Saturday, July 7, 2007

മലയാളസാഹിത്യവും മാധ്യമഭാഷയും



അവതരണം: സുധീശ്‌ കുമാര്‍


മലയാളസാഹിത്യവും മാധ്യമഭാഷയും എന്ന വിഷയത്തെക്കുറിച്ച്‌ പറയുമ്പോള്‍ ഗദ്യസാഹിത്യമാണ്‌ ഉദ്ദേശിക്കുന്നത്‌. മലയാള ഗദ്യത്തെ മാധ്യമങ്ങള്‍ സ്വീകരിച്ച ശൈലിയില്‍ ഐക്യ കേരളത്തിന്റെ ബീജം കുടികൊള്ളുന്നു. മലയാളിയുടെ സംസാര ഭാഷ പ്രാദേശികമായ വൈജാത്യം ഉള്ളതാണ്‌. പ്രാദേശികമായുള്ള ഭാഷാഭേദങ്ങള്‍ക്കുപുറമേ സാമുദായികമായും ഭാഷ വ്യത്യസ്തപ്പെട്ടിരിക്കുന്നു. നമ്പൂതിരി സംസാരിക്കുന്ന ഭഷാഷയല്ല നസ്രാണി സംസാരിക്കുനത്‌; കീഴാള ജനതക്ക്‌ മറ്റൊരു ഭഷയാണ്‌ എല്ലാം മലയാളമാണ്‌ പരസ്പരം മനസിലാകുകകയും ചെയ്യും. ഇത്തരം ഭാഷഭേദങ്ങളുടെ രുപപ്പെടലിന്‌ ചരിത്രപരമായ കാരങ്ങളുണ്ട്‌.ഒരു ഏകീകൃത പത്രഭാഷയുടെ ആവിര്‍ഭാവം പത്ര ഭാഷയാണ്‌ യഥാര്‍ഥ മലയാളം എന്ന ധാരണ പൊതു സമൂഹത്തില്‍ ഉണ്ടാവാന്‍ കാരണമായി. പ്രസംഗം, ലേഖനം, പത്രറിപ്പോര്‍ട്ട്‌ എന്നി ഗദ്യങ്ങള്‍ക്ക്‌ സമന്തരമായി വികസിച്ചുകൊണ്ടിരുന്ന കഥകളും നോവലുകളും പ്രാദേശികഭാഷാഭേദങ്ങളെ നിലനിര്‍ത്തികൊണ്ടിരുന്നു.തകഴിയും മറ്റും കഥ പറയുന്ന രീതി തന്നെ ഒരു കഥാപത്രം സംസാരിക്കുന പോലെയാണ്‌. അങ്ങനെ അച്ചടിഭാഷ എന്നു പറഞ്ഞുപോന്ന ഒരു ഭാഷയും ഏതൊരു മലയാളിക്കും മനസ്സിലാകുന്ന ഒരു സംഭാഷണഭാഷയും ഇരട്ട സന്തതികളെപ്പോലെ വളര്‍ന്നു വികസ്സിക്കുന്നതാണ്‌ 20-ം നൂറ്റാണ്ട്‌ കണ്ടത്‌.പരിവര്‍ത്തനത്തിന്റെ ചലനാത്മകമായ കാലഘട്ടത്തിലൂടെ വളര്‍ന്ന മാധ്യമഭാഷ മറ്റൊരു ഘട്ടത്തില്‍ വന്നു നില്‍ക്കുകയാണിപ്പോള്‍. മാറ്റങ്ങള്‍ക്കായി അന്നത്തെ പൊതുധാരക്ക്‌ പുറത്ത്‌ തുടങ്ങിയ പ്രസ്ഥാനങ്ങള്‍, അവയുടെ ജിഹ്വയായി പ്രവര്‍ത്തിച്ച പത്രങ്ങള്‍ എന്നിവ ഇന്ന് സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. പത്രങ്ങള്‍ക്ക്‌ ഇന്ന് കച്ചവടക്കണ്ണാണുള്ളത്‌. മുതലാളിത്തമാണ്‌ അതിനെ നിലനിര്‍ത്തുന്നത്‌. നിലവിലുള്ള അധികാര സ്ഥാപനങ്ങളേയും നിലനിര്‍ത്തുന്നത്‌ മറ്റൊന്നല്ല. പ്രസ്ഥാനങ്ങളും പത്രങ്ങളും സമൂഹ്യ അസ്വസ്തതകളുടെ പ്രതിനിധികളല്ല ഇന്ന്. ജനാധിപത്യത്തിന്റെ ഡമ്മി രൂപങ്ങള്‍ മാത്രമാണ്‌ ഇന്നുള്ളത്‌. ഒരു ജനധിപത്യ ഭൂമിക വ്യത്യസ്ഥ അഭിപ്രായങ്ങള്‍ക്ക്‌ വേദിയാകണം. മതത്തെ പിന്തുടരുന്നവനും അല്ലാത്തവനും അവിടെ സ്ഥാനമുണ്ടാകണം ആള്‍ദൈവങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനെ എതിര്‍ക്കാനും ജനാധിപത്യത്തിന്റെ ഈ നെടും തൂണിന്‌ കഴിയണം . ജീര്‍ണ്ണതയെ ആഘോഷിക്കുന്നതിന്‌ പത്രങ്ങള്‍ ഇന്ന് ഒരു പുതു ഭാഷ തേടുന്നുണ്ട്‌. സെന്‍സേഷണലായ വാര്‍ത്തകളും അത്തരം തലക്കെട്ടുകളുമാണ്‌ പത്രങ്ങളുടെ പൊതുഭാഷ. ചില പ്രത്യേക പംക്തികളിലൂടെ അരാഷ്ട്രീയ മനസുകളെ മുതലെടുക്കുകയും അരാഷ്ട്രീയത പ്രസരിപ്പിക്കുകയും ചെയ്യുന്നു. സാഹിത്യ നിരൂപണങ്ങള്‍ക്കും സാഹിത്യ ലേഖനങ്ങള്‍ക്കും പകരം സാഹിത്യകാരന്മാരുടെ സ്വകര്യ ഇഷ്‌ടങ്ങള്‍,ദിനചര്യകള്‍ എന്നിവ പൊടിപ്പും തൊങ്ങലും വച്ച്‌ എഴുതുവാനാണ്‌ പത്രങ്ങള്‍ക്ക്‌ താല്‍പര്യം. പത്രപാരയണവും ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകളൂം കേള്‍ക്കുക ശീലമാക്കിയവര്‍ ആ കാഴ്ചവട്ടത്തിനുള്ളില്‍ കറങ്ങുന്നു. ഫലം രാഷ്ട്രീയ അന്ധത. മാധ്യമങ്ങളും മാധ്യമങ്ങളെ ഉപജീവീച്ച്‌ മാത്രം ചിന്തിച്ച്‌ കഴിയുന്നവരുംകൂടി ഒരു സാമൂഹ്യ പരിസരം സൃഷ്ടിക്കുകയാണ്‌. ഇരുപതാം നൂട്ടാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പ്രതികൂല സഞ്ചാരങ്ങളാണ്‌ സാഹിത്യത്തേയും ഭാഷയേയും വളര്‍ത്തിയതെന്ന് നാം കണ്ടു. ഇന്ന് മേല്‍പ്പറഞ്ഞ പ്രതികൂല പരിസരവുമായുള്ള ഘര്‍ഷണത്തില്‍നിന്നാണ്‌ പുതിയ സാഹിത്യവും അതിന്റെ ഭാഷയുമുണ്ടാകുന്നത്‌.സാഹിത്യ ചരിത്രത്തിലൂടെ അല്‍പം കടന്നുപോകുമ്പോള്‍ 18-ം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള കാലഘട്ടത്തില്‍ ഗദ്യസാഹിത്യത്തിന്റെ സാന്നിധ്യം കാര്യമായി ഇല്ല എന്നു തന്നെ പറയാം. സാധാരണക്കാര്‍ക്ക്‌ വായിച്ചാല്‍ മനസ്സിലാകുന്ന ഒരു ഗദ്യശൈലി ഉണ്ടായി വന്നതും പ്രചാരമുണ്ടാക്കി കൊടുത്തതും വിദേശീയ വൈദീകന്മാരുടെ ഗദ്യകൃതികളാണ്‌. 19-ം നൂറ്റാണ്ടിന്റെ അവസാനം കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ നേതൃത്വത്തിലുണ്ടായ ടെക്സ്റ്റ്‌ ബുക്ക്‌ കമ്മിറ്റിയും ആ കാലങ്ങളില്‍ത്തന്നെ ആവിര്‍ഭവിച്ച പത്രങ്ങളുമാണ്‌ ഇന്നത്തെ ഗദ്യത്തിന്‌ അടിത്തറ പാകിയത്‌.കേരളത്തിലെ സാമൂഹ്യ രംഗത്തുണ്ടായികൊണ്ടിരുന്ന മാറ്റങ്ങള്‍ക്ക്‌ സമാന്തരമായി പിന്നീടുണ്ടായ കുതിച്ചു ചാട്ടത്തിന്‌ പശ്‌ചാത്തലമൊരുക്കികൊണ്ട്‌ അനേകം പത്രങ്ങള്‍ 19-ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഉണ്ടായി. രാജ്യ സമാചാരം, വിജ്ഞാന നിക്ഷേപം, കേരളപത്രിക, പശ്‌ചിമ താരക തുടങ്ങിയവയാണ്‌ ആദ്യകാല മലയാളപത്രങ്ങള്‍.തുടര്‍ന്ന് മലയാള മനോരമ, നസ്രാണി ദീപിക, വിദ്യാ വിനോദിനി, ഭാഷാപോഷിണി തുടങ്ങിയവയും പിറവിയെടുത്തു. ഭാഷാപോഷിണിയില്‍ എഴുതി തെളിഞ്ഞ സി. വി. കുഞ്ഞുരാമന്‍. പി. കെ. നാരയണപിള്ള. മുര്‍ക്കോത്ത്‌ കുമാരന്‍ തുടങ്ങിയ മലയാള ഗദ്യ സാഹിത്യത്തിന്‌ ശൈലിയും ഘടനയും ഓജസ്സും നല്‍കിയ പ്രാധാന ഗദ്യ സാഹിത്യകാരന്മാര്‍. മാര്‍ക്സിന്റെ ജീവചരിത്രം മലായാളത്തില്‍ എഴുതിയ രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിലൂടെ മൂര്‍ച്ചയുള്ള വിമര്‍ശനങ്ങള്‍ കൊണ്ട്‌ മലയാളപത്രങ്ങളുടെ മുഖ പ്രസംഗങ്ങള്‍ക്ക്‌ ആദിരൂപമായി. പിന്നീട്‌ ഭാഷ വികാസം പ്രാപിച്ചശേഷം കൗമുദിയിലെ കെ. ബാലകൃഷ്ണനും മറ്റും ഈ പാതയില്‍ ഏറെ മുന്നോട്ട്‌ പോയി.മലയാളത്തിലെ ആദ്യ ചെറുകഥകള്‍ പ്രകാശിതമായതും വിദ്യാവിനോദിനി, ഭാഷാപോഷിണി എന്നീ പത്രങ്ങളില്‍ക്കൂടിയാണ്‌. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍, മൂര്‍ക്കോത്ത്‌ കുമാരന്‍ ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്‍ തുടങ്ങിയവരാണ്‌ ആദ്യകാല ചെരുകഥാകൃത്തുകള്‍. 20-ം നൂട്ടാണ്ടിന്റെ ആദ്യ ദശകത്തില്‍ തന്നെയാണ്‌ കവിതയില്‍ അതുവരെയുള്ള ചട്ടക്കൂടുകള്‍ ഒക്കെ തകര്‍ത്ത്‌ നവീനമയ പ്രമേയവുമയി വീണപൂവ്‌ എന്ന സാഹിത്യ കൃതി രചിക്കപ്പെട്ടത്‌. ഇതിനെല്ലാം കളമൊരുക്കിയത്‌ ഒരു സാംസ്കാരിക, ഭൗതീക, സാമൂഹ്യ പശ്‌ചാത്തലമാണ്‌. പുതിയ സമര കാഹളങ്ങള്‍ മലയാള ഭാഷയില്‍ മുഴങ്ങാന്‍ തുടങ്ങി. മലയാള ഗദ്യം പുതിയ മുദ്രാവാക്യങ്ങളിലൂടെ, അവകാശ പ്രഖ്യാപനങ്ങളിലൂടെ ഉരുവംകൊണ്ടു. പാമരന്മാര്‍ക്കും മനസിലാകുവാന്‍ 18-ം നൂട്ടാണ്ടില്‍ കുഞ്ചന്‍ നമ്പ്യാര്‍ ചാരുകേരളഭാഷയില്‍ തുള്ളി പാടി കേള്‍പ്പിച്ചപ്പോള്‍ വഴിനടക്കുവാന്‍ കൂടി അവകാശമില്ലാതിരുന്ന കീഴാള ജനതയോടും മറക്കുടക്കൂള്ളിലെ മഹാനരകത്തില്‍ കഴിഞ്ഞിരുന്ന ആഢ്യവര്‍ഗ്ഗത്തിലെ അസ്വതന്ത്രരോടും സംസാരിക്കാന്‍ ഗദ്യഭാഷക്ക്‌ പിറവിയെടുട്ടുക്കുകതന്നെ വേണമായിരുന്നു. പുതിയ നവോഥാന പ്രസ്ഥാനങ്ങള്‍ സാമുദായിക അടിസ്ഥാനത്തില്‍ രൂപം കൊണ്ടു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികളും മലയാളമണ്ണില്‍ മുഴങ്ങി. ആഹ്വാനങ്ങള്‍ ഒരു ജന സമൂഹത്തിലേക്ക്‌ എത്തിക്കുവാന്‍ പത്രങ്ങളും ആവിര്‍ഭവിച്ചു. മാതൃഭൂമി, വിവേകോദയം, കേരളകൗമുദി, സഹോദരന്‍ തുടങ്ങിയ പത്രങ്ങള്‍ ഈ പശ്‌ചാത്തലത്തിലാണ്‌ ഉണ്ടായത്‌. സ്വന്തം ഭരണസൗകര്യത്തിനായി ബ്രിട്ടീഷുകാര്‍ നേരിട്ടും നാട്ടുരാജ്യങ്ങളെകൊണ്ടും നടപ്പിലാക്കിയ പുതുവിദ്യാലയങ്ങളിലൂടെ ഉള്ള ഇംഗ്ലീഷ്‌ പരിജ്ഞാനം മലയാളഗദ്യത്തിനും നോവല്‍ കഥ തുടങ്ങിയ ഗദ്യ സാഹിത്യ ശാഖകള്‍ക്കും അര്‍ത്ഥസമ്പുഷ്ടമയ ഒരു ഭാഷ നല്‍കി. മാറ്റങ്ങളുടേയും സമരങ്ങളുടേയും കാലത്തില്‍ ഭാഷ മാധ്യമങ്ങളിലൂടെ പ്രകാശിതമായി. ധാരാളം ശൈലീ വിശേഷങ്ങള്‍ മലയാളത്തില്‍ കടന്നു വന്നു, ഇംഗ്ലീഷില്‍ നിന്നും സംസ്‌കൃതത്തില്‍ നിന്നും. എന്നാലും ഗദ്യ ഭാഷയെ കൂടുതല്‍ സമ്പുഷ്ടമാക്കിയത്‌ ഇംഗ്ലീഷ്‌ തന്നെ. സി. വി. കുഞ്ഞുരാമനെപ്പോലെയുള്ളവര്‍ ഉപയോഗിച്ച ശൈലികള്‍ പില്‌ക്കാലങ്ങളിലും ഉപയോഗിച്ചുകൊണ്ടിരുന്നു. ഉദ:-അഭിപ്രായം ഇരുമ്പുലക്കയല്ല. കുട്ടിക്കാലത്ത്‌ അക്ഷരം പഠിക്കാന്‍ സാമൂഹ്യ സാഹചര്യമില്ലായിരുന്ന നമ്പൂതിരി ബാലന്മാര്‍ പില്‍ക്കാല കേരളചരിത്രത്തിന്‌ ഒപ്പം സഞ്ചരിച്ച്‌ ഗദ്യ സാഹിത്യത്തിന്‌ പത്രദ്വാരായും അല്ലാതെയും മഹത്തായ സംഭാവന നല്‍കി. യുഗസ്രഷ്ടാക്കളായി. വി.റ്റി, ഇ. എം എസ്‌. മലയാള പത്ര പ്രവര്‍ത്തനവും അതുവഴി രൂപം കൊണ്ട മലയാള ഗദ്യ സാഹിത്യവും കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങളിലൂടെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളിലൂടെയും ചരിത്രം നിര്‍മ്മിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ സമരങ്ങളും പരസ്പരം ഇഴപിരിക്കിനാകാത്ത്‌ വിപ്ലവ സത്തയായി നിലകൊള്ളുന്നു.. പത്രങ്ങള്‍, പ്രസ്ഥാനങ്ങള്‍, സാഹിത്യം, സാമൂഹ്യഘടന ഇതൊക്കെ ഒരു രാസ പ്രക്രിയയിലെ ഘടകങ്ങളായിരുന്നു.മാധ്യമം ഒരു അയഥാര്‍ഥ പരിസരം സൃഷ്ടിക്കുന്നു. പത്രങ്ങള്‍ സമകലീനതയെ ഫോക്കസ്‌ ചെയ്യുമ്പോള്‍ കാലത്തിന്റെ വിശാലമയ ക്യാന്‍വാസ്‌ നഷ്ടപ്പെടുന്നു. ക്ലോസപ്പ്‌ ഭാഷയാണ്‌ പത്രങ്ങള്‍ക്ക്‌ ചേരുന്നത്‌. ഹ്രസ്വ ദൃഷ്ടി മനുഷ്യനെ അരാഷ്ട്രീയവല്‍ക്കരിക്കുന്നു. ദൃശ്യ മാധ്യമങ്ങള്‍ നമ്മുടെ യഥാര്‍ഥ പരിസരമായിമാറിയിരിക്കുന്നു. അകലെ എവിടെയോ നടക്കുന്ന സംഭവങ്ങള്‍ മാധ്യമങ്ങള്‍ ഫോക്കസ്‌ ചെയ്യുന്ന ഫ്രൈമിലൂടെ നമ്മുടെ നിത്യജീവിതത്തിലെ സംഭവമാകുന്നു. നമ്മുടെ ബോധധാരയെ അസ്തിത്വത്തെ ദൃശ്യങ്ങള്‍ നിര്‍ണ്ണയിക്കുന്നു. സമകാലീനലോകത്തില്‍ ഫ്ലാറ്റുകളില്‍ ജീവിക്കുകയും യാന്ത്രികമയി ജോലിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന മനുഷ്യര്‍ക്ക്‌ ലോകത്തിലേക്കുള്ള ജാലകം ടി. വി. സ്ക്രീന്‍ ആണ്‌. ഇത്തരം പരിസരത്തില്‍ നിന്നുണ്ടാകുന്ന കഥകള്‍ അധുനികാനന്തര മലയാള സാഹിത്യത്തില്‍ ഉണ്ടാകുന്നുണ്ട്‌. കഥകള്‍ വാങ്ങ്‌മയ ദൃശ്യങ്ങളെ സന്നിവേശിപ്പിച്ചുണ്ടാകുന്ന ഒരു പുതുശൈലിയും പുതിയകാലത്തെ കഥകളില്‍ കാണാം ആധുനികതയുടെ കാലത്ത്‌ ദാര്‍ശനികമായ ഉള്‍ക്കാഴ്ചകളില്‍ നിന്നുണ്ടായ ഭാഷാരൂപങ്ങള്‍ പില്‌ക്കാലത്തുണ്ടായ ഫീച്ചര്‍ രചനകളില്‍ കാണാം. ഒ.വി. വിജയന്റെ സര്‍ഗ്ഗ ക്രിയയിലെ ദര്‍ശനഛായകള്‍ പത്രപ്രവര്‍ത്തന രകനകളിലും ഉണ്ട്‌. വിജയന്‍ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളില്‍ പ്രതികരിച്ചുകൊണ്ടെഴുതിയ ലേഖനങ്ങളില്‍ പ്രാകൃത ഫലിതം, വിപ്ലവ സംസ്കൃതി, ആത്മീയ ഭീകരത, ഹീനമയ വൈരുധ്യം ധന്യമായ നിസഹായത, മഹാ മൗഢ്യം, ഹാസ സങ്കലനംതുടങ്ങിയ വാക്യ ദ്വന്ദങ്ങള്‍ വിജയന്റേതെന്ന് രേഖപ്പെടുത്തി വായനക്കാര്‍ക്ക്‌ അറിയവുന്നതാണ്‌. അടുത്തകാലത്തായി ആഴ്‌ച്ചപതിപ്പുകളിലും വിശേഷാല്‍ പതിപ്പുകളിലും അനുഭവങ്ങള്‍, ജീവചരിത്രക്കുറിപ്പുകള്‍, കേട്ടെഴുത്ത്‌ ആത്മകഥകള്‍ എന്നിവയൊക്കെ പ്രധന്യത്തോടെ പ്രസിധീകരിക്കുന്നു. ഇതിനൊക്കെ പ്രയോഗിക്കുന്ന ഭാഷയിലും ഘടനാപരമായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു. വയ്‌മൊഴി ഭാഷയിലാണ്‌ ഇതിന്റെ രചനകള്‍. ഈയിടെയായി സാഹിത്യകരന്മരോടും മറ്റുമുള്ള അഭിമുഖങ്ങളിലും യഥാര്‍ഥ സംഭാഷണശൈലിതന്നെ കാണാം.കേരളത്തിലെ കുട്ടികളെ ഇന്ന് ഏറെ സ്വീകരിക്കുന്ന മലയാളം ടി. വി. ചാനലുകളിലൂടെ കേള്‍ക്കുന്ന ഭാഷയാണ്‌. ടി. വി യില്‍ ആങ്കറിംഗ്‌ നടത്തുന്ന ഭൂരിഭാഗവും നഗരങ്ങളിലോ,കേരളത്തിന്‌ പുറത്തോ ഗള്‍ഫ്‌ യൂറോപ്പ്‌ അമേരിക്ക തുടങ്ങിയ പുറം നാടുകളില്‍ ഇംഗ്ലീഷ്‌ പ്രഥമ ഭാഷയായി പഠിച്ചവരാണ്‌. ഇവരുടെ ശരീര ഭാഷയും പദപ്രയോഗങ്ങളും സംഭാഷണത്തിലെ ഈണവുമൊക്കെ ഒരു പുതിയ ഭാഷ രൂപപ്പെടുന്നതിനെ സൂചിപ്പിക്കുന്നു. ബ്രാഹ്മണരുടേയും പിന്നീട്‌ യൂറൊപ്യരുടേയും അധിനിവേശവും അതിനെതിരായ പോരാട്ടവും ചേര്‍ന്ന് ഇന്നത്തെ മലായാളമുണ്ടായി. ഭാഷയുണ്ടായതിനുള്ള മെറ്റിരിയല്‍സ്‌ അധിനിവേശക്കാരുടേത്‌ തന്നെ ആയിരുന്നു. കീഴാളര്‍ക്കും പെണ്ണിനും നഷ്ടപ്പെട്ട ഭാഷ വീണ്ടെടുക്കാനുള്ള ശ്രമം പുതുസാഹിത്യത്തെ സൃഷ്ടിക്കുന്നു..പറയുന്നവന്റെ ഭാഷയും കേള്‍ക്കുന്നവന്റെ ഭാഷയുമെന്നത്‌ പ്രകൃതി നിയമമാണോ? സമകലീന സന്ദര്‍ഭത്തില്‍ രണ്ടുതരം മലയാളിയുണ്ട്‌. ഭൂമിയും ഭാഷയും അധികാരവും ഉദ്യോഗങ്ങളും ഒക്കെ കയ്യേറുന്ന സമ്പന്ന, മലയാളത്തെ രണ്ടാം ഭാഷയായി പഠിച്ച വിദേശ മലയാളിയും എങ്ങും ഇടമില്ലാത്ത ഇടത്തിനായി പൊരുതുന്ന സ്വദേശ മലയാളിയും. പുതിയഭാഷ വികസിക്കുന്നതും നിലനില്‍ക്കുന്നതും ആരുടെ കൈകളിലാണ്‌? ചരിത്രം അതിന്റെ സ്വാഭാവിക പരിണാമങ്ങളോടെ നിലനില്‍ക്കും. ഭൗതീക മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഭാഷയും മാറിക്കൊണ്ടിരിക്കും. മാറ്റത്തിന്റെ ഏതോ സന്ധിയില്‍ ഈ ഭാഷ തിരിച്ചറിയാനകാത്ത വിധം മറ്റൊന്നായി മാറുകയും ചെയ്യാം. ഭാഷയുടെ നിലനില്‍പ്പിന്‌ മുറവിളി കൂട്ടുന്നവര്‍ അതു സംസാരിക്കുന്ന ജനതയുടെ നിലനില്‍പില്‍ ശ്രദ്ധിച്ചാല്‍ മതി.

(പുസ്‌തകോത്സവത്തോടനുബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ അവതരിപ്പിച്ച വിഷയം)

5 comments:

സാല്‍ജോҐsaljo said...

ഒരു കേന്ദ്രീകൃതമല്ലാത്ത രീതിയിലാണ്‍ ഇതിന്റെ അവതരണം. പരസ്പരബന്ധമില്ലാതെ, ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്ത്‌ തട്ടിക്കൂട്ടിയതുപോലുണ്ട്‌. ഇതില്‍ പറഞ്ഞിരിക്കുന്ന പ്രസ്താവനകള്‍പോലും തെറ്റാണോ എന്ന് സംശയം.

ഞാന്‍ ഇരിങ്ങല്‍ said...

സാല്‍ജോസ് ഞാന്‍ ഇവിടെ ആയിരുന്നെങ്കിലും പോയില്ല. സമയം അനുവദിച്ചില്ലെന്നത് നേര്.
ഇത് വായിച്ചപ്പോള്‍ പോകാത്തത് ഭാഗ്യം എന്നു തോന്നി.

Anonymous said...

ഞാന്‍ പുസ്തക പ്രദര്‍ശന്ത്തിനും സമാപനത്തിലും പങ്കെടുത്തിരുന്നു
വളരെ നല്ലതായി തോന്നി
നാടകം,നാടന്‍പ്പാട്ട്‌,കവിതാശില്പം എല്ലാം നന്നായിരുന്നു
ആശംസകളോടെ
ബാജി ഓടംവേലി

Unknown said...

ഞാന്‍ പുസ്തക പ്രദര്‍ശന്ത്തിനും സമാപനത്തിലും പങ്കെടുത്തിരുന്നു
വളരെ നല്ലതായി തോന്നി
നാടകം,നാടന്‍പ്പാട്ട്‌,കവിതാശില്പം എല്ലാം നന്നായിരുന്നു
ആശംസകളോടെ
ബാജി ഓടംവേലി

ബാജി ഓടംവേലി said...

ഞാന്‍ പുസ്തക പ്രദര്‍ശന്ത്തിനും സമാപനത്തിലും പങ്കെടുത്തിരുന്നു
വളരെ നല്ലതായി തോന്നി
നാടകം,നാടന്‍പ്പാട്ട്‌,കവിതാശില്പം എല്ലാം നന്നായിരുന്നു
ആശംസകളോടെ
ബാജി ഓടംവേലി