Saturday, April 28, 2007

അന്യാധീനപ്പെടുന്ന ഭൂമി

പാരിസ്ഥിതിക മാര്‍ക്സിസത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തപ്പോള്‍ ഞങ്ങള്‍ പറഞ്ഞു നിറുത്തിയ പ്രധാന കാര്യം. ഈ ഭൂമിയുടെ അവകാശികള്‍ നമ്മള്‍ മാത്രമല്ലെന്നും ഇന്നത്തെ അവസ്ഥയില്‍ നിന്നും കൂടുതല്‍ മെച്ചെപ്പെടുത്തി ഈ ഭൂമി വരുംതലമുറയ്ക്ക്‌ കൈമാറാന്‍ നാം ബാദ്ധ്യസ്ഥരാണ്‌ എന്നുമാണ്‌. ഭൂമി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഇന്നു ലോകത്തെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ സംഘം ചേരലുകളുടേയും സമരങ്ങളുടേയും പുതിയ രാഷ്ട്രീയം നമുക്ക്‌ മനസ്സിലാവും. അതാകട്ടെ ഭരണവര്‍ഗ്ഗത്തെയാകെ, (മുതലളിത്ത ഭരണകൂടമായാലും "മാര്‍ക്സിസ്റ്റ്‌" എന്ന് പേരുവഹിക്കുന്ന ഭരണകൂടമായാലും) ഒരു ഐക്യത്തില്‍ എത്തിച്ചിരിക്കുന്നു. ഇന്ന് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും അതുവഴി ഭരണത്തെയും നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന രണ്ടു കക്ഷികളാണ്‌ റിയല്‍ എസ്റ്റേറ്റു ലോബിയും മതസ്ഥാപനങ്ങളും. ഈ സ്വാര്‍ത്ഥമോഹികളുടെ പിടിയില്‍പ്പെട്ട്‌ ഇന്ന് യഥാര്‍ത്ഥത്തില്‍ വലയുന്നത്‌ കര്‍ഷരാണ്‌, പാവപ്പെട്ടവരാണ്‌. ഈ പശ്‌ചാത്തലത്തില്‍ അന്യാധീനപ്പെടുന്ന ഭൂമിയെക്കുറിച്ചുള്ള ഞങ്ങളുടെ ചര്‍ച്ച ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നു.
ഏതൊരു രാജ്യത്തിന്റേയും വ്യാവസായിക വളര്‍ച്ചക്ക്‌ അടിസ്ഥാനമാവുന്നത്‌ കാര്‍ഷിക മേഖലയിലെ പ്രാഥമിക ഉല്‍പാദന പ്രവര്‍ത്തനങ്ങളാണ്‌. എണ്‍പതു ശതമനത്തോളം വരുന്ന കര്‍ഷകരുടെ അദ്ധ്വാനശക്തി വ്യാവസായിക വികസനത്തിനായി സഞ്ചിതമാക്കപ്പെടും വിധം നടപ്പിലാക്കപ്പെടുന്നില്ല. അതുമൂലം അവര്‍ സാമൂഹ്യ ഉല്‍പ്പാദനമണ്ഡലത്തില്‍ ബഹിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. ജനസംഖ്യയുടെ ബഹുഭൂരിപക്ഷം വരുന്ന ഈ ജനസഞ്ചയം അവരുടെ താഴ്‌ന്ന ക്രയശേഷിനിമിത്തം പൊതുകമ്പോളത്തില്‍ കാര്യമായപങ്കൊന്നും വഹിക്കാന്‍ പറ്റാത്തവിധം പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടിരിക്കുന്നു. ഒരു വ്യാവസായിക സമൂഹത്തിന്റെ നിലനില്‍പ്പിന്‌ അസംസ്കൃത വസ്തുക്കളുടെ ലഭ്യതപോലെ തന്നെ അനുപേക്ഷണീയമാണ്‌ ഉല്‍പ്പന്നങ്ങള്‍ ഉപഭോഗിക്കാന്‍ ക്രയശേഷിയുള്ള ഒരു കമ്പോളത്തിന്റെ നിലനില്‍പ്പ്‌. അതുകൊണ്ട്‌ തന്നെ മഹാഭൂരിപക്ഷം വരുന്ന കര്‍ഷക ജനവിഭാഗത്തെ പട്ടിണിക്കാരും അര്‍ദ്ധപട്ടിണിക്കാരുമാക്കി നിലനിര്‍ത്തിന്ന ഭൂവുടമസ്ഥതാ ബന്ധങ്ങള്‍ നിലനില്‍ക്കുന്നകാലത്തോളം യാതൊരുവിധ സാമൂഹ്യ വികസനവും സാധ്യമാകാത്തവിധം സമ്പദ്‌ വ്യവസ്ഥ മുരടിച്ചുതന്നെ നില്‍ക്കും. അതുകൊണ്ടുതന്നെ കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദന ശക്തികളെ കെട്ടഴിച്ചുവിടുന്നതിനു വിഘാതമായിനില്‍ക്കുന്ന എല്ലാ ജീര്‍ണ്ണിച്ച ഭൂബന്ധങ്ങളേയും തകര്‍ക്കേണ്ടതാണ്‌. കൃഷിഭൂമിയുടെ കൈവശക്കാര്‍ മണ്ണില്‍ പണിയെടുക്കുന്ന യഥാര്‍ഥ കര്‍ഷകനാകുവിധം ഭൂബന്ധങ്ങളെ പുനര്‍ വ്യനിസിക്കേണ്ടത്‌ എല്ലാ വിധ വികസന പ്രവര്‍ത്തനങ്ങളുടേയും മുന്നുപാധിയാണ്‌.
യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നും വളരെയേറെ വിഭിന്നമായ രീതിയിലാണ്‌ ഭാരതത്തില്‍ ഫ്യൂഡലിസത്തിന്റെ വളര്‍ച്ച സംഭവിക്കുന്നത്‌ എന്നാണ്‌ ചരിത്ര പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. പ്രാചീന കാലഘട്ടം മുതല്‍ മധ്യകാലഘട്ടം വരെ സ്വകാര്യ ഭൂവുടമസ്ഥത നിലവിലില്ലായിരുന്നു എന്നതാണ്‌ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ സവിശേഷത. ഭൂമിയാകെ സ്വയം പര്യാപ്ത ഗ്രാമീണ സമൂഹങ്ങളൂടെ പൊതുസ്വത്തായിരുന്നു. ഉത്‌പാദനവും വിതരണവും കൂട്ടായി നിര്‍വഹിക്കപ്പെട്ടിരുന്നു. പേരിനുമത്രം ഉടമാവകാശം ഉണ്ടായിരുന്ന ചക്രവര്‍ത്തിമാര്‍, വ്യക്തികള്‍ക്കല്ല മൊത്തം ഗ്രാമീണ സമൂഹത്തിനായിരുന്നു നികുതി ചുമത്തിയിരുന്നത്‌. 1793-ല്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ നടപ്പിലാക്കിയ സ്ഥിരം സെറ്റില്‍മന്റ്‌ സമ്പ്രദായം ഭൂവുടമാബന്ധങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി. ഇത്‌ മദ്ധ്യവര്‍ത്തികളായ വ്യക്തികളൂടെ സ്വകാര്യ ഉടമസ്ഥത സൃഷ്ടിച്ചുകൊണ്ടായിരുന്നു. പുതുതായി സൃഷ്ടിക്കപ്പെട്ട ഈ ഭൂസ്വാമിമാര്‍ക്ക്‌ സുഖലോലുപ ജീവിത സാഹചര്യം ഒരുക്കി ബ്രിട്ടീഷുകാരോട്‌ വിധേയത്വവും കടപ്പാടും സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഈ പുത്തന്‍ ഭൂസ്വാമിമാര്‍ അടിച്ചേല്‍പ്പിച്ച അധിക നികുതിഭാരം മൂലം സ്വന്തം ഭൂമിയില്‍ അദ്ധ്വാനിച്ചു കഴിഞ്ഞിരുന്ന കൃഷിക്കാരന്‍ ഭൂമിയില്‍ ആരുമല്ലാതാവുകയും സ്വന്തം കൃഷിഭൂമി ഉപേക്ഷിച്ചുപോകേണ്ടിവരുകയും ഭൂമിയുമായി വിദൂര ബന്ധം മാത്രമുള്ള ജന്മി ഭൂമിയുടെ യഥാര്‍ഥ അവകാശിയാവുകയും ചെയ്തു. തല്‍ഫലമായി ഉല്‍പാദനം മുരടിക്കുകയും ദാരിദ്ര്യം സര്‍വസാധാരണമാവുകയുമുണ്ടായി. ഇതിനിടയില്‍ 1860-ല്‍ അമേരിക്കയിലെ ആഭ്യന്തരയുദ്ധം മൂലം ലങ്കാഷയറിലെ തുണിമില്ലുകളില്‍ അനുഭവപ്പെട്ട പഞ്ഞിക്ഷാമം മറികടക്കാനായി ബ്രിട്ടീഷ്‌ ഭരണകൂടം പശ്ചിമേഷ്യയിലാകെ വന്‍ തോതില്‍ പരുത്തികൃഷി ആരംഭിച്ചു. ഇതാണ്‌ ഇന്ത്യയില്‍ വാണിജ്യ വിളകള്‍ക്ക്‌ തുടക്കം കുറിച്ചത്‌. ഇതോടൊപ്പം നീലം, ചണം തുടങ്ങിയ വാണിജ്യവിളകളുടെ ഉല്‍പ്പാദനം ആരംഭിക്കുകയും, കൃഷിയുടെ വാണിജ്യവല്‍ക്കരണത്തിന്‌ പ്രാമുഖ്യം നല്‍കുകയും ചെയ്തതോടെ, ഉപഭോഗത്തിനു പകരം വിപണിക്കുവേണ്ടിയുള്ള ഉല്‍പാദനം നിലവില്‍ വരുകയും ചെയ്തു. ഇത്‌ ഭക്ഷ്യോല്‍പാദനത്തെ മരവിപ്പിക്കുക മാത്രമല്ല കര്‍ഷകരുടേയും ചെറുകിട ഉല്‍പാദകരുടേയും സാമൂഹ്യാവസ്ഥ ഒന്നുകൂടി ശോചനീയമാക്കി. ബംഗാളിലെ നെയ്തുകാര്‍ സ്വന്തം പെരുവിരല്‍ മുറിച്ചു നടത്തിയ വിചിത്രമായ ഒരു സമരത്തെക്കുറിച്ച്‌ ആനന്ദ്‌ എഴുതുകയുണ്ടായി. ലങ്കാഷയറിലെ ടെക്സ്റ്റയില്‍ വ്യവസായം എങ്ങിനെയാണ്‌ ഭാരതത്തിന്റെ ഗ്രാമീണ കൈത്തറിമേഖലയെ തകര്‍ത്തുകളഞ്ഞത്‌ എന്നതിന്റെ ഗംഭീര നിരീക്ഷണമയിരുന്നു അത്‌.
ഭാരതത്തില്‍ ഫ്യൂഡല്‍ ഭൂവുടമാബന്ധങ്ങള്‍ രൂപപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായി ചില സവിശേഷതകളോടെയാണ്‌ കേരളത്തില്‍ ഭൂവുടമാബന്ധങ്ങള്‍ വികസിച്ചുവരുന്നത്‌. കേരളത്തില്‍ വന്‍ കിട ഭൂവുടമകള്‍ക്കൂം അടിയാളന്മര്‍ക്കും ഇടയിലായി ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട ഒരു കൂട്ടം അവകാശികള്‍ ഉണ്ടായിരുന്നു. ഈ ശ്രേണിയില്‍പ്പെട്ട ഇടത്തരക്കാര്‍ക്ക്‌ കൃഷിയില്‍ നിന്ന് സ്വരൂപിക്കപ്പെട്ട അല്‍പ മിച്ചം മൂലം വിദ്യാഭ്യാസത്തിലും വൈദ്യത്തിലും കലയിലുമെല്ലാം പാവീണ്യം നേടാന്‍ കഴിഞ്ഞിരുന്നു.
കേരളത്തിലെ ഭൂവുടമബന്ധങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങള്‍ 1957 ലെ ഭൂപരിഷ്ക്കരണ നടപടികള്‍ക്ക്‌ മുന്‍പ്‌ തന്നെ തുടങ്ങിയിരുന്നു. തിരുവിതാംകൂര്‍ രാജാവിന്റെ 1865- ലെ വിളംബര പ്രകാരം കുടിയാന്മാര്‍ക്ക്‌ പാട്ടം നല്‍കി ഭൂമി കൈവശം വയ്ക്കാനുള്ള അവകാശം നല്‍കിയിരുന്നു. 1925 ലെ നായര്‍ റെഗുലേഷന്‍ ആക്റ്റും 1928 ലെ ഈഴവ റെഗുലേഷന്‍ ആക്റ്റും 1931 ലെ ബ്രാഹ്മിന്‍ റെഗുലേഷന്‍ ആക്റ്റും പ്രസ്തുത സമുദായങ്ങളില്‍ നിലനിന്നിരുന്ന കൂട്ടുകുടുംബ സമ്പ്രദായവും അതുമായി ബന്ധപ്പെട്ട ഭൂകേന്ദ്രീകരണവും അവസാനിപ്പിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിചു. ഇങ്ങനെ വികേന്ദ്രീകരണം സൃഷ്ടിച്ച സാമ്പത്തിക മിച്ചശേഖരം വ്യവസായത്തിലേക്ക്‌ പ്രവേശിക്കാതെ കേരളത്തില്‍ ഹുണ്ടിക ഇടപാടുകളെ ശക്തിപ്പെടുത്തി. ഇങ്ങനെ സ്വരുക്കൂട്ടിയ ധനം കൊണ്ട്‌ ഭൂമിവാങ്ങിക്കൂട്ടി തോട്ടവിളകള്‍ക്കും മറ്റും ഉപയോഗിക്കുന്ന ഒരു വിഭാഗം വളര്‍ന്നു വരികയും ഈ പ്രവര്‍ത്തനത്തെ സഹായിക്കുന്ന മുലധന സ്വരൂപണ സ്ഥാപനങ്ങള്‍ വളര്‍ന്നു വരുകയും ചെയ്തു. ക്രമേണ ഭൂമിയുടെ നല്ലൊരുപങ്കും കാര്‍ഷികവൃത്തിയെ വരുമാനമായി ആശ്രയിക്കാത്ത വിഭാഗങ്ങളുടെ കൈകളിലേക്ക്‌ ഭൂമി കേന്ദ്രീകരിക്കപ്പെടുകയും കെയ്തു.1957- ല്‍ അധികാരമേറ്റ മന്ത്രിസഭ 1959-ല്‍ നിയമസഭയില്‍ പാസാക്കിയ കാര്‍ഷികബന്ധ ബില്‍ കുടിയൊഴിപ്പിക്കല്‍ പൂര്‍ണ്ണമായും തടയുന്നതും എല്ലാവിധ കുടിയാന്മാര്‍ക്കും കുടിയായ്മ അവകാശവും സ്ഥിരാവകാശവും കൊടുക്കുന്നതും കൈവശഭൂമിയുടെ ജന്മാവകാശം വാങ്ങുന്നതിന്‌ കുടിയാന്‌ അധികാരം കൊടുക്കുന്നതുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു നിയമമായിരുന്നു. പക്ഷേ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരം കിട്ടി നിയമമാകുന്നതിനുമുന്‍പ്‌ തന്നെ മന്ത്രിസഭയെ ഡിസ്‌മിസ്‌ ചെയ്ത ചരിത്രം നമുക്കറിയാം. ഒട്ടേറെ തിരുത്തലുകള്‍ക്കും ഒഴിവാക്കലുകള്‍ക്കും ശേഷം അത്‌ പ്രാബല്യത്തില്‍ വന്നപ്പോള്‍ വളരെ പ്രതിലോമപരമായ ഒരു നിയമമായിത്തീരുകയാണുണ്ടായത്‌.
(തുടരും)

No comments: