Thursday, July 26, 2007

നാടകക്കളരി - പാഠ്യപദ്ധതിയിലെ ആദ്യ അധ്യായം.

പ്രേരണ നാടകക്കളരിയുടെ പഠനപ്രവര്‍ത്തനങ്ങള്‍ ജൂലൈ 28 ശനിയാഴ്‌ച മുതല്‍ ഗുദേബിയായിലെ പ്രേരണഹാളില്‍ ആരംഭിക്കും.
കേരളത്തിലെ രംഗകലകളിലെ അഭിനയപാഠങ്ങളും സമകാലീക നാടകങ്ങളിലെ പ്രയോഗസാധ്യതയും എന്നതാണ്‌ പാഠ്യപദ്ധതിയിലെ ആദ്യ അധ്യായം. അതില്‍ കഥകളിയഭിനയത്തിന്റെ സാധ്യതകളും പ്രയോഗവും നാടകത്തില്‍ - എന്ന വിഷയം പ്രശസ്‌ത കഥകളി നടന്‍ നഗരൂര്‍ സുരേഷ്‌ അവതരിപ്പിക്കും. തികച്ചും പരിശീലനോന്മുഖമായ രീതിയില്‍ ആയിരിക്കും കളരിയുടെ പ്രവര്‍ത്തനങ്ങള്‍. സമകാലിക പ്രശ്നങ്ങളില്‍ ഊന്നിയ കാലാമൂല്യമുള്ള നല്ല നാടകങ്ങള്‍ ഉണ്ടാവുക എന്ന ജനകീയ നാടകവേദിയുടെ ലക്ഷ്യം തന്നെയാണ്‌ പ്രേരണയ്ക്കും ഉള്ളത്‌.
വെള്ളിയാഴ്ചകളിലോ ശനിയാഴ്ചകളിലോ ആയി നടത്തപ്പെടുന്ന പരിശീലനക്കളരിയില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ നാടകക്കളരി കണ്‍വീനര്‍ സുധീശ്‌ കുമാറുമായോ (39870397) ജോ. കണ്‍വീനര്‍ അബ്‌ദുള്‍ സക്കീറുമായോ (39832756) ബന്ധപ്പെടാവുന്നതാണ്‌.
യാത്രാസൗകര്യമില്ലാത്തവര്‍ക്ക്‌ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്‌'
- പ്രസിഡന്റ്‌ വി.എ. ബാലകൃഷ്ണന്‍.

Tuesday, July 17, 2007

വളരുന്ന പുസ്‌തക വിപണിയും തളരുന്ന വായനയും.

വിഷയാവതരണം : ഇ.എ.സലീം.

കണക്കുകളെ ആധാരമാക്കിയാണല്ലോ നാം പുസ്‌തകവിപണി വളരുന്നു എന്ന് അവകാശപ്പെടുന്നത്‌. ആ വളര്‍ച്ചയ്ക്ക്‌ നാലു കാരണങ്ങളാണ്‌ ഞാന്‍ കാണുന്നത്‌.
1. വിദ്യാഭ്യാസമുള്ളവരുടെ വര്‍ദ്ധനവ്‌ : മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ വിദ്യാഭ്യാസത്തിലുണ്ടായ കുതിച്ചുകയറ്റം വായിക്കുന്നവരുടെ എണ്ണം/ വായിക്കാന്‍ പ്രാപ്‌തിയുള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചു. ഇത്‌ പുസ്‌തകവിപണിയുടെ വളര്‍ച്ചയ്ക്ക്‌ കാരണമായി.
2. ധനത്തിന്റെ ദ്രവ്യത : മുന്‍പും സ്വന്തമായി ഒരു പുസ്‌തകം വാങ്ങണമെന്നും അത്‌ സൂക്ഷിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നവര്‍ ധാരാളമുണ്ടായിരുന്നെങ്കിലും അതിന്‌ കഴിവുണ്ടായിരുന്നവര്‍ തൂലോം കുറവായിരുന്നു. വളരെക്കുറച്ചുപേര്‍ക്കു മാത്രമാണ്‌ അതിനു സാധിക്കുമായിരുന്നത്‌. വായിക്കാന്‍ ആഗ്രഹമുള്ള മറ്റുള്ളവര്‍ ലൈബ്രറികളെ ആശ്രയിക്കുക എന്നതുമാത്രമായിരുന്നു അന്നത്തെ പോംവഴി. എന്നാല്‍ ഇന്ന് പണം ധാരാളമായി എല്ലാവരുടെയും കൈയില്‍ വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ന് ഒരാള്‍ക്ക്‌ ഒരു പുസ്‌തകം വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത്‌ വാങ്ങുക അത്ര പ്രയാസമുള്ള സംഗതിയല്ല. അത്‌ പുസ്‌തകവിപണിയെ വളര്‍ത്തിയിട്ടുണ്ട്‌.
3. അലങ്കാരത്തിനുവേണ്ടി വാങ്ങുന്ന പുസ്‌തകങ്ങള്‍ : ഇന്ന് പുസ്‌തകങ്ങള്‍ വാങ്ങിക്കുന്നത്‌ വായിക്കുവന്‍ വേണ്ടി മാത്രമല്ല ഷെല്‍ഫുകള്‍ അലങ്കരിക്കുന്നതിനുവേണ്ടിക്കൂടിയാണ്‌. പുസ്‌തകം പൊങ്ങച്ചത്തിനുവേണ്ടിയുള്ള പ്രദര്‍ശവസ്‌തുവായി ഇക്കാലത്ത്‌ മാറിയിരിക്കുന്നു. അതും പുസ്‌തകവിപണിയെ വളര്‍ത്തുന്നു.
4. ഉയര്‍ന്ന സര്‍ക്കാര്‍ ഗ്രാന്റ്‌ : ഇന്ന് ഗ്രന്ഥശാലകള്‍ക്ക്‌ പുസ്‌തകം വാങ്ങുന്നതിനുവേണ്ടി നല്ലൊരു തുക സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ട്‌. അതുകൂടാതെ സ്‌കൂളുകളിലും മറ്റും മാനേജുമെന്റുകള്‍ സ്വന്തം പണം മുടക്കിയും പുസ്‌തകങ്ങള്‍ വാങ്ങിക്കുട്ടുന്നു. ഇത്‌ പുസ്‌തവിപണിയുടെ വലുപ്പം വല്ലാതെ കൂട്ടിയിട്ടുണ്ട്‌.
പുസ്‌തകവിപണിയുടെ വളര്‍ച്ചയ്ക്ക്‌ കാരണമായ മുകളില്‍ പ്രസ്‌താവിച്ചവയില്‍ ആദ്യത്തെ ഒന്നൊഴിച്ച്‌ ബാക്കി മൂന്നും വായനയുമായി നേരിട്ട്‌ ബന്ധമൊന്നുമില്ലാത്ത വളര്‍ച്ചയാണെന്നു കാണാം. തന്നെയുമല്ല, മൂല്യവത്തായ ഒരു വായന ഇന്നു നടക്കുന്നുണ്ടോ എന്നും സംശയമുണ്ട്‌. വില്‌ക്കപ്പെടുന്ന പുസ്‌തകങ്ങളുടെ സ്വഭാവം പരിഗണിച്ചാല്‍ അത്‌ മനസ്സിലാവും. 'എങ്ങനെ ജീവിത വിജയം കൊയ്യാം..?' 'ജീവിതത്തില്‍ വിജയിക്കാനുള്ള അഞ്ചു വഴികള്‍' 'ഇവര്‍ വിജയിച്ചതെങ്ങനെ?' എന്നിങ്ങനെയുള്ള ജീവിതവിജയ ഗുളികകളാണ്‌ ഇന്ന് വില്‌ക്കപ്പെടുന്നവയില്‍ ഏറെയും. അല്ലെങ്കില്‍ ലൈംഗീക വിവാദ ഗ്രന്ഥങ്ങള്‍. കേരളത്തിലെ ലൈംഗീക തൊഴിലാളിയുടേതു മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റിന്റെ വെപ്പാട്ടിയുടെ ജീവിതകഥയും കേരളത്തിലെ ബെസ്‌റ്റ്‌ സെല്ലര്‍ ആയിരുന്നു എന്ന് ഓര്‍ക്കുക.
ഇതിനെയൊന്നും ജീവിതമൂല്യം തേടിയുള്ള വായന എന്നു വിളിക്കാനാവില്ല. ആ അര്‍ത്ഥത്തിലാണ്‌ വായന തളരുന്നു എന്ന് നാം പറയേണ്ടി വരുന്നത്‌.
വായനയുടെ തളര്‍ച്ചയെ മറ്റൊരു തരത്തിലും നാം കാണേണ്ടതുണ്ട്‌. ഓരോ പുസ്‌തകവും ഓരോ വായനക്കാരനും ഓരോ തരത്തിലാണ്‌ വായിക്കുന്നത്‌. ആ ഓരോ വായനയിലൂടെയും ആ പുസ്‌തകത്തിന്‌ ഒരു പുതിയ അര്‍ത്ഥതലം കൈവരുന്നുണ്ട്‌. പുതിയ മാനങ്ങള്‍ കൈവരുന്നുണ്ട്‌. പുതിയ ദര്‍ശനങ്ങള്‍ വെളിപ്പെട്ടുവരുന്നുണ്ട്‌. എന്നാല്‍ അത്തരത്തിലുള്ള അര്‍ത്ഥവത്തായ വായന ഇന്ന് തീര്‍ത്തും അന്യമായിക്കൊണ്ടിരിക്കുന്നു. ഒരു പുസ്‌തകം വെറുതെ വായിക്കപ്പെടുന്നു എന്നല്ലാതെ ആ പുസ്‌തകം പ്രദാനം ചെയ്യുന്ന അന്തഃസത്തയെ ഖനനം ചെയ്‌തെടുക്കാന്‍ പ്രാപ്‌തരായ വയനക്കാര്‍ ഇന്ന് കുറഞ്ഞുകൊണ്ടിരിക്കുന്നു. അതാണ്‌ വായനയുടെ മറ്റൊരു തളര്‍ച്ച. മലയാളത്തില്‍ നിരൂപണ ശഖയ്ക്ക്‌ അന്ത്യം കുറിച്ചതും ഇത്തരം വായനയുടെ അഭാവമാണ്‌.
നല്ല വായനക്കാര്‍ എന്നും ഒരു ന്യൂനപക്ഷമായിരുന്നു. ആ ന്യൂനപക്ഷം ഇന്നും നന്നായി വായിക്കുന്നുണ്ട്‌. അത്തരത്തില്‍ വായന നിലനില്‌ക്കുന്നു എന്നും നമുക്ക്‌ പറയാം.

(പുസ്‌തകോത്സവത്തോട്‌ അനുബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ നിന്ന്...)

Saturday, July 14, 2007

മാധ്യമങ്ങള്‍ പങ്കുവയ്‌ക്കുന്ന മലയാള സാഹിത്യം

പുസ്‌തകോത്സവത്തോടനുബന്ധിച്ച്‌ സുധീശ്‌ കുമാര്‍ അവതരിപ്പിച്ച ' മാധ്യമഭാഷയും മലയാളസാഹിത്യവും' എന്ന വിഷയത്തിന്റെ തുടര്‍ചര്‍ച്ചയില്‍ നിന്ന് പ്രസക്‌തഭാഗങ്ങള്‍....

ഇന്ന് മലയാളത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ഭാഷ വിഷ്വല്‍ മീഡിയകളുടെ ഭാഷതന്നെയാണ്‌. അത്‌ ജനങ്ങളിലേക്ക്‌ വളരെ ആഴത്തില്‍ കടന്നു ചെല്ലുന്നുണ്ട്‌. ഈ ഭാഷ മലയാളസാഹിത്യത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന് തീര്‍ച്ചയായും പരിശോധിക്കേണ്ട വസ്‌തുതയാണ്‌. ഈ മിഡിയയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാഹിത്യത്തിലേക്ക്‌ കടന്നുവരുമ്പോള്‍ അതിന്റെ സ്വാധീനം സ്വഭാവികമാണ്‌. ഏബ്രഹാം മാത്യുവിന്റെ ഒക്കെ ഭാഷ അത്തരത്തിലുള്ളതാകാം.
- ഇ.വി. രാജീവന്‍

വലിയ പഠനത്തിനു വിധേയമാക്കേണ്ട ഒരു വിഷയമാണിത്‌. ഇത്തരമൊരു ചര്‍ച്ചയ്ക്ക്‌ എത്രത്തോളം ഈ വിഷയം ഉതകും എന്ന് നിശ്ചയമില്ല. ഏതായാലും മാധ്യമങ്ങളുടെ ദൈനംദിന ഭാഷ മലയാളസാഹിത്യത്തെ സ്വാധീനിക്കുന്നുണ്ട്‌ എന്നതില്‍ സംശയമില്ല. അതത്ര ആശാസ്യകരമല്ല.
- ബിജു അഞ്ചല്‍

മുന്‍കാലങ്ങളിലെ പത്രാധിപന്മാര്‍ ഒരു ഉത്തമഭാഷ പത്രമാധ്യമങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അതിനു കാരണം അവര്‍ ധീഷണാശാലികളായിരുന്നു എന്നതുതന്നെയാണ്‌. അവരുടെ ഭാഷാപരിജ്ഞാനവും സാഹിത്യബന്ധവും ഇന്നത്തെ ഒരു പത്രാധിപന്മാര്‍ക്കോ മീഡിയാപ്രവര്‍ത്തകര്‍ക്കോ അവകാശപ്പെടാനില്ല. അങ്ങനെയാണ്‌ കനമുള്ള വാക്കുകളും നല്ല ഭാഷാപ്രയോഗങ്ങളും വര്‍ത്തമാനപത്രത്തിന്റെ ഭാഗമായത്‌. അവിടെ സാഹിത്യം മാധ്യമത്തെ സ്വാധീനിക്കുകയായിരുന്നു എന്നുകാണാം. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ സാഹിത്യത്തെയാണ്‌ സ്വാധീനിക്കുന്നത്‌. ഇത്‌ ഒരു വലിയ അപചയം നമ്മുടെ സാഹിത്യത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്‌. എല്ലാത്തിനെയും ലളിതവത്‌കരിക്കുക എന്ന ഉത്തരാധുനിക സ്വഭാവമാണ്‌ നാമിവിടെ കാണുന്നത്‌.
- ഇ.എ. സലീം

മാധ്യമഭാഷയും മലയാള സാഹിത്യവും തമ്മിലുള്ള ബന്ധത്തെ വേറൊരു വീക്ഷണകോണിലാണ്‌ ഞാന്‍ നോക്കിക്കാണുന്നത്‌. മലയാളത്തിലെ ഓരോ മാധ്യമത്തിനും അതിന്റേതായ ഒരു ഭാഷയുണ്ട്‌. മാതൃഭൂമിയുടെ ഭാഷ, മലയാളമനോരമയുടെ ഭാഷ, കേരളകൗമുദിയുടെ ഭാഷ. മനോരമയുടെതന്നെ ഉപോല്‌പന്നമായ ഭാഷാപോഷണിയ്ക്ക്‌ കൂടുതല്‍ ഗഹനമായ മറ്റൊരു ഭാഷ. ഇതില്‍ത്തന്നെ മാതൃഭൂമിയുടെ ഭാഷയെയാണ്‌ ആഢ്യത്തമുള്ള സാഹിത്യഭാഷയായി അംഗീകരിച്ചു വന്നിരുന്നത്‌. ഒരു കാലത്ത്‌ മലയാളസാഹിത്യത്തിലെ ഉന്നതന്മാരെല്ലാം മാതൃഭൂമിയുടെ സന്തതസഹചാരികള്‍ ആയിരുന്നതാവാം അതിനു കാരണം. ഇതിനെതിരെ ഒരു ബദല്‍നീക്കം അടുത്തകാലത്തായി മനോരമയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്‌. മാധ്യമങ്ങള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ഒരു ഭാഗമായിവേണം അതിനെ കാണാന്‍. എഴുത്തുകാരായ സബ്‌ എഡിറ്റേഴ്‌സിനെ തങ്ങളുടെ സ്ഥാപനത്തിന്റെയും അതുവഴി തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഭാഷയുടെയും വക്‌താക്കളാക്കാന്‍ മനോരമയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ബി. മുരളി, കെ.ആര്‍. മീര, കെ. രേഖ, രൂപേഷ്‌ പോള്‍, വിനു ഏബ്രഹാം എന്നിങ്ങനെ ഒരുപിടി മനോരമ എഴുത്തുകാരുടെ ഭാഷ പഠിച്ചാല്‍ ഈ വ്യത്യാസം നമുക്ക്‌ വേഗം മനസ്സിലാവും. അവരുടെ ഭാഷയെയും പ്രമേയത്തെയുമാണ്‌ നിരൂപകര്‍ ഉത്തരാധുനികത എന്ന് തെറ്റായി വ്യാഖ്യാനിച്ചത്‌. മലയാള സാഹിത്യമണ്ഡലത്തില്‍ വ്യാപരിച്ചിരിക്കുന്ന ഭാഷയെ തങ്ങളുടെ പിടിയിലാക്കാനുള്ള മനോരമയുടെ ശ്രമത്തില്‍ നീരുപകര്‍ വീണു പോകുകയാണുണ്ടായത്‌. മറുഭാഗത്ത്‌ സുഭാഷ്‌ ചന്ദ്രന്‍ എന്നൊരു എഴുത്തുകാരനെ മാത്രമേ എടുത്തുകാണിക്കുവാനുള്ളു. ഓരോ എഴുത്തുകാരനും വ്യതിരിക്‌തമായ ഒരു ഭാഷ ഉണ്ടാവേണ്ടതിനു പകരം ഒരുപിടി എഴുത്തുകാര്‍ സംഘഗാനം പോലെ ഒരു മാധ്യമത്തിന്റെ ഭാഷ എടുത്ത്‌ സാഹിത്യത്തില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതാണ്‌ നാമിന്ന് കാണുന്നത്‌. മാധ്യമഭാഷയും മലയാളസാഹിത്യവും തമ്മിലുള്ള പ്രധാന ബന്ധം ഇതാണെന്നാണ്‌ എന്റെ പക്ഷം
- ബെന്യാമിന്‍

ബെന്യാമിന്‍ പറഞ്ഞ കാര്യം തന്നെയാണ്‌ ഈ വിഷയം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്ന് എനിക്കുതോന്നുന്നു. ഭാഷയുടെ ഒരു പിടിച്ചടക്കലും ഭാഷയുടെ ഒരു കിടമത്സരവും മലയാളത്തില്‍ നടക്കുന്നുണ്ട്‌. ഒരു മാധ്യമം അവരുടെ സബ്‌ എഡിറ്റേഴ്‌സിനെ കൃത്യമായി ഉപയോഗിച്ചുകൊണ്ട്‌ അവരുടെ ഭാഷ മലയാളസാഹിത്യത്തില്‍ വ്യാപകമാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരതില്‍ ഒട്ടൊക്കെ വിജയിച്ചു എന്നുവേണം കരുതാന്‍. ഒരു കാലത്ത്‌ ഉന്നതമായിരുന്ന മലയാളസാഹിത്യഭാഷ 'മാ' ഭാഷയിലേക്കെത്താന്‍ ഇനി അധികദൂരമില്ലെന്നു തോന്നുന്നു.
- വി.എ. ബാലകൃഷ്ണന്‍.

Saturday, July 7, 2007

മലയാളസാഹിത്യവും മാധ്യമഭാഷയും



അവതരണം: സുധീശ്‌ കുമാര്‍


മലയാളസാഹിത്യവും മാധ്യമഭാഷയും എന്ന വിഷയത്തെക്കുറിച്ച്‌ പറയുമ്പോള്‍ ഗദ്യസാഹിത്യമാണ്‌ ഉദ്ദേശിക്കുന്നത്‌. മലയാള ഗദ്യത്തെ മാധ്യമങ്ങള്‍ സ്വീകരിച്ച ശൈലിയില്‍ ഐക്യ കേരളത്തിന്റെ ബീജം കുടികൊള്ളുന്നു. മലയാളിയുടെ സംസാര ഭാഷ പ്രാദേശികമായ വൈജാത്യം ഉള്ളതാണ്‌. പ്രാദേശികമായുള്ള ഭാഷാഭേദങ്ങള്‍ക്കുപുറമേ സാമുദായികമായും ഭാഷ വ്യത്യസ്തപ്പെട്ടിരിക്കുന്നു. നമ്പൂതിരി സംസാരിക്കുന്ന ഭഷാഷയല്ല നസ്രാണി സംസാരിക്കുനത്‌; കീഴാള ജനതക്ക്‌ മറ്റൊരു ഭഷയാണ്‌ എല്ലാം മലയാളമാണ്‌ പരസ്പരം മനസിലാകുകകയും ചെയ്യും. ഇത്തരം ഭാഷഭേദങ്ങളുടെ രുപപ്പെടലിന്‌ ചരിത്രപരമായ കാരങ്ങളുണ്ട്‌.ഒരു ഏകീകൃത പത്രഭാഷയുടെ ആവിര്‍ഭാവം പത്ര ഭാഷയാണ്‌ യഥാര്‍ഥ മലയാളം എന്ന ധാരണ പൊതു സമൂഹത്തില്‍ ഉണ്ടാവാന്‍ കാരണമായി. പ്രസംഗം, ലേഖനം, പത്രറിപ്പോര്‍ട്ട്‌ എന്നി ഗദ്യങ്ങള്‍ക്ക്‌ സമന്തരമായി വികസിച്ചുകൊണ്ടിരുന്ന കഥകളും നോവലുകളും പ്രാദേശികഭാഷാഭേദങ്ങളെ നിലനിര്‍ത്തികൊണ്ടിരുന്നു.തകഴിയും മറ്റും കഥ പറയുന്ന രീതി തന്നെ ഒരു കഥാപത്രം സംസാരിക്കുന പോലെയാണ്‌. അങ്ങനെ അച്ചടിഭാഷ എന്നു പറഞ്ഞുപോന്ന ഒരു ഭാഷയും ഏതൊരു മലയാളിക്കും മനസ്സിലാകുന്ന ഒരു സംഭാഷണഭാഷയും ഇരട്ട സന്തതികളെപ്പോലെ വളര്‍ന്നു വികസ്സിക്കുന്നതാണ്‌ 20-ം നൂറ്റാണ്ട്‌ കണ്ടത്‌.പരിവര്‍ത്തനത്തിന്റെ ചലനാത്മകമായ കാലഘട്ടത്തിലൂടെ വളര്‍ന്ന മാധ്യമഭാഷ മറ്റൊരു ഘട്ടത്തില്‍ വന്നു നില്‍ക്കുകയാണിപ്പോള്‍. മാറ്റങ്ങള്‍ക്കായി അന്നത്തെ പൊതുധാരക്ക്‌ പുറത്ത്‌ തുടങ്ങിയ പ്രസ്ഥാനങ്ങള്‍, അവയുടെ ജിഹ്വയായി പ്രവര്‍ത്തിച്ച പത്രങ്ങള്‍ എന്നിവ ഇന്ന് സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. പത്രങ്ങള്‍ക്ക്‌ ഇന്ന് കച്ചവടക്കണ്ണാണുള്ളത്‌. മുതലാളിത്തമാണ്‌ അതിനെ നിലനിര്‍ത്തുന്നത്‌. നിലവിലുള്ള അധികാര സ്ഥാപനങ്ങളേയും നിലനിര്‍ത്തുന്നത്‌ മറ്റൊന്നല്ല. പ്രസ്ഥാനങ്ങളും പത്രങ്ങളും സമൂഹ്യ അസ്വസ്തതകളുടെ പ്രതിനിധികളല്ല ഇന്ന്. ജനാധിപത്യത്തിന്റെ ഡമ്മി രൂപങ്ങള്‍ മാത്രമാണ്‌ ഇന്നുള്ളത്‌. ഒരു ജനധിപത്യ ഭൂമിക വ്യത്യസ്ഥ അഭിപ്രായങ്ങള്‍ക്ക്‌ വേദിയാകണം. മതത്തെ പിന്തുടരുന്നവനും അല്ലാത്തവനും അവിടെ സ്ഥാനമുണ്ടാകണം ആള്‍ദൈവങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനെ എതിര്‍ക്കാനും ജനാധിപത്യത്തിന്റെ ഈ നെടും തൂണിന്‌ കഴിയണം . ജീര്‍ണ്ണതയെ ആഘോഷിക്കുന്നതിന്‌ പത്രങ്ങള്‍ ഇന്ന് ഒരു പുതു ഭാഷ തേടുന്നുണ്ട്‌. സെന്‍സേഷണലായ വാര്‍ത്തകളും അത്തരം തലക്കെട്ടുകളുമാണ്‌ പത്രങ്ങളുടെ പൊതുഭാഷ. ചില പ്രത്യേക പംക്തികളിലൂടെ അരാഷ്ട്രീയ മനസുകളെ മുതലെടുക്കുകയും അരാഷ്ട്രീയത പ്രസരിപ്പിക്കുകയും ചെയ്യുന്നു. സാഹിത്യ നിരൂപണങ്ങള്‍ക്കും സാഹിത്യ ലേഖനങ്ങള്‍ക്കും പകരം സാഹിത്യകാരന്മാരുടെ സ്വകര്യ ഇഷ്‌ടങ്ങള്‍,ദിനചര്യകള്‍ എന്നിവ പൊടിപ്പും തൊങ്ങലും വച്ച്‌ എഴുതുവാനാണ്‌ പത്രങ്ങള്‍ക്ക്‌ താല്‍പര്യം. പത്രപാരയണവും ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകളൂം കേള്‍ക്കുക ശീലമാക്കിയവര്‍ ആ കാഴ്ചവട്ടത്തിനുള്ളില്‍ കറങ്ങുന്നു. ഫലം രാഷ്ട്രീയ അന്ധത. മാധ്യമങ്ങളും മാധ്യമങ്ങളെ ഉപജീവീച്ച്‌ മാത്രം ചിന്തിച്ച്‌ കഴിയുന്നവരുംകൂടി ഒരു സാമൂഹ്യ പരിസരം സൃഷ്ടിക്കുകയാണ്‌. ഇരുപതാം നൂട്ടാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പ്രതികൂല സഞ്ചാരങ്ങളാണ്‌ സാഹിത്യത്തേയും ഭാഷയേയും വളര്‍ത്തിയതെന്ന് നാം കണ്ടു. ഇന്ന് മേല്‍പ്പറഞ്ഞ പ്രതികൂല പരിസരവുമായുള്ള ഘര്‍ഷണത്തില്‍നിന്നാണ്‌ പുതിയ സാഹിത്യവും അതിന്റെ ഭാഷയുമുണ്ടാകുന്നത്‌.സാഹിത്യ ചരിത്രത്തിലൂടെ അല്‍പം കടന്നുപോകുമ്പോള്‍ 18-ം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള കാലഘട്ടത്തില്‍ ഗദ്യസാഹിത്യത്തിന്റെ സാന്നിധ്യം കാര്യമായി ഇല്ല എന്നു തന്നെ പറയാം. സാധാരണക്കാര്‍ക്ക്‌ വായിച്ചാല്‍ മനസ്സിലാകുന്ന ഒരു ഗദ്യശൈലി ഉണ്ടായി വന്നതും പ്രചാരമുണ്ടാക്കി കൊടുത്തതും വിദേശീയ വൈദീകന്മാരുടെ ഗദ്യകൃതികളാണ്‌. 19-ം നൂറ്റാണ്ടിന്റെ അവസാനം കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ നേതൃത്വത്തിലുണ്ടായ ടെക്സ്റ്റ്‌ ബുക്ക്‌ കമ്മിറ്റിയും ആ കാലങ്ങളില്‍ത്തന്നെ ആവിര്‍ഭവിച്ച പത്രങ്ങളുമാണ്‌ ഇന്നത്തെ ഗദ്യത്തിന്‌ അടിത്തറ പാകിയത്‌.കേരളത്തിലെ സാമൂഹ്യ രംഗത്തുണ്ടായികൊണ്ടിരുന്ന മാറ്റങ്ങള്‍ക്ക്‌ സമാന്തരമായി പിന്നീടുണ്ടായ കുതിച്ചു ചാട്ടത്തിന്‌ പശ്‌ചാത്തലമൊരുക്കികൊണ്ട്‌ അനേകം പത്രങ്ങള്‍ 19-ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഉണ്ടായി. രാജ്യ സമാചാരം, വിജ്ഞാന നിക്ഷേപം, കേരളപത്രിക, പശ്‌ചിമ താരക തുടങ്ങിയവയാണ്‌ ആദ്യകാല മലയാളപത്രങ്ങള്‍.തുടര്‍ന്ന് മലയാള മനോരമ, നസ്രാണി ദീപിക, വിദ്യാ വിനോദിനി, ഭാഷാപോഷിണി തുടങ്ങിയവയും പിറവിയെടുത്തു. ഭാഷാപോഷിണിയില്‍ എഴുതി തെളിഞ്ഞ സി. വി. കുഞ്ഞുരാമന്‍. പി. കെ. നാരയണപിള്ള. മുര്‍ക്കോത്ത്‌ കുമാരന്‍ തുടങ്ങിയ മലയാള ഗദ്യ സാഹിത്യത്തിന്‌ ശൈലിയും ഘടനയും ഓജസ്സും നല്‍കിയ പ്രാധാന ഗദ്യ സാഹിത്യകാരന്മാര്‍. മാര്‍ക്സിന്റെ ജീവചരിത്രം മലായാളത്തില്‍ എഴുതിയ രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിലൂടെ മൂര്‍ച്ചയുള്ള വിമര്‍ശനങ്ങള്‍ കൊണ്ട്‌ മലയാളപത്രങ്ങളുടെ മുഖ പ്രസംഗങ്ങള്‍ക്ക്‌ ആദിരൂപമായി. പിന്നീട്‌ ഭാഷ വികാസം പ്രാപിച്ചശേഷം കൗമുദിയിലെ കെ. ബാലകൃഷ്ണനും മറ്റും ഈ പാതയില്‍ ഏറെ മുന്നോട്ട്‌ പോയി.മലയാളത്തിലെ ആദ്യ ചെറുകഥകള്‍ പ്രകാശിതമായതും വിദ്യാവിനോദിനി, ഭാഷാപോഷിണി എന്നീ പത്രങ്ങളില്‍ക്കൂടിയാണ്‌. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍, മൂര്‍ക്കോത്ത്‌ കുമാരന്‍ ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്‍ തുടങ്ങിയവരാണ്‌ ആദ്യകാല ചെരുകഥാകൃത്തുകള്‍. 20-ം നൂട്ടാണ്ടിന്റെ ആദ്യ ദശകത്തില്‍ തന്നെയാണ്‌ കവിതയില്‍ അതുവരെയുള്ള ചട്ടക്കൂടുകള്‍ ഒക്കെ തകര്‍ത്ത്‌ നവീനമയ പ്രമേയവുമയി വീണപൂവ്‌ എന്ന സാഹിത്യ കൃതി രചിക്കപ്പെട്ടത്‌. ഇതിനെല്ലാം കളമൊരുക്കിയത്‌ ഒരു സാംസ്കാരിക, ഭൗതീക, സാമൂഹ്യ പശ്‌ചാത്തലമാണ്‌. പുതിയ സമര കാഹളങ്ങള്‍ മലയാള ഭാഷയില്‍ മുഴങ്ങാന്‍ തുടങ്ങി. മലയാള ഗദ്യം പുതിയ മുദ്രാവാക്യങ്ങളിലൂടെ, അവകാശ പ്രഖ്യാപനങ്ങളിലൂടെ ഉരുവംകൊണ്ടു. പാമരന്മാര്‍ക്കും മനസിലാകുവാന്‍ 18-ം നൂട്ടാണ്ടില്‍ കുഞ്ചന്‍ നമ്പ്യാര്‍ ചാരുകേരളഭാഷയില്‍ തുള്ളി പാടി കേള്‍പ്പിച്ചപ്പോള്‍ വഴിനടക്കുവാന്‍ കൂടി അവകാശമില്ലാതിരുന്ന കീഴാള ജനതയോടും മറക്കുടക്കൂള്ളിലെ മഹാനരകത്തില്‍ കഴിഞ്ഞിരുന്ന ആഢ്യവര്‍ഗ്ഗത്തിലെ അസ്വതന്ത്രരോടും സംസാരിക്കാന്‍ ഗദ്യഭാഷക്ക്‌ പിറവിയെടുട്ടുക്കുകതന്നെ വേണമായിരുന്നു. പുതിയ നവോഥാന പ്രസ്ഥാനങ്ങള്‍ സാമുദായിക അടിസ്ഥാനത്തില്‍ രൂപം കൊണ്ടു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികളും മലയാളമണ്ണില്‍ മുഴങ്ങി. ആഹ്വാനങ്ങള്‍ ഒരു ജന സമൂഹത്തിലേക്ക്‌ എത്തിക്കുവാന്‍ പത്രങ്ങളും ആവിര്‍ഭവിച്ചു. മാതൃഭൂമി, വിവേകോദയം, കേരളകൗമുദി, സഹോദരന്‍ തുടങ്ങിയ പത്രങ്ങള്‍ ഈ പശ്‌ചാത്തലത്തിലാണ്‌ ഉണ്ടായത്‌. സ്വന്തം ഭരണസൗകര്യത്തിനായി ബ്രിട്ടീഷുകാര്‍ നേരിട്ടും നാട്ടുരാജ്യങ്ങളെകൊണ്ടും നടപ്പിലാക്കിയ പുതുവിദ്യാലയങ്ങളിലൂടെ ഉള്ള ഇംഗ്ലീഷ്‌ പരിജ്ഞാനം മലയാളഗദ്യത്തിനും നോവല്‍ കഥ തുടങ്ങിയ ഗദ്യ സാഹിത്യ ശാഖകള്‍ക്കും അര്‍ത്ഥസമ്പുഷ്ടമയ ഒരു ഭാഷ നല്‍കി. മാറ്റങ്ങളുടേയും സമരങ്ങളുടേയും കാലത്തില്‍ ഭാഷ മാധ്യമങ്ങളിലൂടെ പ്രകാശിതമായി. ധാരാളം ശൈലീ വിശേഷങ്ങള്‍ മലയാളത്തില്‍ കടന്നു വന്നു, ഇംഗ്ലീഷില്‍ നിന്നും സംസ്‌കൃതത്തില്‍ നിന്നും. എന്നാലും ഗദ്യ ഭാഷയെ കൂടുതല്‍ സമ്പുഷ്ടമാക്കിയത്‌ ഇംഗ്ലീഷ്‌ തന്നെ. സി. വി. കുഞ്ഞുരാമനെപ്പോലെയുള്ളവര്‍ ഉപയോഗിച്ച ശൈലികള്‍ പില്‌ക്കാലങ്ങളിലും ഉപയോഗിച്ചുകൊണ്ടിരുന്നു. ഉദ:-അഭിപ്രായം ഇരുമ്പുലക്കയല്ല. കുട്ടിക്കാലത്ത്‌ അക്ഷരം പഠിക്കാന്‍ സാമൂഹ്യ സാഹചര്യമില്ലായിരുന്ന നമ്പൂതിരി ബാലന്മാര്‍ പില്‍ക്കാല കേരളചരിത്രത്തിന്‌ ഒപ്പം സഞ്ചരിച്ച്‌ ഗദ്യ സാഹിത്യത്തിന്‌ പത്രദ്വാരായും അല്ലാതെയും മഹത്തായ സംഭാവന നല്‍കി. യുഗസ്രഷ്ടാക്കളായി. വി.റ്റി, ഇ. എം എസ്‌. മലയാള പത്ര പ്രവര്‍ത്തനവും അതുവഴി രൂപം കൊണ്ട മലയാള ഗദ്യ സാഹിത്യവും കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങളിലൂടെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളിലൂടെയും ചരിത്രം നിര്‍മ്മിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ സമരങ്ങളും പരസ്പരം ഇഴപിരിക്കിനാകാത്ത്‌ വിപ്ലവ സത്തയായി നിലകൊള്ളുന്നു.. പത്രങ്ങള്‍, പ്രസ്ഥാനങ്ങള്‍, സാഹിത്യം, സാമൂഹ്യഘടന ഇതൊക്കെ ഒരു രാസ പ്രക്രിയയിലെ ഘടകങ്ങളായിരുന്നു.മാധ്യമം ഒരു അയഥാര്‍ഥ പരിസരം സൃഷ്ടിക്കുന്നു. പത്രങ്ങള്‍ സമകലീനതയെ ഫോക്കസ്‌ ചെയ്യുമ്പോള്‍ കാലത്തിന്റെ വിശാലമയ ക്യാന്‍വാസ്‌ നഷ്ടപ്പെടുന്നു. ക്ലോസപ്പ്‌ ഭാഷയാണ്‌ പത്രങ്ങള്‍ക്ക്‌ ചേരുന്നത്‌. ഹ്രസ്വ ദൃഷ്ടി മനുഷ്യനെ അരാഷ്ട്രീയവല്‍ക്കരിക്കുന്നു. ദൃശ്യ മാധ്യമങ്ങള്‍ നമ്മുടെ യഥാര്‍ഥ പരിസരമായിമാറിയിരിക്കുന്നു. അകലെ എവിടെയോ നടക്കുന്ന സംഭവങ്ങള്‍ മാധ്യമങ്ങള്‍ ഫോക്കസ്‌ ചെയ്യുന്ന ഫ്രൈമിലൂടെ നമ്മുടെ നിത്യജീവിതത്തിലെ സംഭവമാകുന്നു. നമ്മുടെ ബോധധാരയെ അസ്തിത്വത്തെ ദൃശ്യങ്ങള്‍ നിര്‍ണ്ണയിക്കുന്നു. സമകാലീനലോകത്തില്‍ ഫ്ലാറ്റുകളില്‍ ജീവിക്കുകയും യാന്ത്രികമയി ജോലിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന മനുഷ്യര്‍ക്ക്‌ ലോകത്തിലേക്കുള്ള ജാലകം ടി. വി. സ്ക്രീന്‍ ആണ്‌. ഇത്തരം പരിസരത്തില്‍ നിന്നുണ്ടാകുന്ന കഥകള്‍ അധുനികാനന്തര മലയാള സാഹിത്യത്തില്‍ ഉണ്ടാകുന്നുണ്ട്‌. കഥകള്‍ വാങ്ങ്‌മയ ദൃശ്യങ്ങളെ സന്നിവേശിപ്പിച്ചുണ്ടാകുന്ന ഒരു പുതുശൈലിയും പുതിയകാലത്തെ കഥകളില്‍ കാണാം ആധുനികതയുടെ കാലത്ത്‌ ദാര്‍ശനികമായ ഉള്‍ക്കാഴ്ചകളില്‍ നിന്നുണ്ടായ ഭാഷാരൂപങ്ങള്‍ പില്‌ക്കാലത്തുണ്ടായ ഫീച്ചര്‍ രചനകളില്‍ കാണാം. ഒ.വി. വിജയന്റെ സര്‍ഗ്ഗ ക്രിയയിലെ ദര്‍ശനഛായകള്‍ പത്രപ്രവര്‍ത്തന രകനകളിലും ഉണ്ട്‌. വിജയന്‍ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളില്‍ പ്രതികരിച്ചുകൊണ്ടെഴുതിയ ലേഖനങ്ങളില്‍ പ്രാകൃത ഫലിതം, വിപ്ലവ സംസ്കൃതി, ആത്മീയ ഭീകരത, ഹീനമയ വൈരുധ്യം ധന്യമായ നിസഹായത, മഹാ മൗഢ്യം, ഹാസ സങ്കലനംതുടങ്ങിയ വാക്യ ദ്വന്ദങ്ങള്‍ വിജയന്റേതെന്ന് രേഖപ്പെടുത്തി വായനക്കാര്‍ക്ക്‌ അറിയവുന്നതാണ്‌. അടുത്തകാലത്തായി ആഴ്‌ച്ചപതിപ്പുകളിലും വിശേഷാല്‍ പതിപ്പുകളിലും അനുഭവങ്ങള്‍, ജീവചരിത്രക്കുറിപ്പുകള്‍, കേട്ടെഴുത്ത്‌ ആത്മകഥകള്‍ എന്നിവയൊക്കെ പ്രധന്യത്തോടെ പ്രസിധീകരിക്കുന്നു. ഇതിനൊക്കെ പ്രയോഗിക്കുന്ന ഭാഷയിലും ഘടനാപരമായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു. വയ്‌മൊഴി ഭാഷയിലാണ്‌ ഇതിന്റെ രചനകള്‍. ഈയിടെയായി സാഹിത്യകരന്മരോടും മറ്റുമുള്ള അഭിമുഖങ്ങളിലും യഥാര്‍ഥ സംഭാഷണശൈലിതന്നെ കാണാം.കേരളത്തിലെ കുട്ടികളെ ഇന്ന് ഏറെ സ്വീകരിക്കുന്ന മലയാളം ടി. വി. ചാനലുകളിലൂടെ കേള്‍ക്കുന്ന ഭാഷയാണ്‌. ടി. വി യില്‍ ആങ്കറിംഗ്‌ നടത്തുന്ന ഭൂരിഭാഗവും നഗരങ്ങളിലോ,കേരളത്തിന്‌ പുറത്തോ ഗള്‍ഫ്‌ യൂറോപ്പ്‌ അമേരിക്ക തുടങ്ങിയ പുറം നാടുകളില്‍ ഇംഗ്ലീഷ്‌ പ്രഥമ ഭാഷയായി പഠിച്ചവരാണ്‌. ഇവരുടെ ശരീര ഭാഷയും പദപ്രയോഗങ്ങളും സംഭാഷണത്തിലെ ഈണവുമൊക്കെ ഒരു പുതിയ ഭാഷ രൂപപ്പെടുന്നതിനെ സൂചിപ്പിക്കുന്നു. ബ്രാഹ്മണരുടേയും പിന്നീട്‌ യൂറൊപ്യരുടേയും അധിനിവേശവും അതിനെതിരായ പോരാട്ടവും ചേര്‍ന്ന് ഇന്നത്തെ മലായാളമുണ്ടായി. ഭാഷയുണ്ടായതിനുള്ള മെറ്റിരിയല്‍സ്‌ അധിനിവേശക്കാരുടേത്‌ തന്നെ ആയിരുന്നു. കീഴാളര്‍ക്കും പെണ്ണിനും നഷ്ടപ്പെട്ട ഭാഷ വീണ്ടെടുക്കാനുള്ള ശ്രമം പുതുസാഹിത്യത്തെ സൃഷ്ടിക്കുന്നു..പറയുന്നവന്റെ ഭാഷയും കേള്‍ക്കുന്നവന്റെ ഭാഷയുമെന്നത്‌ പ്രകൃതി നിയമമാണോ? സമകലീന സന്ദര്‍ഭത്തില്‍ രണ്ടുതരം മലയാളിയുണ്ട്‌. ഭൂമിയും ഭാഷയും അധികാരവും ഉദ്യോഗങ്ങളും ഒക്കെ കയ്യേറുന്ന സമ്പന്ന, മലയാളത്തെ രണ്ടാം ഭാഷയായി പഠിച്ച വിദേശ മലയാളിയും എങ്ങും ഇടമില്ലാത്ത ഇടത്തിനായി പൊരുതുന്ന സ്വദേശ മലയാളിയും. പുതിയഭാഷ വികസിക്കുന്നതും നിലനില്‍ക്കുന്നതും ആരുടെ കൈകളിലാണ്‌? ചരിത്രം അതിന്റെ സ്വാഭാവിക പരിണാമങ്ങളോടെ നിലനില്‍ക്കും. ഭൗതീക മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഭാഷയും മാറിക്കൊണ്ടിരിക്കും. മാറ്റത്തിന്റെ ഏതോ സന്ധിയില്‍ ഈ ഭാഷ തിരിച്ചറിയാനകാത്ത വിധം മറ്റൊന്നായി മാറുകയും ചെയ്യാം. ഭാഷയുടെ നിലനില്‍പ്പിന്‌ മുറവിളി കൂട്ടുന്നവര്‍ അതു സംസാരിക്കുന്ന ജനതയുടെ നിലനില്‍പില്‍ ശ്രദ്ധിച്ചാല്‍ മതി.

(പുസ്‌തകോത്സവത്തോടനുബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ അവതരിപ്പിച്ച വിഷയം)

Sunday, July 1, 2007

പുസ്‌തകോത്സവത്തിന്‌ ചരിത്രവിജയം





വായന മരിക്കുന്നു എന്ന സാമാന്യസങ്കല്‌പം അസ്ഥാനത്താണെന്ന് തെളിയിച്ചുകൊണ്ട്‌ പ്രേരണയുടെ ആഭിമുഖ്യത്തില്‍ ബഹ്‌റൈനില്‍ നടന്ന പുസ്‌തകോത്സവം വിജയകരമായി സമാപിച്ചു.

വായനയിലുള്ള മടിയോ പുസ്‌തകങ്ങളിലുള്ള താത്പര്യമില്ലായ്മയോ അല്ല ഗള്‍ഫില്‍ വായന നേരിടുന്ന പ്രശ്നം, വായനക്കാരന്‍ ആഗ്രഹിക്കുന്ന പുസ്‌തകങ്ങളുടെ ലഭ്യതയില്ലായ്മയാണ്‌ അതിനു കാരണം എന്ന് ഈ പുസ്‌തകോത്സവം തെളിയിച്ചു. ഒരു പരീക്ഷണാര്‍ത്ഥത്തില്‍ ഞങ്ങളെത്തിച്ച 99% പുസ്‌തകങ്ങളും വിറ്റുപോയി എന്നു മാത്രമല്ല, ഞങ്ങള്‍ എത്തിച്ചതിലേറെ പുസ്‌തകങ്ങള്‍ക്ക്‌ ഓര്‍ഡര്‍ ലഭിക്കുകയും ചെയ്‌തു. വില്‌ക്കാതെ പോയ ഒരു ശതമാനം പുസ്‌തകങ്ങളാവട്ടെ ഗൗരവ വായനയില്‍ നിന്ന് ഒഴിവാക്കേണ്ട തരം ജീര്‍ണ്ണഗ്രന്ഥങ്ങളുമായിരുന്നു (പുസ്‌തകടക്കാര്‍ സൗജന്യമായി അയച്ചത്‌) ഗള്‍ഫ്‌ മലയാളികള്‍ വായിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാത്രമല്ല, എന്തുവായിക്കണമെന്ന് അവന്‌ കൃത്യമായി തിരിച്ചറിയാം എന്നും ഇത്‌ വ്യക്‌തമാക്കുന്നു.

പുസ്‌തകപ്രദര്‍ശനം മാത്രമായിരുന്നില്ല, പുസ്‌തകപ്രകാശനം, സാഹിത്യ ചര്‍ച്ചകള്‍, കാവ്യസന്ധ്യ, നാടന്‍ പാട്ടുകള്‍, നാടകം, നൃത്തശില്‌പം എന്നിവയും ഈ പുസ്‌തകോത്സവത്തിന്റെ മാറ്റുകൂട്ടി. വിജു മാഹി നാടകപ്പുര സംവിധാനം ചെയ്‌ത 'എന്റെ സത്യാനേഷണ പരീക്ഷണങ്ങള്‍' എന്ന നാടകം, കുട്ടികള്‍ക്കുവേണ്ടി കുട്ടികള്‍ അവതരിപ്പിച്ച ഒരു നാടകമായിരുന്നു. കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമവാസനയും യുദ്ധക്കളിക്കോപ്പുകളോടുള്ള താത്‌പര്യവും സാമാന്യജനങ്ങള്‍ ഗാന്ധിചര്യകളില്‍ നിന്ന് അകലുന്നതും ഗാന്ധിജിയെപ്പറ്റിയുള്ള ഓര്‍മ്മ ഗാന്ധിജയന്തിദിനത്തില്‍ മാത്രമായി ഒതുങ്ങുന്നതും ഒക്കെയായിരുന്നു അതിന്റെ ഇതിവൃത്തം.

ഏഴാംചേരി രാമചന്ദ്രന്റെ 'ഇനിയെന്തുവില്‌ക്കുവാന്‍ ബാക്കി..?' എന്ന കവിതയെ അവലംബിച്ചാണ്‌ ഭരത്ശ്രീ. രാധകൃഷ്ണന്‍ നൃത്തശില്‌പം അവതരിപ്പിച്ചത്‌.

ബഹ്‌റൈനിലെ സാംസ്കാരിക സമൂഹത്തിന്റെ മുക്‌തകണ്‌ഠമായ പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടാണ്‌ ഈ വര്‍ഷത്തെ പുസ്‌തകോത്സവം സമാപിച്ചത്‌ എന്നത്‌ ഞങ്ങളെ സന്തോഷ ചിത്തരാക്കുന്നതോടൊപ്പം ഞങ്ങളുടെ ഭാവിപരിപാടികളിലേക്കുള്ള ഒരു ചുണ്ടപലകകൂടിയായിക്കൂടി ഞങ്ങളിതിനെ കാണുന്നു.

പുസ്‌തകോത്സവത്തോടനുബന്ധിച്ചു നടന്ന സാഹിത്യ ചര്‍ച്ചകളുടെ സംക്ഷിപ്‌തരൂപങ്ങള്‍ പിന്നാലെ..