചവ-
ളിരുളിന്‍‌ കരങ്ങളില്‍‌ ജീവന്‍ ‌തളയ്‌ക്കുന്നു.

നദികളെയൊക്കെയും പങ്കിട്ടെടുത്തു നീ
അമ്മയെപ്പിന്നെയും മൂകയാക്കി
മരങ്ങള്‍‌ തന്‍‌മാറെല്ലാം ചീന്തിയെടുത്തിട്ടു
മാനവനെന്നു നീ ഘോഷിച്ചിടുന്നു.

നൊമ്പര ഭാരത്താല്‍ ‌കേഴുമവളെയോ
ചങ്ങലയിട്ടു നീ പാട്ടിലാക്കി
ഗര്‍‌ത്തം മെനഞ്ഞു നീയുന്നം പിടിച്ചു നീ
യമ്മ തന്‍മാനം കവര്‍‌ന്നെടുത്തു.

അന്ധയെ പ്രാപിച്ച ദുഷ്‌ടയാം നിന്നെ ഞാ-
നേതു പേരില്‍ ‌വിളിച്ചിടേണം ?
ആ പാവം മാറില്‍ ‌നിന്നിറ്റിറ്റു വീണൊരീ
ചോരയും നക്കിക്കുടിച്ചു നീയേ....

കൈവഴി താവഴി യില്ലാതെയാക്കുവാ-
നമ്മതന്‍ ‌ഗര്‍‌ഭവും ചൂഴ്‌ന്നെടുത്തു
നിന്നുടെ ചോരയെ ചാപിള്ളയെന്നു നീ
നോക്കിപ്പറഞ്ഞിട്ടു മാറി നിന്നു.

ഭാഗ്യം പിഴച്ചൊരീ പാവമാം അമ്മയെ
പിന്നെയും നീയിന്നു ചകിതയാക്കിടുന്നു.
വാളുമെടുത്തു നീ ശൂലമെടുത്തു നീ
ബലിക്കല്ലിലമ്മയെ ചേര്‍‌ത്തിടുന്നു

എന്റെയീയമ്മയെ ചണ്ടിയായ് തീര്‍‌ത്തൊരീ
ചണ്ഢാല വേഷങ്ങളെത്ര നിങ്ങള്‍?
മണ്ണോടു മണ്ണായി ചേരും മനുഷ്യാ നീ
പോരെന്തിനായിന്നു കാട്ടുന്നതിത്രമേല്‍?

നാടു മറന്നു നീ വീടു മറന്നു നീ
യമ്മയാം നാടിന്റെ സത്യം മറന്നു നീ
ഉഗ്രപ്രതാപം മറയാക്കി നീയെന്റെ
നാടെന്ന നേരിനെ ചാമ്പലാക്കി

ഞാനും കൊതിക്കുന്നു നീയും കൊതിക്കുക
നമ്മുടെ നാടൊരു സ്വര്‍‌ഗ്ഗമാകാന്‍
ഇനിയൊരു ഗാന്ധി നമുക്കായ് പിറക്കുവാന്‍
നാളിനിയെത്ര നാം കാത്തിടേണം.


മുല്ലപ്പൂവിനും കോങ്കണ്ണ്
ബാജി ഓടംവേലി


എട്ടാം ക്ലാസ്സില്‍ ഒന്നാം വര്‍‌ഷം
പഠിക്കുന്ന മകള്‍മുല്ലപ്പൂവിന്
എന്തോ കുഴപ്പം
കണ്ണുകള്‍ ‌ക്കെന്തോ കുഴപ്പം

പുസ്‌തകത്തില്‍ ‌നോക്കുമ്പോള്‍
ഒരു സുന്ദരന്‍‌ ചെക്കന്‍
വേലിക്കല്‍‌ നിന്ന് ചിരിക്കുന്നത് കാണുന്നു
കൈ കാട്ടി വിളിക്കുന്നത് കാണുന്നു
പുസ്‌തകം അടച്ചാലും
കുതിരപ്പുറത്തു പോകുന്നതും
ഐസ്‌ക്രിം കഴിക്കുന്നതും കാണുന്നു

കറിക്ക് അരിയുമ്പോള്‍
സീരിയല്‍‌ കരയുന്നത് കാണുന്നു
അരികഴുകി അടുപ്പത്തിടുമ്പോള്‍
അടുത്ത വീട്ടില്‍‌ദാമ്പത്യം പുകയുന്നത് കാണുന്നു
കണ്ണുകളടച്ച് സ്‌ക്കൂളില്‍ ‌പോകുമ്പോഴും വരുമ്പോഴും
ആയിരം കണ്ണുകള്‍‌കൊത്തിപ്പറിക്കുന്നത് കാണുന്നു

ഡോക്‌ടറെ കാണിച്ചു
ഈ രോഗം ചികിത്‌സിക്കുന്നത് കുറ്റകരമാണ്
ഇതു പകര്‍‌ച്ച വ്യാധിയാണ്
നാട്ടില്‍‌ പകരുകയാണീ രോഗം

കേസ് പോലീസിലെത്തി
വലിയൊരന്വേഷണം
ചാനല്‍‌ ക്യാമറാമാനിലെത്തിനിന്നു
ഒരു കോങ്കണ്ണന്‍ ‌ക്യാമറാമാന്‍
കോങ്കണ്ണന്‍‌ ക്യാമറകള്‍ ‌പകര്‍‌ത്തിയത്
കണ്ടവര്‍‌ക്കാണ് രോഗം പടരുന്നത്

പ്രതിയുമായി പോലീസ്
അധികാരിക്കു മുന്‍‌പിലെത്തി
മുഖം തിരിഞ്ഞിരുന്ന് അധികാരി മൊഴിഞ്ഞു
കോങ്കണ്ണ് ഒരു രോഗമല്ല
സൌഭാഗ്യമാണ് , അനുഗ്രഹമാണ്
ഒരേ നോട്ടത്തില്‍ ഇരട്ടിക്കാഴ്‌ചകള്‍

കോങ്കണ്ണന്‍‌ ക്യാമറാമാന്
ബഹുമതികള്‍ ‌നല്‍‌കി പറഞ്ഞയച്ചു
അധികാരി വീണ്ടും കിഴക്കോട്ടു നോക്കി
പടിഞ്ഞാറു കണ്ട് ആസ്വദിച്ചിരുന്നു

Wednesday, July 9, 2008

പുറത്താട്ട് - പൂജ്യം - രണ്ടു കവിതകള്‍

കടമ്മനിട്ട കാവ്യോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട രണ്ടു കവിതകള്‍:

പുറത്താട്ട്
എം.കെ. നംമ്പ്യാര്‍


മന്ദത്തെക്കണ്യാര്‍ ‌കൊടിയേറി
ഏഴുവര്‍ണ്ണങ്ങളില്‍ എഴുന്നൂറുകൂറകള്‍
കൊടിമരച്ചില്ലയില്‍ ‌ചാര്‍‌ത്തി
കിഴക്കു പടിഞ്ഞാറു ദിക്കു നോക്കി
കണ്യറോരല്‍‌പ്പം ചരിഞ്ഞു നിന്നാല്‍,
വന്നിടും വ്യാധികളെന്നുമെല്ലാം,
വര്‍ണ്ണിച്ചു ചൊല്ലുന്നു ദേശമെല്ലാം.
നിയതമായ് നീചര്‍‌ക്കു ദോഷമുണ്ടേ...
നിന്നുപോയാല്‍‌ മന്ദതട്ടകത്തില്‍.
ആ ശരവംശത്തിന്‍ ‌ചേഷ്‌ടകളെ,
നാശം വരുത്തിയ മന്ദമാണേ
വംശം നശിക്കരുതെന്നു ചൊല്ലി,
ദേശങ്ങള്‍‌തീര്‍ത്തു പോയ് വേലകള്
മുത്തീടെ കുമ്മാട്ടിപ്പാട്ടുപാടി,
മന്ദത്തെ കന്നിക്കളി തുടങ്ങി.
ദേശത്തെ നായന്മാര്‍ ‌കൂട്ടമായി,
ദേവിയാം മുത്തിതന്‍‌ മന്ദമതില്‍,
വട്ടക്കളിക്കുള്ള പാട്ടുപാടി..
കൊട്ടിത്തിമര്‍‌ത്തു കളി തുടങ്ങി.
തട്ടകം തീണ്ടുവാനര്‍ഹരല്ല-
താഴ്‌ന്നവരെന്നു പറഞ്ഞ കൂട്ടര്‍,
തീര്‍‌ത്തുപോയ് മലയന്‍ ‌കുറവന്‍ ‌കളി.
മലമക്കളി നൂറു കവറക്കളി.
ചെണ്ടയിലുയരുന്ന താളമത്തില്‍,
ദേശത്തെ മങ്കമാര്‍‌ മെയ്‌കുലുക്കി
നായന്മാര്‍‌ പത്തുപേര്‍ ‌കച്ചകെട്ടി
വട്ടക്കളിക്കു തുടക്കമിട്ടു.
മലയഭഗവതി മലയില്‍ ‌നിന്നും,
മാരുതന്‍‌ വന്നു തഴുകിയപ്പോള്‍,
കണ്യാര്‍‌ കിലുങ്ങിക്കലങ്ങിയുള്ളില്‍
ഉള്ളുകൊണ്ടായിരം ഉരു ഉറഞ്ഞു.
മാറത്തടിച്ചു കരഞ്ഞു പാടി...
തട്ടകം തീണ്ടാത്ത താഴ്‌ന്ന കൂട്ടര്‍
മുക്‌തി ലഭിക്കുന്ന നേരം വരെ,
മുത്തിക്കു മുന്‍പില്‍ ‌കരഞ്ഞ കൂട്ടര്‍.
മണമുള്ള കൈതതന്‍ ‌ഘ്രാണവുമായ്
മാരുതന്‍‌ മന്ദത്തു ആട്ടമാടി
പുതിയ കുളത്തില്‍‌കുളി കഴിഞ്ഞ്
പുറത്തു നിന്നാട്ടം തുടങ്ങി കൂട്ടര്‍.
മന്ദത്തെ മിത്തിക്കു മുമ്മാട്ടി...
കുമ്മാട്ടിമാരും കളിച്ചു പാടി.
മന്ദത്തെ മുത്തിടെ കരിവേല..
കരുവാരും കവറയും കൂടിയാടി.
ചാബ്ബല്‍‌ വേല മന്ദമുത്തിക്ക്...
ചെറുമരും പറയരും പാടിയാടി.
പിന്നെപ്പുറത്താട്ടു മേളയായി
മന്ദത്തെ മുത്തിക്കതിഷ്‌ടമായി.
അനതി വ്യാകുല ചിത്തരായി
ആട്ടങ്ങളായിരം ആടിടുന്നു..
നിലയെന്നിയേ പാട്ടു പാടിടുന്നു.


പൂജ്യം
എസ്. അനില്‍‌കുമാര്‍

വെള്ള പൂശിയ ശവ വണ്ടികള്‍
തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടേയിരുന്നു
ഏറുകൊണ്ട നായെപ്പോലെ
അവ നിര്‍‌ത്താതെ മോങ്ങുന്നുണ്ട്
കുഞ്ഞുങ്ങളെ ഒളിപ്പിക്കാന്‍
ചിറകില്ലാത്ത അമ്മമാര്‍‌ഹതാശരായി
ഓര്‍‌ക്കാപ്പുറത്തോ
ഓര്‍‌ത്തിരിക്കുമ്പോഴോ
ഒരു പച്ചോല പൊടുന്നനെ
നിലം പതിച്ചു
ഒറ്റക്കണ്ണുള്ള അമ്മൂമ്മ
മുകളിലേക്കു നോക്കി
‘നാരായണ‘ എന്നു ജപിച്ചുവോ ?
വെറും തോന്നലാണ്
അവര്‍ ‌നാരായണന്റെ പാലം കടന്ന്
പണ്ടേ പോയതാണല്ലൊ
പണ്ടൊക്കെ നല്ല മരണങ്ങളായിരുന്നു
എഴുതി വച്ച മരണ കാവ്യങ്ങളോടെ
എത്രയും കാല്പനികം
ഇന്ന് മരണ കണക്കുകളുടെ പത്രങ്ങള്‍
തീപിടിച്ചും കൊടുംകാറ്റില്‍ ‌കീറിപ്പറിഞ്ഞും
വിലയിടിയുന്നതെന്തിന്
പ്രാണനോ, നാണയത്തിനോ ?
കണക്കിനു പണ്ടേ പൂജ്യമാണെനിക്ക്.

Sunday, July 6, 2008

ഒരു ഇടവേളയ്‌ക്കു ശേഷം വീണ്ടും



പ്രേരണ – ബഹ്‌റിന്‍

ബഹ്‌റിനിലെ ഒരു കൂട്ടായ്‌മയാണല്ലോ ഞങ്ങള്‍. ഒരു കൊച്ചു സംഘം. സംഘടന എന്നതു തന്നെ ഒരു അന്വേഷണമാണ് ഞങ്ങള്‍ക്ക്. അതിനാല്‍‌ വെട്ടും തിരുത്തും സ്വഭാവികം, വിരാമങ്ങളും അനിവാര്യം. സംഘടനകളൊക്കെ അതിന്റെ യാന്ത്രികതയില്‍‌ചലിച്ചു കൊണ്ടേയിരിക്കുന്നു. ജീര്‍‌ണ്ണതയിലും അതിന്റെ വികാസത്തിന് ഒരു കുറവുമില്ല – അരിമ്പാറ!

കഴിഞ്ഞ കുറേ മാസങ്ങള്‍, പ്രതിവാരം നടന്ന സിനിമയ്‌ക്കും അതിന്റെ ചര്‍ച്ചകള്‍ക്കും പുറമേ പുതിയ ചില അന്വേഷണങ്ങള്‍ തുടങ്ങി. വായനക്കൂട്ടവും ചരിത്രാന്വേഷണവുമാണത്. സി. സി. കോസാംബിയുടെ ‘മിത്തും യഥാര്‍‌ത്ഥ്യങ്ങളും‘ വായിച്ചു കൊണ്ടാരംഭിച്ച വായനാക്കൂട്ടം ചരിത്രാന്വേഷണ സംഘത്തിന് രൂപം നല്‍‌കി.

ചരിത്ര ക്ലാസ്സുകള്‍ക്ക് പുറമേ തന്റെ ഗ്രാമത്തിന്റെ ചരിത്രത്തിന്റെ അവതരണവും ഇതിന്റെ ഫലമായിരുന്നു. കഴിഞ്ഞ നൂറോ നൂറ്റമ്പതോ വര്‍ഷത്തെ ചരിത്രം കണ്ടും കേട്ടും അറിഞ്ഞത് ഓര്‍‌മ്മിച്ചു പറയുകയും അതു വഴിയുണ്ടാകുന്ന ചര്‍‌ച്ചയും പുതിയ ഒരു ചരിത്രാവബോധത്തില്‍ എത്തുന്നു.

ലോക പരിസ്ഥിതി ദിനത്തില്‍ നടന്ന ‘ഭക്ഷണം, യുദ്ധം, പരിസ്ഥിതി' എന്നതുള്‍‌പ്പെടെ ഒട്ടനവധി ചര്‍‌ച്ചകള്‍ ഈ കാലയളവില്‍ നടന്നു.

ജൂണ്‍ 23 ന് ബഹ്‌റിന്‍ ഇന്ത്യന്‍ക്ലബ്ബില്‍ വച്ചു നടന്ന കടമ്മനിട്ട കാവ്യോത്സവമാണ് ഈയിടെ പ്രേരണയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി. എം.കെ. നമ്പ്യാര്‍, സീനത്ത് (സുല്‍ഫി), ബാജി ഓടംവേലി , കവിത കെ. കെ., മൊയ്‌തീന്‍ കായണ്ണ , രാജു ഇരിങ്ങല്‍ , എസ്. അനില്‍‌കുമാര്‍, സജ്ജീവ് കടവനാട്, സുധി പുത്തന്‍ ‌വേലിക്കര തുടങ്ങി ബഹ്‌റിനിലെ പത്തു കവികള്‍‌സ്വന്തം കവിതകള്‍ അവതരിപ്പിച്ചു കൊണ്ടു നടന്ന കവിയരങ്ങും ‘ഉത്തരാധുനീകത കാലവും കവിതയും’ എന്ന സിനു കക്കട്ടിലിന്റെ പ്രഭാഷണവുമായിരുന്നു കടമ്മനിട്ട കവിതാലാപനത്തിന് പുറമെയുണ്ടായിരുന്ന പരിപാടികള്‍.

കവിയും - കവിതയും
1. എം.കെ. നമ്പ്യാര്‍ - പുറത്താട്ട്
2. സീനത്ത് (സുല്‍ഫി) - വിതുമ്പുന്ന നാട്
3. ബാജി ഓടംവേലി - മുല്ലപ്പൂവിനും കോങ്കണ്ണ്
4. കവിത കെ. കെ. - നായാട്ട്
5. രാജു ഇരിങ്ങല്‍ - ഒരു കാറ്റിന്റെ കഥ -
6. എസ്. അനില്‍ ‌കുമാര്‍ - പൂജ്യം
7. മൊയ്‌തീന്‍ ‌കായണ്ണ - മടക്കയാത്ര
8. സജ്ജീവ് കടവനാട് - അലറല്‍
9. സുധി പുത്തന്‍‌ വേലിക്കര - കവിത – കറുപ്പും വെളുപ്പും